എന്തുകൊണ്ട് 4 ബി പ്രസ്ഥാനം?

 

2017-2018 വര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയന്‍ ഫെമിനിസ്റ്റു സര്‍ക്കിളുകളിലാണ് 4 ബി എന്ന സംജ്ഞ ആദ്യം പ്രത്യക്ഷപ്പെടുന്നത്.

ഇതിനിടയാക്കിയ സംഭവം നടന്നത് 2016 ലാണ്. ഒരു കൊറിയന്‍ യുവാവ് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു സ്ത്രീയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

സ്ത്രീകള്‍ തന്നെ നിരന്തരം അവഗണിച്ചതാണ് കൊലപാതകി പറഞ്ഞ ന്യായം. സ്ത്രീകള്‍ എന്തിന് പുരുഷന്മാരെ പരിഗണിക്കണം എന്ന ആലോചന സ്ത്രീകളില്‍ ട്രെന്‍ഡിംഗായി. ഫെമിനിസ്റ്റു പ്രസ്ഥാനത്തെ റാഡിക്കലൈസ് ചെയ്യുന്നതിന് ആ ചര്‍ച്ച നിമിത്തമായി. അങ്ങനെ രൂപപ്പെട്ടതാണ് 4B Movement.

2016 ല്‍ തന്നെ ആരംഭിച്ച Escape the Corset പ്രസ്ഥാനമാണ് 4 ബി പ്രസ്ഥാനത്തിന് പ്രചോദനമായത്. ശാരീരിക, മാനസിക, ലൈംഗിക, സാമൂഹിക അടിച്ചമര്‍ത്തലുകളില്‍ നിന്ന് സ്വയം മോചിതരാകണമെന്ന് Escape the Corset പ്രസ്ഥാനം ആഹ്വാനം ചെയ്തു. സ്ത്രീശരീരം തന്നെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണിയാവുന്നതാണ് കാരണമെന്ന് പ്രസ്ഥാനം വിലയിരുത്തി. ലോകത്തെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വലിയ വിപണികളിലൊന്നാണ് ദക്ഷിണ കൊറിയ. ആ വിപണി സ്ത്രീകളെ സാമൂഹികമായി അടിച്ചമര്‍ത്തുന്നതിനിടയാക്കുന്നു, സ്ത്രീവിരുദ്ധ സാമൂഹിക മാനദണ്ഡങ്ങളെ നിലനിര്‍ത്തുന്നതിനിടയാക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ, തലമുണ്ഡനം ചെയ്യുന്നതിലൂടെ, ഫാഷന്‍ വസ്ത്രങ്ങള്‍ നിരാകരിക്കുന്നതിലൂടെ പ്രസ്ഥാനം റാഡിക്കലായി. ഈ പാത പിന്തുടര്‍ന്നാണ് 4 ബി പ്രസ്ഥാനം ചുവടുറപ്പിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചീ എന്നു പറയാനുള്ള ത്രാണി 4 ബി പ്രസ്ഥാനം സ്ത്രീകള്‍ക്ക് പകര്‍ന്നുനല്‍കി. പേര് സൂചിപ്പിക്കുന്നതുപോലെ നാല് ബി കളിലാണ് പ്രസ്ഥാനം അടിയുറപ്പിച്ചത്. ബിഹോണ്‍, ബിച്ചല്‍സാന്‍, ബിയോണ, ബി സെക്‌സ് എന്നിവയാണ് ആ 4 ബി-കള്‍.

ബിഹോണ്‍ എന്നാല്‍ വിവാഹമില്ല എന്ന നിലപാടാണ്. പെണ്ണിനെ പൂട്ടാനുള്ള പുരുഷകോയ്മയുടെ കെണിയാണ് വിവാഹം. വിവാഹം സൃഷ്ടിക്കുന്ന അപകട സാധ്യതകളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കണമെങ്കില്‍ വിവാഹമേ പാടില്ലെന്ന തീരുമാനമെടുക്കണം സ്ത്രികള്‍ എന്ന കര്‍ശന നിലപാടെടുത്തു പ്രസ്ഥാനം.

ബിച്ചല്‍സാന്‍ അഥവാ പ്രസവം ഇല്ല എന്നതാണ് രണ്ടാമത്തെ ബി. സ്ത്രീകളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് തടസമാണ് പ്രസവം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമെതിരാണ് പ്രസവം. സ്ത്രീകള്‍ സ്വയം നിര്‍ണ്ണയിക്കുകയായിരുന്നു പ്രസവമില്ല എന്ന ദൃഢനിശ്ചയത്തിലൂടെ. കുട്ടികളെ ഉല്പാദിപ്പിക്കുന്ന യന്ത്രമല്ല സ്ത്രീകള്‍ എന്ന മുദ്രാവാക്യം 4 ബി പ്രസ്ഥാനമുയര്‍ത്തി. പ്രസവിക്കില്ല എന്ന തീരുമാനം സമൂഹത്തെ ആഴത്തില്‍ സ്വാധീനിച്ചു.

ജനനനിരക്ക് കുത്തനെ കുറഞ്ഞു. സര്‍ക്കാര്‍ പ്രശ്‌നം ഗൗരവമായെടുത്തപ്പോള്‍ ഗര്‍ഭപാത്രം രാഷ്ട്രത്തിന്റെ സ്വത്തല്ല എന്നായി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ഭരണകൂടത്തിനെന്തു കാര്യം?

ബിയോണ അഥവാ പുരുഷനുമായി പ്രണയമില്ല എന്നതാണ് മൂന്നാമത്തെ ബി. വിവാഹം പോലെ പ്രണയവും പെണ്ണിനെ കുരുക്കാനുള്ള കയറാണെന്ന് 4 ബി പ്രസ്ഥാനം വിലയിരുത്തി. കുരുങ്ങാനുള്ള ആ കയറുവേണ്ടെന്ന സ്ത്രിവാദം അഭിനിവേശമായി സ്ത്രീകളിലങ്ങനെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുരുഷന്മാരുമായി ലൈംഗിക ബന്ധമില്ല എന്ന നിലപാടാണ് ബിസെക്‌സ് എന്ന നാലാമത്തെ ബി. ലൈംഗികതയ്‌ക്കെന്തിന് പുരുഷന്‍ തന്നെ കിടപ്പറയില്‍, ടെക്‌നോളജി ഇത്രത്തോളം വളര്‍ന്ന കാലത്ത്?

പുരുഷന്മാരുമായി പ്രണയമോ വിവാഹമോ ലൈംഗിക ബന്ധമോ പാടില്ല, എന്ന നിശ്ചയദാര്‍ഢ്യത്തിനു പിന്നില്‍ തീവ്രമായ പെണ്‍രാഷ്ട്രീയമുണ്ട്. സമൂഹത്തില്‍ പുരുഷാധിപത്യം ഊട്ടിയുറപ്പിക്കുന്ന സ്ഥാപനമാണ് കുടുംബമെന്ന്, ആ കുടുംബത്തിന്റെ നിര്‍മ്മിതിയാണ് പുരുഷന്മാരുമായുള്ള പ്രണയത്തിലൂടെ, വിവാഹത്തിലൂടെ, ലൈംഗിക ബന്ധത്തിലൂടെ, പ്രസവത്തിലൂടെ, തുടര്‍ന്നുള്ള ഒഴിവാക്കാനാവാത്ത ബാധ്യതകളിലൂടെ സംഭവിക്കുന്നതെന്ന് പ്രസ്ഥാനം വിലയിരുത്തി. 4 ബി പ്രസ്ഥാനം നിലവില്‍ വന്നതോടെ അതുവരെയുള്ള സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ അസ്തിത്വം തന്നെ റദ്ദായി. ചരിത്രം മാറിയല്ലേ പറ്റൂ. പുരുഷന്‍ കാണിച്ചുകൊടുക്കുന്ന ആകാശമോ ഭൂമിയോ അല്ല സ്ത്രീകളിന്ന് കാണുന്നത്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply