ഗൊരാഖ് പൂരും മുരുകനും സ്വാതന്ത്ര്യദിനാഘോഷവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ggg

ഗൊരാഖ് പൂരില്‍ നടന്ന കുട്ടികളുടെ കൂട്ടക്കൊലയെ കുറിച്ച് പ്രധാനമന്ത്രി വാ തുറന്നത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ദുരന്തം അതീവ ദുഃഖകരമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പമാണ് രാജ്യം നില്‍ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മോദി കൂട്ടിചേര്‍ത്തു. അതേസമയം ഇത്രയും വലിയ ദുരന്തത്തെ തുടര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ മാറ്റിവെക്കാനുള്ള ആര്‍ജ്ജവം രാജ്യത്തിനുണ്ടായില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ജീവിക്കാനുള്ള ഏറ്റവും പ്രാഥമികമായ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നുണ്ടോ എന്ന വിഷയവും ചര്‍ച്ചയാകുന്നില്ല. പുരോഗതിയുടെ പാതയിലേക്ക് ഇന്ത്യ കയറിപോകുക യുപിയിലൂടെയായിരിക്കുമെന്നാണ് കുഞ്ഞുങ്ങളുടെ മൃതദഹങ്ങള്‍ക്കു മുകളിലിരുന്ന് മുഖ്യമന്ത്രി ആദിത്യനാഥ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത.
ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ശുദ്ധവായുവിനും ഭക്ഷണത്തിനും ശേഷം പ്രധാനം ചികിത്സ തന്നെയാണ്. അത് ഓരോരുത്തരുടേയും അവകാശമാണ്. പ്രതേകിച്ച് കുഞ്ഞുങ്ങളുടെ. പല വികസിത രാഷ്ട്രങ്ങളിലും ജനങ്ങളുടെ ആരോഗ്യം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പ്രതേകിച്ച് കുട്ടികളുടേയും വൃദ്ധരുടേയും. അതിനാണവര്‍ വലിയ തുക ചിലവാക്കുന്നത്. അത്തരമൊരവസ്ഥയിലേക്ക് നാമെത്തുന്ന കാലം കിനാവുപോലും കാണാനാവാത്ത അവസ്ഥയിലാണ്. മറിച്ച് മിനിമം കെയര്‍ പോലും ഭരണകൂടത്തിന്റഎ ഭാഗത്തുനിന്നു ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടില്‍ മുഖ്യമന്ത്രി പോലും ന്യായീകരിക്കുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ കാര്യമായൊന്നും സംഭവിക്കാനിടയില്ല എന്നുറപ്പ്.
ജീവന്റെ വില എല്ലായിടത്തും ഒരുപോലെയാണെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദുരന്തമെന്നതാണ് ഏറ്റവും വലിയ ദുരന്തം. വാസ്തവത്തില്‍ കേരളത്തിലേയും ഉ്ത്തരേന്ത്യയിലേയും ആശുപത്രികള്‍ തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. കേരളത്തില്‍ സ്വകാര്യ ആശുപത്രികളാണ് ചികിത്സയില്‍ ഭേദം എന്ന ബോധാ നിലനില്‍ക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മിക്കയിടത്തും മറിച്ചാണ്. സ്വകാര്യ ഡോക്ടര്‍മാര്‍ പലരും അവിടെ വ്യാജരാണത്രെ. സര്‍ക്കാര്‍ ആശുപത്രികളാണ് ഭേദപ്പെട്ട ചികിത്സ നല്‍കുന്നത്. എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നു.
ഗോരഖ്പുര്‍ ജില്ലയിലെ ഏറ്റവും സര്‍ക്കാര്‍ ആശുപത്രിയാണ് ബി.ആര്‍.ഡി. മെഡിക്കല്‍ കോളജ്. കുഞ്ഞുങ്ങളുടെ കൂട്ടമരണത്തോടെയാണ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത പുറംലോകം അറിയുന്നത്. കൊട്ടിഘോഷിച്ച ആശുപത്രിയില്‍ മാലിന്യം കുന്നുകൂടി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന അവസ്ഥയിലാണ്. പശുക്കളും പട്ടികളും വിഹരിക്കുന്ന ആശുപത്രി ഇടനാഴികളില്‍ ഇവ മലമൂത്ര വിസര്‍ജനവും നടത്തുന്നു. അത്യാഹിത വിഭാഗങ്ങളും ശിശു ചികിത്സാ വിഭാഗങ്ങളുമടക്കം ആശുപത്രിയിലെ പ്രധാന മേഖലകളെല്ലാം തന്നെ വൃത്തിഹീനവുമാണ്. ഏറെകാലമായി ശിശു മരണങ്ങള്‍ വര്‍ധിച്ചിട്ടും ഫലപ്രദമായി ഇടപെടാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. 1978 മുതല്‍ ഈ ആശുപത്രിയില്‍ പ്രതിവര്‍ഷം ശരാശരി 200 ശിശു മരണങ്ങളുണ്ടായിട്ടുണ്ടെന്നാണു കണക്കുകള്‍. 2015 ല്‍ ആകെ 668 ശിശു മരണങ്ങള്‍ ഇവിടെയുണ്ടായി.
2014, 2015, 2016 വര്‍ഷങ്ങളില്‍ പ്രതിദിനം 17 ശിശു മരണങ്ങള്‍ വരെയുണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. 2009 മുതല്‍ 2011 വരെയുള്ള (വിവരാവകാശ നിയമ പ്രകാരം ലഭ്യമായ) കണക്കുകള്‍ വച്ച് 3,745 ശിശുമരണങ്ങളുണ്ടായി. ആശുപത്രിയിലെ ഇന്‍കുബേറ്റര്‍, പള്‍സ് ഓക്‌സീമീറ്റര്‍, ഇന്‍ഫന്റ് വെന്റിലേറ്ററുകള്‍ എന്നിവ കാലപ്പഴക്കം ചെന്നവയാണെന്നു ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തയായില്ല. രണ്ടുദിവസത്തിനുള്ളില്‍ ഒരുമിച്ച് ഇത്രയും മരണം നടന്നതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. പുറത്തുവന്നെങ്കിലും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്നതാണ് മരണങ്ങളേക്കാള്‍ വലിയ ദുരന്തം.
ഇത്തരം സംഭവങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്തും സംഭവിക്കുന്നുണ്ട്. ചിലതുമാത്രമേ പുറത്തുവരാറുള്ളു. കേരളത്തില്‍ തന്നെ 2007ല്‍ തിരുവനന്തപുരം സാറ്റില്‍ 23 കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മരണം മാത്രമല്ല ഈ വേളയില്‍ ചര്‍ച്ച ചെയ്യേണ്ടത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നമ്മുടെ ആരോഗ്യമേഖല എവിടെ എത്തിനില്‍ക്കുന്നു എന്നതാണ്. വളരെ നാരാശാജനകമാണ് അതിന്റെ ഉത്തരം. ഒരു വശത്ത് സമൂഹത്തിലെ ഉന്നതര്‍ക്കു മാത്രമാണ് വിദഗ്ധ ചികിത്സ ലഭിക്കുന്നത്. ആരോഗ്യരംഗത്ത് ഏറെ മുന്നിലെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തില്‍ പോലും തമിഴനായി പോയി എന്നതിനാല്‍ ഒരു പാവം മനുഷ്യന്റെ ജീവന്‍ നഷ്ട്‌പ്പെട്ട് ഏതാനും ദിവസങ്ങളേ ആയുള്ളു. സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും സംഭവത്തില്‍ പ്രതിക്കൂട്ടിലാണ്. ജനങ്ങള്‍ക്കെതിരെ നിരന്തരമായി യുദ്ധം പ്രഖ്യാപിക്കുന്ന ഐഎംഎ പോലുള്ള സംഘടനകള്‍ ഇവിടേയും രംഗത്തെത്തിയിട്ടുണ്ട്.
ഒരു വശത്ത് ചികിത്സ നിഷേധിക്കുമ്പോള്‍ മറുവശത്ത് അനാവശ്യ ചികിത്സകള്‍ അടിച്ചേല്‍പ്പിച്ച് കൊള്ളയുടെ ഏറ്റവും വലിയ മേഖലയായി ആരോഗ്യരംഗം മാറിയിരിക്കുന്നു. ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യമേഖലക്ക് വിട്ടുകൊടുത്തിരിക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അവരുടെ കൊള്ളയുടെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറിയിരിക്കുന്നു. വാസ്തവത്തില്‍ ആരോഗ്യമേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന സ്വാതന്ത്ര്യം സ്വാകാര്യ മരുന്നു നിര്‍മ്മാക്കളുടേയും സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയുമാണ്. അവര്‍ക്ക് പാവപ്പെട്ട രോഗികളെ എങ്ങനേയും കൊള്ളയടിക്കാനുള്ള സ്വാതന്ത്ര്യം. പ്രസവത്തെ പോലും അവര്‍ വലിയ രോഗമാക്കുന്നു. എന്നിട്ടും പനി വന്നിട്ടുപോലും നിരവധി പേര്‍ മരിക്കുന്നു. മുമ്പൊക്കെ വിശ്രമമെടുത്താല്‍ മാറുന്ന അസുഖം. കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ രോഗങ്ങള്‍ വേറെ. മാന്യമായ ചികിത്സ ലഭിക്കാനുള്ള സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് 70-ാം വര്‍ഷത്തിലും ഒരു വിലയുമില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ കുഞ്ഞുങ്ങളുടേയും പനി വന്നു മരിച്ചവരുടേയും മുരുകന്റേയും അനുഭവങ്ങള്‍.
അതേസമയം സ്വകാര്യ ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലും സേവനനിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന്് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചത് ശുഭകരമാണ്. ഇവയ്ക്ക് രജിസ്‌ട്രേഷനും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുതിനു ശക്തമായ നിയമനിര്‍മാണമാണു സര്‍ക്കാര്‍ കൊണ്ടുവരും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവ 2010 ലെ ക്ലിനിക്കല്‍ സ്ഥാപന നിയമത്തിന്റെ ചുവടുപിടിച്ചാണു പുതിയ നിയമം വരുന്നത്. സംസ്ഥാനത്തെ ആശുപത്രികളിലെയും ഡിസ്‌പെന്‍സറികള്‍, ലബോററ്ററികള്‍ എന്നിവയിലെയും 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലാണെങ്കിലും അവയെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ നിയമം നിലവിലില്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളെ തരംതിരിക്കാനും ഓരോ വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ നിലവാരം നിശ്ചയിക്കാനുമായി സംസ്ഥാന കൗസില്‍ രൂപീകരിക്കും. ഇത്തരത്തിലുള്ള നടപടികളിലൂടെ ആരോഗ്യം ജനതയുടെ അവകാശം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണെങഅകില്‍ നന്ന്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply