അരുന്ധതിയ റോയിയുടെ സൃഷ്ടികള്‍ക്ക് ഭാരതപ്പുഴയുടെ ആഴം മാത്രമെന്ന് ജയമോഹന്‍

sadas

അരുന്ധതി റോയിയെപ്പോലുള്ളവരുടെ കൃതികളാണ് ഇന്ത്യന്‍ സാഹിത്യമെന്ന് ഇന്ന് പുറംലോകത്ത് അറിയപ്പെടുന്നതെന്ന് എഴുത്തുകാരന്‍ ജയമോഹന്‍. തൃശൂരില്‍ സദസ്സ് സാഹിത്യ വേദി എഴുത്ത് നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടി. വി. കൊച്ചുബാവ സ്മൃതി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിഭൂതിഭൂഷന്റെയോ താരാശങ്കര്‍ ബാനര്‍ജിയുടെയോ കൃതികള്‍ ഇംഗ്ലീഷില്‍ ലഭ്യമാണെങ്കില്‍ പോലും പുറംരാജ്യങ്ങളില്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ മുഖമുദ്രയായി അരുന്ധതി റോയി വാഴ്ത്തപ്പെടുകയാണ്. സത്യത്തില്‍ ഷൊര്‍ണൂരില്‍നിന്നു കാണുന്ന ഭാരതപ്പുഴ പോലെ, കണംകാല്‍ മാത്രം മുങ്ങാനുള്ള ആഴമേ അരുന്ധതിയുടെ രചനകള്‍ക്കുള്ളൂ. കേവലം കുറെ നിരീക്ഷണങ്ങള്‍ മാത്രം നിറച്ചിരിക്കുന്നവയാണ് അവ. ലോകത്താകെ വായിക്കപ്പെടുന്നതിനായി ഇത്തരം കൃതികളില്‍ പ്രാദേശികത അപ്പാടെ ചോര്‍ത്തിക്കളഞ്ഞ ഒരുതരം ലോകഭാഷകൊണ്ട് രചിക്കുകയാണ്. നാം ആദ്യം കേള്‍ക്കുന്നത് അരുന്ധതിയുടെ പുസ്തകം മൂന്ന് കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു എന്ന വാര്‍ത്തയാണ്. അരുന്ധതിയെപ്പോലെ ആകാനുള്ള പ്രവണതയാണ് ഇന്നത്തെ സ്ത്രീഎഴുത്തുകാരില്‍ പലരും പ്രകടിപ്പിക്കുന്നത്. അരുന്ധതിയെപ്പോലെ ഇരുപതോ മുപ്പതോ സ്യൂഡോ അരുന്ധതിമാര്‍ ഇന്ന് നമ്മുടെ സ്ത്രീ എഴുത്തുകാര്‍ക്കിടയില്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ക്കിടയിലാണ് സ്വന്തം ജീവിതത്തിന്റെ ചോരയും കണ്ണീരും വില നല്‍കി യഥാര്‍ഥ എഴുത്തുകാരന്‍ നിലനില്‍ക്കാന്‍ വിഷമിക്കുന്നത്. സാഹിത്യം വ്യവസായവത്ക്കരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഐഡിയലിസത്തിന്റെ പരാജയമാണ് എഴുത്ത് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. അല്ലാതെ മതമോ, രാഷ്ട്രീയമോ ആയ വിഷയമല്ല എഴുത്തിന്റെ പ്രതിസന്ധി. അതൊക്കെ എഴുത്തുകാരന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. ഒരു മതനേതാവിന്റെ ഭീഷണി എഴുത്തുകാരന്റെ പ്രശ്‌നമല്ല. പെരുമാള്‍ മുരുകന്റെ നോവലിന് നേരിട്ട പ്രശ്‌നങ്ങള്‍ ഒരു അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ആരും ഓര്‍ത്തിരിക്കുകയോ പോലുമില്ലാത്ത ഒരു വാര്‍ത്ത മാത്രമാകുമെന്നും ജയമോഹന്‍ പറഞ്ഞു. സദസ്സ് വൈസ് ചെയര്‍മാന്‍ വി. കെ. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജയമോഹന്റെ 100 സിംഹാസനങ്ങള്‍ എന്ന് നോവലിനെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ കെ. വേണു പുസ്തകം വിലയിരുത്തി. ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്, ചലച്ചിത്ര സംവിധായകന്‍ സജീവന്‍ അന്തിക്കാട് എന്നിവര്‍ പ്രഭാഷണം നടത്തി. ജയന്‍ അവണൂര്‍, ടി. ഗോപാലകൃഷ്ണന്‍, ശശി ഏറാട്ട്, എം. എന്‍. ഗോപിനാഥന്‍, കെ. വി ശങ്കരനാരായണന്‍, ജിജി, രാഹുല്‍ ആര്‍. ശര്‍മ, ജേക്കബ് ബെഞ്ചമിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply