പ്രതീക്ഷയോടെ രാഹുലും പ്രതിപക്ഷവും

ഇപ്പോളത്തെ സാഹചര്യം രാഹുലിനനുകൂലവും മോദിക്ക് പ്രതികൂലവുമാണ്. ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലവും ഇത്തരത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുമുണ്ട്. അതിനാല്‍തന്നെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സും പ്രതപക്ഷപാര്‍ട്ടികളും ജനാധിപത്യവിശ്വാസികളും.

തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷകക്ഷികളില്‍ പ്രതീക്ഷ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു പ്രക്രിയയുടെ അവസാനഘട്ടത്തിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ബംഗാളിലെത്, പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതാണ് അതിനുള്ള പ്രധാന കാരണം. ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി ബിജെപി മാറിയാലും അവര്‍ പ്രതീക്ഷിക്കുന്നപോലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നോ പ്രധാന പ്രാദേശിക പാര്‍ട്ടികളില്‍ നിന്നോ പിന്തുണ ലഭിക്കാനിടയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ പാര്‍ട്ടികളെ കോണ്‍ഗ്രസ്സുമായി കൂടുതല്‍ അടുക്കാനാണ് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ കാരണമായിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യത കൂടുതല്‍ തെളിഞ്ഞതായാണ് രാഷ്ട്രീയനിരീക്ഷകരില്‍ ഭൂരിഭാഗവും കരുതുന്നത്.
ബംഗാളില്‍ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ബിജെപിയും തൃണമൂലുമായി നടക്കുന്നത്. അതാകട്ടെ മോദി – മമത വാക് പോരില്‍ ഒതുങ്ങുന്നില്ല. ഇരുവിഭാഗത്തിന്റേയും അണികള്‍ തെരുവുകളിലും ഏറ്റുമുട്ടുകയാണ്. വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കുന്നതുമുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ട് പ്രചാരണസമയം വെട്ടിക്കുറക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഇതിന്റെയെല്ലാം അന്തിമഗുണം മമതക്കാവുമെന്നാണ് വിലയിരുത്തല്‍. മിക്കവാറും പാര്‍ട്ടികള്‍ മമതയെ പിന്തുണക്കുന്നതിലേക്കാണ് ഈ സംഭവവികാസങ്ങള്‍ നയിച്ചത്.
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ വാക്കുകളില്‍ മിതത്വം പാലിക്കുമ്പോള്‍ മോദിക്കും അമിത്ഷാക്കും അവരുടെ ശൈലിയില്‍ തന്നെ മറുപടി പറയുകയാണ് മമത. മോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നും മമത പറയുന്നു. രാജ്യത്തുടനീളമുള്ള പ്രതിമകള്‍ അടിച്ചുതകര്‍ക്കുകയാണ് ബിജെപിക്കാരെന്നും ത്രിപുരയിലെ ലെനിന്‍ പ്രതിമ മുതല്‍ ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും ഇപ്പോള്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും അവര്‍ തകര്‍ത്തെന്നും മമത ആരോപിച്ചു. പ്രതിമ തകര്‍ത്തത് ആരാണെന്ന് വ്യക്തമായി തെളിഞ്ഞിട്ടില്ലെങ്കിലും അതിന്റെ ഉത്തരവാദിത്തം ബിജെപിയിലാക്കാന്‍ മമതക്കായി. പ്രതിമ പുനര്‍ നിര്‍മ്മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തെ തള്ളി, അതിനുള്ള പണം തന്റെ സര്‍ക്കാരിന്റെ കാവശമുണ്ടെന്നും മമത പ്രഖ്യാപിച്ചു.
ഫോനി ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ അറിയാന്‍ നരേന്ദ്രമോദി വിളിച്ചപ്പോള്‍ മമത പ്രതികരിക്കാതിരുന്നതുമൂലമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കാലാവധി പൂര്‍ത്തിയായ പ്രധാനമന്ത്രിയോട് ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടായിരുന്നു മമതയുടേത്. മോദിക്കേറ്റ വലിയ അപമാനമായിരുന്നു അത്. പിന്നീട് അമിത് ഷായുടേയും മറ്റും ഹെലികോപ്റ്ററുകള്‍ക്ക് ബംഗാളിലിറങ്ങാനുള്ള അനുമതി തടഞ്ഞതും ബന്ധത്തെ കൂടുതല്‍ വഷളാക്കി. പിന്നീട് അമിത് ഷായുടെ റാലിക്കെതിരെ അക്രമവും നടന്നു.
ജനാധിപത്യവിരുദ്ധമായ അക്രമരാഷ്ട്രിയം ബംഗാളില്‍ പുതിയതല്ല. 35 വര്‍ഷം ഭരിച്ച സിപിഎം തങ്ങളുടെ ഭരണം നിലനിര്‍ത്തിയത് മിക്കവാറും അക്രമരാഷ്ടരീയത്തിലൂടെയായിരുന്നു. ഇപ്പോള്‍ തൃണമൂലും ബിജെപിയുമൊക്കെ തുടരുന്നത് അതു തന്നെയാണ്. മമതയുടെ പല നടപടികളും ജനാധിപത്യവിരുദ്ധമാണെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലഭിക്കാത്ത തിരിച്ചടി ലഭിക്കുന്നത് മോദിയേയും ഷായേയും ഞെട്ടിക്കുന്നു. തങ്ങള്‍ ചെയ്യാത്തത് മമത ചെയ്യുന്നത് കണ്ട് പ്രതിപക്ഷകക്ഷികള്‍ മിക്കവാറും ഉള്ളില്‍ ചിരിക്കുകയാണ്.
ബംഗാളിലെ സംഭവങ്ങള്‍ മാത്രമല്ല, അവസാനഘട്ടത്തിലെ പല സംഭവവികാസങ്ങളും പ്രതിപക്ഷത്തെ ഐക്യപ്പെടാന്‍ കാരണമായിട്ടുണ്ട്. ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്ന പല ബിജെപി നേതാക്കളുടേയും നിലപാടാണ് അതിലൊന്ന്. ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരനെന്നും അദ്ദേഹം ഹിന്ദുത്വഭീകരനാണെന്നുമുള്ള കമലഹാസന്റെ പ്രസ്താവന ആസേതുഹിമാചലം ആഞ്ഞടിച്ചു. മുസ്ലിം ഭീകരത എന്ന് നിരന്തരം ഉരുവിടുന്നവര്‍ക്ക് ഹിന്ദുത്വഭീകരത എന്നു കേട്ടപ്പോള്‍ സഹിക്കാനായില്ല. പ്രജ്ഞാസിംഗ് ഠാക്കൂറിലൂടെ പുറത്തുവന്നത്. വര്‍ഗ്ഗീയകലാപത്തിന്റെ ശിക്ഷിക്കപ്പെട്ടിട്ടു ഈ പ്രജ്ഞയാകട്ടെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്. ഗാന്ധിക്കെതിരായ നിലപാട് ബിജെപിയോടടുക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളെ പോലും പുനപരിശോധനക്ക് വിധേയമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരം സാഹചര്യത്തിലാണ് സാമ്പത്തികസംവരണം, ഭീകരാക്രമണത്തിനു തിരിച്ചടി, കര്‍ഷകര്‍ക്ക് സഹായം തുടങ്ങിയ നടപടികളിലൂടെ തെരഞ്ഞെടുപ്പടുത്ത വേളയില്‍ മുന്‍കൈ നേടി എന്നു കരുതപ്പെട്ടിരുന്ന എന്‍ഡിഎയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നതില്‍ വലിയ തര്‍ക്കമില്ല. എന്നാലവര്‍ക്ക് 170 – 180 സീറ്റിനേ സാധ്യതയുള്ളു എന്നാണ് വിലയിരുത്തപ്പെടുന്നത്. ശിവസേന, ജനതാദള്‍ യുണൈറ്റഡ് എന്നിവരുടെ സീറ്റുകള്‍ കൂട്ടിയാലും 200 ഓളമേവരൂ. മറുവശത്ത് കോണ്‍ഗ്രസ്സിന് 130 നും 140 നും ഇടയില്‍ സീറ്റുണ്ടാകാം. ഡി എം കെ, ജനതാദള്‍ സെക്കുലര്‍, എന്‍ സി പി, ആര്‍ ജെ ഡി, ജെ എം എം എന്നിവയുടെ വിഹിതം കൂട്ടിയാല്‍ യുപിഎയും 200 സീറ്റിലെത്താം. പിന്നെ വരുന്നത് തൃണമൂല്‍, എസ് പി, ബിഎസ്പി, ബിജെഡി, ചന്ദ്രബാബുവും ജഗന്‍ മോഹന്‍ റെഡ്ഢിയും, ചന്ദ്ര ബാബു നായിഡുവും, ഇടതു പക്ഷം തുടങ്ങിയവരാണ്. ഇവരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിനെ പിന്തുണക്കാനുള്ള സാധ്യത കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഇവരെല്ലാം ചേര്‍ന്ന് ചടുലമായി രാഷ്ട്രപതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനു ക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. അഥവാ ബിജെപിക്കു അവസരം നല്‍കിയാല്‍ തന്നെ വിശ്വാസവോട്ടില്‍ പരാജയപ്പെടുത്താമെന്നവര്‍ കരുതുന്നു. എന്നാല്‍ രാഷ്ട്രീയചാണക്യനായ അമിതത് ഷായുടെ സാന്നിധ്യം അത്തരമൊരു സാഹചര്യത്തെ ബിജെപിക്കനുകൂലമാക്കി മാറ്റുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രപതിയുടെ തീരുമാനം തന്നെയായിരിക്കും പ്രധാനം.
അതിനിടെ രാഹുലിനു പകരം മറ്റൊരാളെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളിലെ ചിലരെല്ലാം നടത്തിയിരുന്ന നീക്കം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മായാവതിക്ക ഉപപ്രധാനമന്ത്രിസ്ഥാനം നല്‍കി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ. മമത ബംഗാളില്‍ തന്നെ തുടരാനാഗ്രഹിക്കുന്നതായാണ് റിപ്പോര്‍്ട്ടുകള്‍. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ബിജെപി അറ്റകൈ പ്രയോഗിക്കുമോ എന്ന ഭയവും നിലവിലുണ്ട്. മോദിയെ മാറ്റി നിതീഷ് ഗഡ്ഗരിയെ പ്രധാനമന്ത്രിയാക്കി കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ നേടാനോ അതുമല്ലെങ്കില്‍ മായാവതിയെയോ ചന്ദ്രശേഖരറാവുവിനെയോ നവീന്‍ പട്‌നായിക്കിനെയോ നിതീഷ് കുമാറിനെയോ പ്രധാനമന്ത്രിയാക്കി ഭരണം പിടിക്കാനോ ബിജെപി ശ്രമിക്കുമെന്ന ശ്രുതി പരന്നിട്ടുണ്ട്. എന്നാല് വിജയിക്കാനെളുപ്പമല്ല. തീര്‍ച്ചയായും ഇപ്പോളത്തെ സാഹചര്യം രാഹുലിനനുകൂലവും മോദിക്ക് പ്രതികൂലവുമാണ്. ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലവും ഇത്തരത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിട്ടുമുണ്ട്. അതിനാല്‍തന്നെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സും പ്രതപക്ഷപാര്‍ട്ടികളും ജനാധിപത്യവിശ്വാസികളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply