വില്ലുവണ്ടി പുരസ്‌കാരം ഡോ. ടി.എസ്. ശ്യാമകുമാറിന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ദലിത് സമുദായ മുന്നണിയുടെ (DSM) നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷം FESTIVAL OF FRATERNITY 2025 ഈ വര്‍ഷം മലപ്പുറം എടപ്പാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. . ജനാധിപത്യ ഇന്ത്യയുടെ രൂപീകരണത്തിനും സുസ്ഥിരതക്കും മഹത്തായ സംഭാവനകള്‍ ചെയ്ത രാഷ്ട്രീയ ചിന്തകനാണ് ഡോ. ബി.ആര്‍. അംബേദ്കര്‍. മുന്‍കാലങ്ങളില്‍നിന്ന് വിഭിന്നമായി പ്രബുദ്ധരായ മനുഷ്യര്‍ ബാബാ സാഹേബ് അംബേദ്കറുടെ ജന്മദിനം ലോകത്തെമ്പാടും കൊണ്ടാടുന്ന സന്ദര്‍ഭമാണിത്. ഭരണവ്യവസ്ഥയാലും സമൂഹത്തിലെ പ്രബല മൂല്യവ്യവസ്ഥയാലും പുറംതള്ളപ്പെട്ടുപോയ മനുഷ്യര്‍ക്ക് ആശ്രയിക്കാവുന്ന ആശയപ്രപഞ്ചമാണ് ഡോ. അംബേദ്കര്‍ മുന്നോട്ടുവെച്ചത്. അതിന്റെ പ്രാധാന്യം ഇന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ഇന്ത്യന്‍ സമൂഹത്തിനുള്ളില്‍ സ്വത്ത്, അധികാരം, പദവി, സാമൂഹിക അന്തസ്സ് എന്നിവയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അധികാരാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ഡോ. അംബേദ്കര്‍ വികസിതവും നവീനവുമായ ജനാധിപത്യ സങ്കല്‍പ്പമാണ് ലോകത്തിന് നല്‍കിയത്. സമകാലീന ഇന്ത്യയിലാകട്ടെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാവാഴ്ച്ചയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മത-ജാതി- സമുദായ വിദ്വേഷങ്ങള്‍ ഭരണകൂടംതന്നെ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും ഭരണഘടനാ സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥ സംവിധാനത്തെയും പോലീസ്-സൈനിക സംവിധാനത്തെയും ഭരണഘടന അട്ടിമറിക്കുന്നതിന് ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. മുന്നോക്ക സമുദായ സംവരണം, പൗരത്വ ഭേദഗതി നിയമം, ഏകസിവില്‍ കോഡ്, ഉപസംവരണ വിധി, വഖ്ഫ് നിയമ ഭേദഗതി തുടങ്ങിയവ ഉദാഹരണങ്ങള്‍. മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്ന മതന്യൂനപക്ഷങ്ങളും ദലിതര്‍ ആദിവാസികള്‍ തുടങ്ങി ദുര്‍ബല വിഭാഗങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും അപരവല്‍ക്കരിക്കപ്പടുകയും ചെയ്യുന്ന ഭീതിദമായ അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജാതി-മത-വംശീയ വിദ്വേഷ പ്രചാരണത്തിലൂടെയും നുണ പ്രചാരണത്തിലൂടെയും ജനങ്ങളുടെ സമാധാനജീവിതം നഷ്ടപ്പെട്ട സാമൂഹിക സാഹചര്യത്തില്‍ മൈത്രിയുടെ പതാക വാഹകനായ ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷം വലിയൊരു രാഷ്ട്രീയ പ്രതിരോധം കൂടിയാണ്. ദലിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാഹോദര്യം സ്ഥാപിച്ചുകൊണ്ടു മാത്രമേ ഈ വിദ്വേഷ പ്രചാരകരെ ഇന്ത്യയില്‍ പരാജപ്പെടുത്താന്‍ കഴിയൂ. സാഹോദര്യംതന്നെയാണ് ജനാധിപത്യമെന്ന് ഉദ്ഘോഷിച്ച ഡോ.അംബേദ്കറുടെ ആശയത്തെ സ്ഥാപിച്ചുകൊണ്ടേ സമകാലീന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ജനാധിപത്യ ഇന്ത്യക്ക് അതിജീവിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷം സാഹോദര്യത്തിന്റെ ആഘോഷമായി ഡി.എസ്.എം. കൊണ്ടാടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാവിലെ 9 മണിക്ക് ഡോ. അംബേദ്കറുടെ പ്രതിമക്ക് മുന്‍പില്‍ പുഷ്പാഭിവാദ്യം ചെയ്തുകൊണ്ട് ജന്മദിനാഘോഷത്തിന് തുടക്കം കുറിക്കും. 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം ദലിത് വിമണ്‍ കളക്ടീവ് സംസ്ഥാന പ്രസിഡന്റ് കെ. വത്സകുമാരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രരചനാ മത്സരം ആര്‍ട്ടിസ്റ്റ് ഷിനിത ഷൈജു ഉദ്ഘാടനം ചെയ്യും. 11 മണിക്ക് മണികണ്ഠന്‍ കാട്ടാമ്പള്ളി അധ്യക്ഷതയില്‍ നടക്കുന്ന സാഹോദര്യ സമ്മേളനം എം.ഇ.എസ്. അധ്യക്ഷന്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ പ്രസിഡന്റ് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ ആണ് മുഖ്യപ്രഭാഷണം. നിരവധി സമുദായ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സാഹോദര്യ സമ്മേളനത്തില്‍ പങ്കാളികളാകും. പ്ലോട്ട്, നാസിക് ഡോള്‍, ശിങ്കാരിമേളം, കൈകൊട്ടിക്കളി, ഡി.ജെ., തുടങ്ങിയ നിരവധി കലാപരപാടികളുടെ അകമ്പടിയോടെ നടക്കുന്ന ജന്മദിന റാലി 4.30 ന് ആരംഭിക്കും. ദലിത് സമുദായ മുന്നണി ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദിന്റെ അധ്യക്ഷതയില്‍ വൈകീട്ട് 6.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിനു സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.കെ. സുകു സ്വാഗതം പറയും. സമ്മേളനം ഡി.എസ്.എം. ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വില്ലുവണ്ടി പുരസ്‌കാരം സംസ്‌കൃത പണ്ഡിതനും പ്രഭാഷകനുമായ ഡോ. ടി.എസ്. ശ്യാമകുമാറിന് അഡ്വ. പി.എ. പ്രസാദ്, സണ്ണി എം. കപിക്കാട് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിക്കും. സമ്മേളനത്തില്‍ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയും ഡോ. ടി.എസ്. ശ്യാംകുമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ് ആമുഖ പ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ ടി.ആര്‍. ഇന്ദ്രജിത്ത് (സെക്രട്ടറിയേറ്റ് അംഗം, കെ.പി.എം.എസ്.), സുധീഷ് ബാബു പി.കെ.(ചെയര്‍മാന്‍, ഗുരുധര്‍മ്മ ട്രസ്റ്റ്) തങ്കമ്മ ഫിലിപ്പ് (സെക്രട്ടറിയേറ്റ് അംഗം-ഡി.എസ്.എം.), ഡോ. ടി.എന്‍. ഹരികുമാര്‍ (സെക്രട്ടറിയേറ്റ് അംഗം-ഡി.എസ്.എം) എന്നിവര്‍ പങ്കെടുക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജന്മദിനാഘോഷം ആരംഭിക്കുന്ന രാവിലെ മുതല്‍തന്നെ വിവിധ കലാപരിപാടികളും വാദ്യമേളങ്ങളും ഉണ്ടായിരിക്കുന്നതാണ്. എന്‍ലൈറ്റന്റ് യുത്ത്മൂവ്‌മെന്റ് അവതരിപ്പിക്കുന്ന തീം ഡാന്‍സ്, ജനാര്‍ദ്ദനന്‍ പുതുശ്ശേരി അവതരിപ്പിക്കുന്ന ജന്മദിന പാട്ടുകള്‍, ശ്രീഹാര & പാര്‍ട്ടി അവതരിപ്പിക്കുന്ന സംഘനൃത്തം, ടീം നന്ദനം അവതരിപ്പിക്കുന്ന പ്രബുദ്ധസമുദായഗാന വീരനാട്യം, രശ്മി & പാര്‍ട്ടി കടവനാട് മാതൃസംഘത്തിന്റെ ചടുല നൃത്തം, ഫ്‌ലവേഴ്‌സ് ടോപ്പ്‌സിഗര്‍ ഫെയിം അഥര്‍വ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, വിചിത്ര അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, ഷിജുഅറുമുഖന്‍ വെങ്കിടങ്ങ് & ഷൈനിഷാജിവെങ്കിടങ്ങ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സമുദായ പ്രതിനിധികള്‍, അംബേദ്കറൈറ്റുകള്‍, വിദ്യാര്‍ത്ഥി-യുവജന പ്രതിനിധികള്‍, കലാകാരന്മാര്‍, DSM സംസ്ഥാന – ജില്ലാ തല പ്രവര്‍ത്തകരും കുടുംബങ്ങളും ജന്മദിനാഘോഷത്തിന്റെ ഭാഗമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply