
അതെ, വരുന്നത് അടിയന്തരാവസ്ഥയാകാം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അടിയന്തരാവസ്ഥ നിലവില്‍ വരുമെന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ നിരീക്ഷണം ജനാധിപത്യവിശ്വാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്.. 1975-77 കാലത്തേത് പോലെ തന്നെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അടിച്ചമര്‍ത്തപ്പെടുമെന്നുമെന്നാണ് അദ്ദേഹം പറയുന്നത്. ‘സത്യം ബ്രൂയാത്’ എന്ന ബ്ലോഗിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളില്‍ ജസ്റ്റിസ് മാക്കണ്ഡേയ കട്ജു കടുത്ത നിരാശ രേഖപ്പെടുത്തുന്നത്.
അഞ്ച് വസ്തുതകളാണ് രാജ്യത്ത് രണ്ടാം അടിയന്തരാവസ്ഥ സംജാതമാകുന്നതിന്റെ കാരണങ്ങളായി ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു ചൂണ്ടിക്കാണിക്കുന്നത്. വികസന മുദ്രവാക്യമാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയതെന്ന് അദ്ദേഹം ഓര്മ്മിപ്പിക്കുന്നു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടാകുമെന്നും വ്യവസായ വളര്‍ച്ചയുണ്ടാകുമെന്നും പൊതുവേ സമൃദ്ധിയുണ്ടാകുമെന്നും ജനങ്ങള്‍ വിശ്വസിച്ചു. സര്‍ക്കാര്‍ നിലവില്‍ വന്ന് ഏഴുമാസമായിട്ടും യാതൊരു തരത്തിലുള്ള വികസനവും കാണാനില്ല. അതിനുപകരം സ്വച്ഛ ഭാരത്, ഘര്‍ വാപസി, സദ്ഭരണ ദിനം തുടങ്ങിയ ചെപ്പടി വിദ്യകളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാകട്ടെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്നു. തൊഴിലില്ലായ്മയും പോഷകാഹാര കുറവും കര്‍ഷക ആത്മഹത്യയും ദാരിദ്ര്യവും വര്‍ദ്ധിച്ചു. ഒരുപിടി വ്യവസായികള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് പ്രയോജനമുള്ളത്. ദിനം പ്രതി കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം വര്‍ദ്ധിച്ചു വരികയാണെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു.
യുവജനങ്ങള്‍ക്കിടയിലാണ് ഈ ജനരോഷം കൂടുതല്‍ പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. അതിമാനുഷികനായ ഒരാള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം കൊണ്ടുവരും എന്ന മട്ടിലായിരുന്നു സാധാരണക്കാര്‍ സ്വപ്നം കണ്ടിരുന്നത്. അത് തകര്‍ന്നടിഞ്ഞു. നിലവില്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിക്കുന്നത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ്. ജനവിശ്വാസം നഷ്ടപ്പെട്ട സോണിയാഗാന്ധിയിലും രാഹുല്‍ഗാന്ധിയിലും ഊന്നിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വം മുന്നോട്ട് പോകുന്നതെന്നും കട്ജു പറഞ്ഞു. കേന്ദ്രസര്‍ക്കാരിലുള്ള ഈ പ്രതീക്ഷാ നഷ്ടത്തിനൊപ്പം കടുത്ത സാമ്പത്തിക പരാധീനതകള്‍ കൂടിയാകുമ്പോള്‍ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങളും സമരങ്ങളും വ്യാപകമാകും. ഇതിനെ നേരിടാന്‍ സര്‍ക്കാരിന് അടിയന്തിരാവസ്ഥയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടാകില്ലെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു.
വളരെ പ്രസക്തമായ വിഷയങ്ങളാണ് കട്ജു പറയുന്നത്. അതോടൊപ്പം മറ്റനവധി വിഷയങ്ങളും നിലവിലുണ്ട്. മമോദിയെപോലും മറികടന്നെന്ന് തോന്നിക്കുന്ന രീതിയില്‍ രാജ്യത്തെങ്ങും വര്ഗ്ഗീയവിഷം പരത്തി വിടാനുള്ള ശ്രമം, പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നത്, ചെറിയ ഇടവേളക്കുശേഷം ഭീകരാക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍, മാവോയിസ്റ്റുകളുടെ വളര്‍ച്ച ഇവയെല്ലാം ഇത്തരമൊരു സ്ഥിതിവിശേഷത്തെ ത്വരിതപ്പെടുത്താം. മതത്തെ സംരക്ഷിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും നിര്‍ബന്ധമായും പ്രസവിക്കണമെന്നും അതിലൊരാളെ സൈന്യത്തിനും മറ്റൊരാളെ മതനേതാക്കള്‍ക്കും നല്കുക, ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്നത് ബിജെപി എംപിയാണെന്നു വരുന്നത് നിസ്സാരകാര്യമാണോ? പുരാണങ്ങളേയും വിശ്വാസങ്ങളേയും ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമം മരുമകളെ കൊണ്ടുവരൂ, മകളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം എന്നിവയും നല്കുന്ന സൂചന ആപത്കരം തന്നെ.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും തടയിട്ടുകൊണ്ടായിരിക്കും അത്തരമൊരു നീക്കം ശക്തമാകുക. ഫാസിസത്തെ ചെറുക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടോ എന്ന് കാത്തിരുന്നു കാണാം.