വധശിക്ഷ ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല

ഉത്രവധകേസിലെ വിധിയോടെ വധശിക്ഷ വീണ്ടും സജീവചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

വധശിക്ഷ പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നു പറഞ്ഞാല്‍ പലരും നെറ്റിചുളിക്കും എന്നറിയാം. നിര്‍ഭയ – സൗമ്യ – ജിഷ തുടങ്ങിയവരുടെ കൊലയാളികളെ പിന്നെന്തുചെയ്യണമെന്നാണ് ആദ്യചോദ്യം ഉയര്‍ന്നു വരുക. അതെ, അവര്‍ക്കേറ്റവും വലിയ ശിക്ഷ ലഭിക്കണം. എന്നാല്‍ ഏറ്റവും വലിയ ശിക്ഷ എന്നത് വധശിക്ഷ എന്നതില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ആധുനികാലത്തിന് അനുയോജ്യമല്ല എന്നു തിരിച്ചറിഞ്ഞ് ലോകം മുഴുവന്‍ വധശിക്ഷക്കെതിരായ പൊതുജനാഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പൊതുസമ്മതിക്കായി വധശിക്ഷ നടപ്പാക്കുന്നത് സംസ്‌കാരമുള്ള ഒരു ജനതക്ക് ചേര്‍ന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്. ലോകത്ത് പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിച്ചുകഴിഞ്ഞു എന്നതും ഓര്‍ക്കണം.

കുറ്റവാളിയായ ഒരാള്‍ സാമൂഹ്യജീവിതം നയിക്കുന്നത് മറ്റുള്ളവര്‍ക്ക് അപകടകരമായതിനാല്‍ അവരെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തുക, ചലനസ്വാതന്ത്ര്യം നിഷേധിക്കുക എന്നതാണ് തടവുശിക്ഷയുടെ ഉദ്ദേശ്യം. അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ. അതൊരുപക്ഷെ ജീവപര്യന്തമാകാം. മാത്രമല്ല കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്. അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും ഇനിയും വധശിക്ഷ നടപ്പക്കുന്നു എന്നതും അതിനായി മുറവിളി കൂട്ടുന്നു എന്നതും നാണക്കേടാണ്.

മറ്റൊന്നുകൂടി. അമേരിക്കയില്‍ അഞ്ഞൂറാമത്തെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ വധിക്കപ്പെട്ടവരുടെ അവസാന വാക്കുകള്‍ അവര്‍ പുറത്തു വിട്ടിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ. മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്.

ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് ജയില്‍ ശിക്ഷയും വധശിക്ഷയും ലഭിച്ച 75 ശതമാനം പേരും പാവങ്ങളാണ്. മാത്രമല്ല, ഇതില്‍ 75 ശതമാനവും പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളുമാണ്. അതു നല്‍കുന്ന സൂചന ചെറുതല്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല. മറുവശത്ത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. കൊലയാളികളെ കൊല്ലുന്നതില്‍ തെറ്റില്ല എന്ന വാദവും ശരിയല്ല. കൊലയാളികളെ പോലെയാണോ ജനാധിപത്യ ഭരണ കൂടം? വാസ്തവത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രീംകോടതി പറഞ്ഞത് 1980ലാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്താണെന്ന് വ്യക്തമായി നിര്‍വചിച്ചില്ല. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ വ്യക്തിഗത വീക്ഷണം പലപ്പോഴും കോടതി ബെഞ്ചിന്റെ തീരുമാനങ്ങളായി മാറുന്നു. ഇതുകൊണ്ടാണ് പല വധശിക്ഷകളും അപ്പീല്‍ ഹര്‍ജിയെത്തുടര്‍ന്ന് ഉയര്‍ന്ന കോടതികള്‍ ജീവപര്യന്തമാക്കി കുറച്ചത്.

നമ്മുടെ സ്വന്തം തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട ചരിത്രമുണ്ട്.. വധശിക്ഷ അവസാനിപ്പിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാംകൂര്‍. 1950 ല്‍ ഔപചാരികമായി ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുന്നതുവരേയും തുടര്‍ന്ന് കുറേകാലത്തേക്കും തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മാണസഭയില്‍ പട്ടംതാണുപിള്ളയെപോലെ തിരുവിതാംകൂറില്‍ നിന്നുള്ള പ്രതിനിധികള്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്ന് വാദിച്ചിരുന്നു. വധശിക്ഷ സ്ഥിരമായിരിക്കില്ലെന്ന മറുപടിയായിരുന്നു അന്നു ലഭിച്ചത്. പക്ഷെ അത് അനന്തമായി തുടരുകയാണ്. അതിനൊരവസാനം വേണം. എന്തിന്റെ പേരിലും വധശിക്ഷയെ ന്യായീകരിക്കുന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply