
ഇന്ത്യക്ക് യുദ്ധം ഒരു നൈതിക സാധ്യതയല്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഏപ്രില്‍ 22 ന് കശ്മീര്‍ താഴ്‌വരയിലെ പഹല്‍ഗാമില്‍ സഞ്ചാരികളായെത്തിയ 25 പേരെയും ഒരു തദ്ദേശവാസിയേയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ ഇന്ത്യാ – പാക് സംഘര്‍ഷം യുദ്ധത്തിലെത്തുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അതുണ്ടായില്ല. പക്ഷെ ശക്തമായ സൈനിക നടപടി തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴും അത് അധിക ദിവസം നീണ്ടുനില്‍ക്കാതെ വെടിനിര്‍ത്തലിലെത്തിയത് ആശ്വാസമായി. സംഘര്‍ഷം ലഘൂകരിക്കപ്പെട്ട് ഒരുമാസത്തോടടുക്കുകയാണ്.
ഇന്ത്യയും പാക്കിസ്ഥാനും ഇതിനകം നാലുപ്രാവശ്യം യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 1965 ലേയും 1971 ലേയും വലിയ യുദ്ധങ്ങള്‍ക്കുപുറമേ 1948ല്‍ കശ്മീരിലും 1999ല്‍ കാര്‍ഗിലിലും സൈന്യ നടപടികളുണ്ടായി. 1971ലെ യുദ്ധത്തിനു ശേഷം ശേഷം ബംഗ്ലാദേശ് പിറന്നു. എങ്കിലും രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടായില്ല. കാരണങ്ങള്‍ പലതാണ്. പ്രധാനമായും കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായതിനാല്‍ തങ്ങളുടേതെന്ന് പാക്കിസ്ഥാന്‍. കശ്മീര്‍ ഒരു ഭൂമിതര്‍ക്കം മാത്രമല്ല, ഭാഗംവെച്ചു പിരിഞ്ഞുപോയ സഹോദരര്‍ തമ്മിലുള്ള ഈ വസ്തുവിനെച്ചൊല്ലിയുള്ള തര്‍ക്കം ഭാഗാധാരത്തിന്റെ അടിസ്ഥാന കാരണത്തെച്ചൊല്ലിയാണ്.
ഇന്ത്യാ ഉപഭൂഖണ്ഡം എന്താണ്? അത് ദേശരാഷ്ട്രമായി പരിണമിക്കുമ്പോള്‍ അതിന്റെ ആധാരശിലകള്‍ എന്തായിരിക്കണം എന്നിവയെ ചൊല്ലി കഴിഞ്ഞ നൂറ്റാണ്ടില്‍ തുടങ്ങിയ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷം. വിഷയം ദേശീയതയാണ്. അതില്‍ മതം കലര്‍ന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുദ്ധങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ആരും തയ്യാറല്ല.
മതമാണ് ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനമെന്നാണല്ലോ പാക്കിസ്ഥാന്‍ വാദികള്‍ സ്വാതന്ത്ര്യത്തിന് മുമ്പ് വാദിച്ചത്. മതാടിസ്ഥാനമല്ലാത്ത എല്ലാ മതക്കാര്‍ക്കും തുല്യാവകാശമുള്ള ദേശരാഷ്ട്രമെന്ന സങ്കല്പമാണ് ഇന്ത്യന്‍ ദേശീയവാദികള്‍ മുന്നോട്ട് വെച്ചത്. മതവും നാഗരികതയുമൊക്കെ വിഭാവന ചെയ്യുന്ന രാഷ്ട്ര സങ്കല്പവും ദേശരാഷ്ട്രവും രണ്ടാണ് എന്നത് പ്രായോഗിക മതം. ഭരണഘടനയുടെ 370-ാം വകുപ്പ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കി. ഇന്ത്യന്‍ ഫെഡറലിസം പ്രാദേശീയതകളേയും ഉപദേശീയതകളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് അതിന്റെ ഉദാഹരണമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഹിന്ദുത്വരാഷ്ട്രീയം ഫെഡറല്‍ രാഷ്ട്രീയ സങ്കല്പങ്ങളെ തിരസ്‌ക്കരിക്കുന്നു. അതിന്റെ ചായ്‌വ് മതരാഷ്ട്രീയ സങ്കല്പത്തോടാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉദയം ചെയ്ത ദേശരാഷ്ട്രം ഒരു ഭാഷയും ഒരു മതവും എന്ന അസ്തിവാരത്തിലാണ് നിലകൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടും യുദ്ധവും ക്യാപ്പിറ്റലിസവും സാമ്രാജ്യത്വവും ഈ സങ്കല്പത്തെ മയപ്പെടുത്തി. യൂറോപ്പ് കൂടുതല്‍ ഫെഡറലായി. മലയും പുഴയും കടലും ദേശരാഷ്ട്രത്തിന് പുറത്ത് നിലകൊള്ളുന്ന അവസ്ഥയിലേക്ക് മാറി. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ഫെഡറലിസം യൂണിറ്റേറിയനിസത്തിന് വഴിമാറുന്നത് നമ്മള്‍ കണ്ടു. ഇന്ത്യയ്ക്കകത്ത് ഇവ തമ്മിലുള്ള വടംവലി രാഷ്ട്രീയത്തെ സ്വാധീനിച്ചുപോരുന്നുണ്ടെങ്കിലും ഉപഭൂഖണ്ഡം ദേശരാഷ്ട്ര സങ്കല്പത്തിന്റെ വിഷംതീണ്ടി നില്‍ക്കുകയാണ്. ചരിത്രത്തിന്റെ ഏങ്കോണിപ്പുകളിലും കുടിപ്പകകളിലും സാംസ്‌കാരിക ഡംഭുകളിലും മതവൈരത്തിലും കുടുങ്ങിക്കിടക്കുന്ന ഭരണവര്‍ഗ്ഗം നിര്‍മ്മിക്കുന്ന കഥനങ്ങള്‍ക്കും രേഖാചിത്രങ്ങള്‍ക്കും മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണ് തെളിജലം ഒഴുകേണ്ട നദികളില്‍ ചോര ഒഴുകുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നത്.
എല്ലാം തുടങ്ങുന്നത് ജലത്തില്‍ നിന്നാണല്ലോ. ഇവിടെയും ഒരു പുഴയിലാണ് ചരിത്രം ഉദയം ചെയ്തത്. സിന്ധു എന്ന നദിക്കരവാസികള്‍ ഹിന്ദുവായി. ഒരു പുഴയുടെ പേരില്‍ ഒരു ജനത, അവരുടെ വിശ്വാസ സമ്പ്രദായങ്ങള്‍. അതിന്റെ കരയില്‍ സംസ്‌കാരങ്ങള്‍ ഉറവെടുത്തു. കവിത പിറന്നു. ധാന്യം വിളഞ്ഞു. പടയോട്ടങ്ങളുണ്ടായി. പ്രവാചകര്‍ തത്വചിന്ത പറഞ്ഞു. സാമ്രാജ്യത്വങ്ങള്‍ ഉയരുകയും താഴുകയും ചെയ്തു. ജനനവും മരണവും കണ്ടു. ആദിമ മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്നും ഉപഭുഖണ്ഡത്തില്‍ എത്തിപ്പെടുന്നതിന് മുമ്പേ ഒഴുകിയിരുന്ന നദിയാണ് സിന്ധു. ഇപ്പോള്‍, പഹല്‍ഗാമിന്റെ ചോര, സിന്ധുവിലേക്കും പടര്‍ന്നിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവും അയ്യൂബ്ഖാനും ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ ഒപ്പിട്ട ഉടമ്പടിയാണ് 1960 ലെ ഇന്‍ഡസ് വാട്ടേര്‍സ് ട്രീറ്റി എന്ന സിന്ധുനദീജല കരാര്‍. ഈ കരാര്‍ സിന്ധു നദിയിലെ ജലം മാത്രമല്ല ആ നദിയിലേക്ക് ഇന്ത്യയില്‍ നിന്നും ഒഴുകി ചെല്ലുന്ന പ്രധാന നദികളിലെ ജലവിനിയോഗവും നിയന്ത്രിക്കുന്നു. അതിന്‍പ്രകാരം സത്‌ലജ്, ബ്യാസ്, റാവി എന്നീ നദികളിലെ വെള്ളം ഇന്ത്യയ്ക്കും സിന്ധു, ഝലം, ചീനാബ് എന്നീ പുഴകളിലെ ഒഴുക്ക് പാക്കിസ്ഥാനും അവകാശപ്പെട്ടതാണ്. എല്ലാ നദികളും ഹിമാലയസാനുക്കളിലാണ് ഉത്ഭവിക്കുന്നത്. വര്‍ഷകാലത്തെ ജലധാരയ്ക്ക് പുറമെ വേനല്‍ക്കാലത്ത് പര്‍വ്വതമുകളിലുള്ള ഹിമാനികളിലെ മഞ്ഞുരുകി എത്തുന്ന ഒഴുക്കും ഈ പുഴകളെ വര്‍ഷം മുഴുവനും ജലദായിനിയാക്കി നിര്‍ത്തുന്നു. പാക്കിസ്ഥാനില്‍ സിന്ധുനദീതടത്തില്‍ ലഭ്യമാകുന്ന 80% വെള്ളം ഈ നദികളില്‍ കൂടി ഒഴുകി എത്തുന്നതാണ്. ഹിന്ദുക്കുഷ് മലനിരകളില്‍ നിന്നും എത്തുന്ന കാബൂള്‍ നദിയാണ് പടിഞ്ഞാറന്‍ കരവഴി സിന്ധുവില്‍ ചേരുന്ന പ്രധാന കൈവഴി. സത്‌ലജിലും ബ്യാസിലും റാവിയിലും ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് ഭക്രാ-നംഗല്‍, പോംഗ്, രഞ്ജിത് സാഗര്‍ എന്നിങ്ങനെ. പാക്കിസ്ഥാനാകട്ടെ റാവല്‍പിണ്ഡിക്കടുത്ത് തര്‍ബേല എന്ന കൂറ്റന്‍ അണക്കെട്ടും സിന്ധു സിന്ധില്‍ പ്രവേശിക്കുന്നതിന് മുമ്പ് സക്കൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബരാജുകളും നിര്‍മ്മിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കാലത്ത് തയ്യാറാക്കിയ കനാലുകളാണ് ഏതാണ്ട് മരുപ്രദേശമെന്ന് വിളിക്കാവുന്ന പാക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശത്ത് കൃഷി സാധ്യമാക്കുന്നത്. സിന്ധിലേക്ക് നദി കടക്കുമ്പോള്‍ ഒഴുക്ക് തീരെയില്ല. അവിടെ ജലക്ഷാമം അസഹനീയമാണ്. സിന്ധി പഞ്ചാബി തര്‍ക്കങ്ങളില്‍ ഏറ്റവും പ്രധാനം വെള്ളത്തെച്ചൊല്ലിയാണ്. പഞ്ചാബിനായി മാത്രം ഒഴുകുന്ന നദിയായിട്ട് ഭരണത്തില്‍ അമിതാധികാര സാന്നിധ്യമുള്ള പഞ്ചാബികള്‍ (പാക്ക് സൈന്യത്തിന്റെ 80% പഞ്ചാബികളാണ്.) സിന്ധിനെ മാറ്റിമറിച്ചിരിക്കുന്നു എന്ന സിന്ധികളുടെ പരാതി വാസ്തവമാണ്
ഗംഗയെപ്പോലെ ഹിന്ദുക്കളും മുസ്‌ലിങ്ങളും ആരാധിക്കുന്ന പുഴയാണ് സിന്ധില്‍ സിന്ധു. പഞ്ചനാദ് പ്രദേശം ഗുരുനാനാക്കിന്റെ ജന്മസ്ഥലിയാണെങ്കില്‍ പാക്കിസ്ഥാനി സൂഫിസത്തിന്റെ വൃഷ്ടിപ്രദേശം സിന്ധിലെ സിന്ധുനദീതടമാണ്. ഝൂലേ ലാല്‍ എന്ന സിന്ധികളുടെ കുലദൈവം നദിയോട് ബന്ധപ്പെട്ടിരിക്കുന്നു. നാനാക്കിന്റെ പ്രവാചക വഴികള്‍ ജലസമൃദ്ധമാണ്. സിഖ് മതത്തോളം വെള്ളവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആദ്ധ്യാത്മിക ധാര മറ്റൊന്നുണ്ടാവില്ല – എല്ലാ മതങ്ങളും ജീവന്റെ ലീലയെ തിരയുന്നത് ജലത്തില്‍ തന്നെയാണല്ലോ. സമാനമാണ് ഷാ അബ്ദുള്‍ ലത്തീഫിനും ലാല്‍ ഷഹ്ബാസ് ഖലന്തരിനുമുള്ള സ്ഥാനം (നുസ്‌റത് ഫത്തേ അലിഖാന്റെ സംഗീതമോര്‍ക്കുക.) സിന്ധുനദിയുടെ ചരിത്രകാരി അലീസ് അല്‍ബീനിയ വരളുന്ന സിന്ധുവിനെക്കുറിച്ചും അതിന്റെ സാംസ്‌കാരികജീവനെക്കുറിച്ചും എഴുതിയിട്ടുണ്ട്. നദിയോഗികള്‍ എന്ന ഒരു അധ്യായം തന്നെ പുസ്തകത്തിലുണ്ട്. പുസ്തകത്തിലെ ഏറ്റവും തീവ്രമായ ഭാഗങ്ങളിലൊന്ന്-വരും കാലങ്ങളില്‍ വളരെ പ്രസക്തമാകാനിടയുള്ളതും-തിബറ്റില്‍ അലീസ് സിന്ധുവിന്റെ ഒഴുക്ക് തേടി സഞ്ചരിക്കുന്നതാണ്, സെംഗ്-അലി എന്ന പ്രദേശത്ത് ചൈന കൂറ്റന്‍ അണകെട്ടി സിന്ധുവിനെ തടഞ്ഞിരിക്കുന്നതിനെക്കുറിച്ച് വികാരവിക്ഷുബ്ധയായി അലീസ് എഴുതുന്നുണ്ട്. അവര്‍ എഴുതുന്നു:
”ഇനി അങ്ങോട്ട്, (സിന്ധുവിന്റെ ഉത്ഭവസ്ഥാനത്തേക്കുള്ള യാത്രയില്‍) ഞാന്‍ അറിയുന്നു: സിന്ധുവില്ല. ‘അവര്‍ നദിയെ മുറിച്ചു’ ഒരു തിബറ്റന്‍ പോലീസുകാരന്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി ബാള്‍ട്ടിസ്ഥാനിലും കശ്മീരിലും ഞാന്‍ അനുധാനം ചെയ്തത് സിന്ധുവിനെയല്ല, ഗഢ്, സന്‍സ്‌ക്കാര്‍, ഷ്യോക്ക്, ഷിഗര്‍ എന്നീ നദികളെയാണ്.” ഇപ്പോള്‍ വരുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകളെല്ലാം പറയുന്നത് മലമുകളിലെ മഞ്ഞിന്റെ സാന്നിധ്യം (ിെീം ുൃല്മഹലിരല) കുറയുന്നുവെന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂര്‍ച്ഛിക്കവേ ഇത് ഇനിയും കുറയും. ഈ പുഴകളിലെ ഒഴുക്കും കുറയും. അണക്കെട്ടുകളും തടയണകളുമായി നദിയെ മെരുക്കാനിറങ്ങിയിരിക്കുന്ന മനുഷ്യര്‍ അറിയുന്നുണ്ടോ പുഴയുടെ മരണം അവന്റെയും മരണമാണെന്ന്!
കൂടുതല്‍ അണക്കെട്ടുകളുമായി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന നമ്മളും ഈ സത്യം മറന്നുകൂടാ. മലയും മണ്ണും കാടും പുഴകളും ആയുധീകരണത്തിന് വഴങ്ങും. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ ദേശരാഷ്ട്രങ്ങളുടെ സീമകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല. മനുഷ്യര്‍ വരയ്ക്കുന്ന ഭൂപടങ്ങള്‍ പുഴകള്‍ മായ്ച്ചുകളയാറുണ്ട്. ആ ചരിത്രപാഠവും നമ്മള്‍ മറന്നുകൂടാ.
നദിയെ ആയുധീകരിക്കുന്ന പ്രവണത കിഴക്കും നമ്മള്‍ കണ്ടുവെന്ന് വരാം. ബ്രഹ്മപുത്രയില്‍ ചൈന നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അണക്കെട്ട് അസമിലും ബംഗ്ലാദേശിലും വിനാശം വിതയ്ക്കും. ഒഴുകുന്ന പുഴയിലാണ് മനുഷ്യവാസം സാധ്യമാവുക. അതുകൊണ്ടാണ് ന്യൂസിലണ്ടിലും ഇക്വഡോറിലുമൊക്കെ നദിയുടെ ജീവന് നിയമസാധ്യത നല്‍കിയത്. വലിയ പാരിസ്ഥികപാഠം മാത്രമല്ല അതൊരു അതിജീവന മന്ത്രം കൂടിയാണ്.
വാസ്തവത്തില്‍ ഇന്ത്യാപാക്കിസ്ഥാന്‍ സംഘര്‍ഷം ഒരു കെണിയാണ്. എക്കാലത്തും അങ്ങനെയായിരുന്നു. വിഭജനത്തിന് മുമ്പ് തന്നെ അത് തുടങ്ങി. സിന്ധുവിന് കിഴക്ക് ഭാരതം എന്ന സങ്കല്പം ഒരു നദീതട സങ്കല്പമായിരുന്നു. വിഭജനം അതിന്റെ ഞരമ്പുകള്‍ മുറിച്ചു. വീതംവെച്ച സഹോദരങ്ങളാകട്ടെ മനുഷ്യരേക്കാള്‍ മതത്തിനാണ് പ്രാധാന്യം നല്‍കിയത്. ജീവനുള്ള മണ്ണിനെയല്ല ഭൂപടത്തിലെ ജീവനറ്റ ജ്യോഗ്രഫിക്കാണ് അവര്‍ പ്രാമുഖ്യം കല്പിച്ചത്. ആഗോള സാമ്രാജ്യത്വ മൂലധന അധികാരബന്ധങ്ങള്‍ അതിനെ കരുവാക്കി ഉപഭൂഖണ്ഡത്തെ അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു.
പഹല്‍ഗാമിനുശേഷം കശ്മീര്‍ ബന്ദാചരിച്ചിരുന്നു. യുദ്ധം ഏറ്റവും ക്രൂരമായ പ്രഹരമേല്‍പ്പിക്കുക തങ്ങള്‍ക്കുമേലാണ് എന്നവര്‍ക്കറിയാം. ടൂറിസം കൊണ്ട് ജീവിക്കുന്ന കശ്മീരിനെ പട്ടിണിയിലേക്ക് തള്ളിയിടുകയാണ് പഹല്‍ഗാം ചെയ്തത്. തങ്ങളുടെ ആതിഥ്യം സ്വീകരിക്കാനെത്തിയവരെ മതം തിരിച്ചു കൊന്നത് തങ്ങളുടെ അഭ്യുന്നതിക്ക് വേണ്ടിയല്ല എന്ന സാമാന്യബോധം അവര്‍ക്കുണ്ട്. 2019നു മുമ്പുള്ള കശ്മീരിലേക്ക് ഒരു തിരിച്ചുപോക്ക് അവര്‍ സ്വപ്‌നം കാണുന്നുപോലുമുണ്ടെന്ന് തോന്നുന്നില്ല. ഫെഡറലിസത്തിന്റെ ഭൂമികയില്‍ കൂടുതല്‍ ഭരണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തൊഴിലുമൊക്കെ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം. ആ ആഗ്രഹങ്ങളെ അംഗീകരിക്കുവാന്‍ ഭരണവര്‍ഗ്ഗം തയ്യാറാണോ എന്നത് വേറൊരു കാര്യം.
പാക്കിസ്ഥാനിപ്പോള്‍ മോശം കാലമാണ്. ആ രാജ്യത്തിന്റെ അതിരുകളെല്ലാം സംഘര്‍ഷഭരിതമാണ്. ബലൂചികളും പഷ്തുണുകളും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. പുതിയ താലിബാന്‍ ഇസ്ലാമാബാദ് വിരുദ്ധരാണ്. അവര്‍ ഇന്ത്യയ്‌ക്കൊപ്പമാണ് എന്നത് പാക്ക് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നു. (പഹല്‍ഗാമിന് ശേഷം കാബൂള്‍ ഇന്ത്യയെ പരസ്യമായി പിന്തുണച്ചിരുന്നു.) കാബൂളിന്റെ സംരക്ഷണയിലുള്ള പാക്ക് താലിബാനുമായി ചേര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് പാക്ക് ഭരണകൂടം ആരോപിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളാകട്ടെ പട്ടാളത്തെ സംശയത്തോടെയാണ് കാണുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ യുദ്ധസന്നാഹമാക്കാന്‍ പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐ യും ആഗ്രഹിക്കുന്നു. ജനതയുടെ സുരക്ഷ തങ്ങളുടെ കൈയില്‍ മാത്രമാണ് എന്ന കഥനത്തിന് പിന്തുണ കണ്ടെത്തുക എന്നത് അവരുടെ അസ്തിത്വ പ്രശ്‌നമാണ്. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് മത സമൂഹങ്ങളാണ് എന്നും മറ്റും പാക്ക് സൈന്യാധിപന്‍ അസിം മുനീര്‍ അടുത്തകാലത്ത് പ്രസംഗിച്ചത് ഓര്‍ക്കുക. ഉത്പത്തിക്കഥയിലേക്കുള്ള മടക്കം സംഘര്‍ഷത്തിനുള്ള വഴിയാണ്. പഹല്‍ഗാമും തുടര്‍സംഭവങ്ങളും ആ വഴിയിലെ നാഴികക്കല്ലാണ്. രണ്ട് രാജ്യങ്ങളിലേയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പരാജയം കൂടിയാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാലം മോശമാണ്. ലോകമെമ്പാടും സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തിന് ജനപിന്തുണ ലഭിക്കുന്ന കാലം. അന്താരാഷ്ട്രബന്ധങ്ങള്‍ പുതിയൊരു അന്തരാളഘട്ടത്തിലാണ്. ഐക്യരാഷ്ട്ര സഭ പോലെയുള്ള സംവിധാനങ്ങള്‍ എങ്ങും പരാജയപ്പെട്ടു പിന്‍വാങ്ങിയിരിക്കുന്നു. ഇസ്രയേലും റഷ്യയും നല്‍കുന്ന പാഠമെന്തെന്നാല്‍ ഇനി മുതല്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ്. പക്ഷെ,
ഒന്ന്, ആ പാത പിന്‍തുടരാന്‍ ഇന്ത്യയുടെ അടിസ്ഥാനഭാവം സമ്മതിക്കുന്നില്ല, അത് മാറിയിട്ടുണ്ടെങ്കിലും. സ്വതന്ത്ര നടപടികളിലും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഉത്തരവാദിത്തപ്പെട്ട രാഷ്ട്രമായാണ് ഇന്ത്യ എക്കാലത്തും ലോകസമക്ഷം നിലനിന്നിട്ടുള്ളത്.
രണ്ട്, യുദ്ധങ്ങള്‍ തുടങ്ങുന്ന എളുപ്പത്തില്‍ അവസാനിപ്പിക്കുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഗാസയും ഉക്രയിനും ഉദാഹരണം. മദ്ധ്യസ്ഥശ്രമങ്ങള്‍ക്ക് ഇന്ന് കേള്‍വിക്കാരില്ല, ക്രെഡിബിലിറ്റിയുമില്ല. കോവിഡാനന്തര കമ്പോളവ്യവസ്ഥ പരുങ്ങലിലാണ്. ആയുധ കച്ചവടം കമ്പോളത്തിനും ആവശ്യമാണ്.
മൂന്ന്, യുദ്ധങ്ങള്‍ ചിലവേറിയതാണ്. ടെലിവിഷനിലെ, സാമൂഹ്യമാധ്യമങ്ങളിലെ ഗോഗ്വാ വിളികള്‍ അവസാനിക്കുമ്പോള്‍ളാണ് അത് തിരിച്ചറിയുക. പട്ടിണി മാറ്റാനും ആശുപത്രി-സ്‌കൂളുകള്‍ നടത്താനും ആവശ്യമായ ഫണ്ടുകള്‍ തന്നെയാണ് ലോകമെമ്പാടും യുദ്ധം വിഴുങ്ങാറുള്ളത്. ദൈര്‍ഘ്യമേറിയ യുദ്ധങ്ങള്‍ രാജ്യങ്ങളെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുന്നു.
നാല്, ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷാവസ്ഥ പ്രദേശത്തെ കൂടുതല്‍ സൈനികവല്‍ക്കരിക്കും. ഡീപ്പ് സ്റ്റേറ്റിന് അധികാരസംവിധാനത്തിന് മുകളില്‍ മേല്‍ക്കോയ്മ വരും. അത് ജനാധിപത്യ സംസ്‌കാരത്തെ തന്നെ തകര്‍ക്കും. പാക്കിസ്ഥാനെ ഗാരിസണ്‍ സ്റ്റേറ്റെന്ന് വിശേഷിപ്പിക്കാറുണ്ട്. ആ രാജ്യത്തിന്റെ സ്ഥാപനത്തില്‍ തന്നെയുള്ള ഇന്ത്യാ വിരുദ്ധത അവരെ അങ്ങനെ ആക്കിയതാണ്. ഇസ്ലാമല്ല ഇന്ത്യാവിരുദ്ധതയാണ് പാക്ക് സ്റ്റേറ്റിന്റെ ജീവനാഡി. എന്നാല്‍, പാക്കിസ്ഥാന്‍ വിരുദ്ധതയിലല്ല സ്വതന്ത്ര ഇന്ത്യ സ്വപ്‌നങ്ങള്‍ വിതച്ചത്. സ്വാതന്ത്ര്യമെന്ന മൂല്യത്തിന് വലിയ മാനങ്ങള്‍ നല്‍കിയ മനുഷ്യരും സാഹോദര്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും പ്രാധാന്യം നല്‍കുന്ന ഒരു ഭരണഘടനയുമാണ് ഇന്ത്യയുടെ ജീവവായു. അത്തരമൊരു മണ്ഡലത്തില്‍ നിന്നും ലോകത്തോടും തന്നോടുതന്നെയും സംസാരിക്കുന്ന ഇന്ത്യക്ക് യുദ്ധം ഒരു നൈതിക സാധ്യതയല്ല; പ്രതിരോധത്തിന് തീര്‍ച്ചയായും നൈതികമാനം അവകാശപ്പെടാം. സംഘര്‍ഷത്തിന്റെ കാലത്തും ഈ വേര്‍തിരിവ് നമ്മള്‍ മറന്നുപോകാന്‍ പാടില്ല. മരണത്തെ അക്കം മാത്രമായി ചുരുക്കി കാണുന്ന ലോകം അഭിലഷണീയമല്ല; അവിടെ പുഴകള്‍ ഒഴുകില്ല.
(മെയ് ലക്കം പാഠഭേദം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)