ഇവര്‍ മനുസ്മൃതിയുടെ ഇരകള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായിരുന്ന വിനായകന്‍ ക്രൂരമായി പോലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്കുശേഷം സാജന്‍, ശ്രീജിത്ത് എന്നീ പോലീസുകാരെ പ്രതികളാക്കി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച വാര്‍ത്ത നല്കുന്ന ചെറിയ സന്തോഷം തീരുന്നതിനുമുമ്പെയാണ് ചെന്നൈ ഐ ഐ ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. വിനായകന്‍ നേരിട്ട പീഡനങ്ങളുടെ അടിസ്ഥാന കാരണം ദളിത് ആയിരുന്നു എന്നതാണെങ്കില്‍ ഫാത്തിമ നേരിട്ട മാനസിക പീഡനങ്ങളുടെ അടിസ്ഥാനകാരണം മുസ്ലിമായിരുന്നു എന്നതാണ്. വിനായകന്‍ മരണത്തിന്റെ വഴി തെരഞ്ഞെടുത്തത് ഒരു ഗ്രാമത്തിലായിരുന്നെങ്കില്‍ ഫാത്തിമ ഒരു മെട്രോ നഗരത്തിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലാണ്. ഗ്രാമ – നഗര വ്യത്യാസമോ വിദ്യാഭ്യാസ – ജീവിത നിലവാര വ്യത്യാസമോ ഒന്നും ബാധിക്കാതെ രാജ്യം മുഴുവന്‍ നിലനില്‍ക്കുന്ന ഒന്നായി വംശീയതയും ജാതീയതയും ബാധിച്ചു എന്നതു തന്നെയാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്. രോഹിത് വെമുലയുടേയും നജീബിന്റേയും കെവിന്റേയും മധുവിന്റേയും മറ്റനവധി പേരുടേയും പിന്‍ഗാമികള്‍ തന്നെയാണ് വിനായകനും ഫാത്തിമയും എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യയെ ഇന്നും നയിക്കുന്നത് ഭരണഘടനയല്ല, മനുസ്മൃതി തന്നെ എന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. സവര്‍ണ്ണവിഭാഗങ്ങള്‍ക്കു മാത്രം വിദ്യാഭ്യാസം ചെയ്യാവകാശം നല്‍കുന്ന മനുസ്മൃതിയുടെ വക്താക്കളല്ലാതെ മറ്റാരാണ് ജെ എന്‍ യുവില്‍ നജീബിനും എച്ച് സി യുവില്‍ രോഹിതിനും ഐഐടിയില്‍ ഫാത്തിമക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം നിഷേധിക്കുക? തനിക്കിഷ്ടമുള്ള രീതിയില്‍ മുടി വെട്ടിയ വിനായകനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുക? ”വംശശുദ്ധി” തകര്‍ക്കുന്ന മിശ്രവിവാഹം നടത്തിയ കെവിന്റെ ജീവന്‍ കവരുക? ആദിവാസി യുവാവിന് ഭക്ഷണം നിഷേധിക്കുക?  മനുസ്മൃതി മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ തന്നെയാണ് നമ്മെ ഇപ്പോഴും നയിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ തടയുന്നതും ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവില്ല എന്നംഗീകരിച്ച ശേഷവും പള്ളി നിന്നിടത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രിം കോടതി തന്നെ ഉത്തരവിടുന്നതും ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലുമൊക്കെ കൊന്നുകളയുന്നതിന്റെ പിന്നിലുമൊക്കെ പ്രവര്‍ത്തിക്കുന്ന മൂല്യസംഹിത മനുസ്മൃതിയല്ലാതെ മറ്റെന്താണ്? തൊടാന്‍ പാടില്ലാത്തതിനാല്‍ ബ്രാഹ്മണന്‍ ദളിത് സ്ത്രീയെ ബലാല്‍സംഗം ചെയ്യില്ല എന്ന കോടതി വിധി പോലും ഇന്ത്യയിലുണ്ടായിട്ടുണ്ട്.

 

 

 

 

 

 

 

 

നിങ്ങളുടെ ഹിറ്റ്‌ലര്‍ ഞങ്ങളുടെ മനുവിന്റെ മുന്നില്‍ എത്ര പാവമാണ് എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ക്ലാസിക്കല്‍ ഫാസിസ്റ്റുകളെന്നു വിശേഷിപ്പിക്കുന്ന ഹിറ്റ്‌ലറുടേയും മുസ്സോളനിയുടേയും മറ്റും പുറകില്‍ മനുസ്മൃതിപോലൊരു ഭീകരമായ പ്രത്യയശാസ്ത്രം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വര്‍ണ്ണവും വംശവുമായി ബന്ധപ്പെട്ട നിരവധി പീഡനങ്ങളും വിവേചനങ്ങളും ലോകത്ത് പലയിടത്തും നടക്കുമ്പോഴും സമൂഹത്തിന്റെ അടി മുതല്‍ മൂടിവരെ നിലനില്‍ക്കുന്ന അതിശക്തമായ ജാതിവ്യവസ്ഥക്കുമുന്നിലും അതിന്റെ അടിത്തറയായ മനുസ്മൃതിക്കുമുന്നിലും അവയെല്ലാം എത്ര നിസ്സാരം. അതു തിരിച്ചറിഞ്ഞായിരുന്നു അംബേദ്കറുടെ നേതൃത്വത്തില്‍ മനുസ്മൃതി കത്തിക്കല്‍ സമരം നടന്നത്. പല പോരായ്മകളും ഉണ്ടാകാമെങ്കിലും ആധുനിക കാലത്തെ സമസ്യകളെ ഏറെക്കുറെ അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ ഭരണ ഘടന നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്നും മനുസ്മൃതിയുടെ മൂല്യങ്ങള്‍ നമ്മെ അടക്കി ഭരിക്കുന്നത് എന്നാണ് ഈ സംഭവങ്ങളെല്ലാം വെളിവാക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ഇവര്‍ മനുസ്മൃതിയുടെ ഇരകള്‍

  1. മനു സ്മൃതി കത്തിച്ചതൊക്കെ പണ്ട് . . .ഇന്ന് അംബേഡ്കറായാലും വിവരം അറിയും. . . ഇന്ത്യ തിളങ്ങുന്നത് കണ്ടില്ലേ. . നിങ്ങളൊന്നും. . . . ???

  2. Dear Harikumar,
    When you write on a public port, at least minimum you should have some integrity and evidences.
    You are degraded not only the smrithis which was rules of smrithi age.
    Hinduism has moved and expanding. You may not be aware of that.
    Whole heatedly condemns this article.
    Demand an explanation and apology

Leave a Reply