
ചുവപ്പില്‍ നിന്നും കാവിയില്‍ നിന്നും പീതാംബരത്തെ വീണ്ടെടുക്കുക
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കേരളത്തില്‍ മതേതരത്വത്തെ കുറിച്ചുള്ള ഏതു സംവാദവും ആരംഭിക്കുന്നത് നാരായണഗുരുവില്‍ നിന്നാണല്ലോ. എന്നാല്‍ ഏതു ഗുരു എന്ന ചോദ്യം പ്രസക്തമാണ്. സഹോദരന്‍ അയ്യപ്പന്റെ ഗുരുവാണോ, ഇ എം എസിന്റെ ഗുരുവാണോ, കുമ്മനത്തിന്റെ ഗുരുവാണോ വെള്ളാപ്പള്ളിയുടെ ഗുരുവാണോ എന്നിങ്ങനെ ചോദ്യങ്ങള്‍ നീളുന്നു. ഒരു ജാതി, ഒരു മത്ം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ വാചകമാണ് മതേതരവാദികള്‍ ഏറ്റവുമധികം ഉദ്ധരിക്കുന്നത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വരികള്‍ മിക്കവരും ഉദ്ധരിക്കാറില്ല. സത്യത്തില്‍ ജാതിയെയല്ല ജാതിഭേദത്തെയാണ്, മതത്തെയല്ല മതദ്വേഷത്തെയാണ് ഗുരു എതിര്‍ത്തത്.
ഇന്ന് ഇടത്തോട്ടും വലത്തോട്ടും ഗുരുവിനെ കൊണ്ടുപോകാന്‍ കഴിയുന്നു എങ്കില്‍ അതിനുള്ള കാരണം തിരയേണ്ടത് ഗുരുവില്‍ തന്നെയാണ്. ഡോ പല്‍പ്പു ‘തൊട്ട’തിനുമുമ്പും ശേഷവുമുള്ള ഗുരു വ്യത്യസ്ഥരാണ്. വിവേകാനന്ദന്റെ ഉപദേശമനുസരിച്ചാണ് പല്‍പ്പു ഗുരുവിനടുത്തെത്തുന്നത്. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ പറഞ്ഞതായി വളരെ പ്രശസ്തമാണല്ലോ. സത്യത്തില്‍ വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? അന്ന് കേരളം ഉണ്ടായിരുന്നില്ല. വിവേകാനന്ദന്‍ മലബാര്‍ മേഖലയിലായിരുന്നു സന്ദര്‍ശനം നടത്തിയത്. ഇവിടത്തേക്കാള്‍ എത്രയോ മോശപ്പെട്ട അവസ്ഥയായിരുന്നു ഇന്ത്യയുടെ പല ഭാഗത്തും നിലനിന്നിരുന്നത്. അവിടെയെല്ലാം യാത്രചെയ്തിട്ടുള്ള വിവേകാനന്ദന്‍ കേരളം മാത്രം ഭ്രാന്താലയമാണെന്നു പറഞ്ഞു എന്നത് അവിശ്വസനീയമാണ്. ഉണ്ടെങ്കില്‍ തന്നെ പല്‍പ്പു പറഞ്ഞത് വിശ്വസിച്ചായിരിക്കാം വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞത്. പല്‍പ്പു അങ്ങനെ പറഞ്ഞിരിക്കാന്‍ ഇടയുണ്ട്. ഒരു ഡോക്ടറായിട്ടും പിന്നോക്കാരനായതിന്റെ പേരില്‍ അര്‍ഹമായ അംഗീകാരം കിട്ടാതെ ബാംഗ്ലൂരായിരുന്നു അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഒഥല്ലോ കോപ്ലെക്‌സ് കൊണ്ടായിരിക്കാം വിവേകാനന്ദനെ തെറ്റിദ്ധരിപ്പിച്ചത്.
മഹാകവി കുമാരനാശാനിരുന്ന കസേരയിലാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ഇരിക്കുന്നതെന്ന് പറയാറുണ്ടല്ലോ. അതിലെന്തല്‍ഭുതം? കൃഷ്ണപ്പിള്ളയിരുന്ന കസേരയില്‍ പിണറായി ഇരുന്നില്ലേ?. ഗാന്ധിക്കും ജെപിക്കും നേതാജിക്കും ഗോഖലക്കും നെഹ്‌റുവിനും അംബേദ്കറിനും പട്ടേലിനുമൊന്നും പൊതുവായൊന്നുമില്ല. എന്നിട്ടും അവരെല്ലാം കോണ്‍ഗ്രസ്സുകാരായിരുന്നില്ലേ…? എസ് എന്‍ ഡി പിയിലും ഈ പ്രവണതയുണ്ട്. ആദ്യം എസ് എന്‍ ഡി പിയും പിന്നീട് ശിവഗിരിയും ഗുരുവിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗുരു അവരെയും തള്ളിപ്പറഞ്ഞു. ലങ്കയിലേക്കു പോയ ഗുരുവിനെ കാലുപിടിച്ചാണ് ഈഴവപ്രമാണികള്‍ തിരിച്ചു കൊണ്ടുവന്നത്. ഗുരുവിന്റെ ദുഖത്തെ കുറിച്ച് യതിയും നടരാജഗുരുവും അഴിക്കോടും എഴുതിയല്ലോ.
ഇപ്പോള്‍ ഗുരുവിനെ കാവിവല്‍ക്കരിക്കുന്നതിനെ കുറിച്ചുള്ള വേവലാതിയാണെങ്ങും.. നേരത്തെ സൂചിപ്പിച്ചപോലെ ഗുരുവിനെ കയ്യടക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ആദ്യം സഹോദരന്‍ അയ്യപ്പന്‍തന്നെ. ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നതിനുപകരം അദ്ദേഹം ജാതി വേണ്ട, മതം വേണ്ട എന്നാക്കി. എങ്കിലും ധര്‍മ്മം വേണം എന്നദ്ദേഹം പറഞ്ഞിരുന്നു. അതാരും ഇപ്പോള്‍ പറയാറില്ല.
പിന്നീട് ഗുരുവിനെ ചുവപ്പുവല്‍ക്കരിക്കാനുള്ള ശ്രമം നടന്നു. ഞങ്ങളിലില്ല ഹൈന്ദവരക്തം, കൃസ്ത്യന്‍ രക്തം, മുസ്ലിം രക്തം ഉള്ളത് മാനവരക്തം എന്നതാണല്ലോ അവരുടെ മുഖ്യമുദ്രാവാക്യം. മനുഷ്യനെന്ന അമൂര്‍ത്ത ജീവിയുണ്ടോ? യുക്തിവാദികളുടെ മുന്‍കൈയില്‍ എറണാകുളത്തു നടന്ന മനുഷ്യസംഗമം ഉയര്‍ത്തിയത് അത്തരം മുദ്രാവാക്യമാണല്ലോ. അതിനെതിരായ സ്വാഭാവികമായ ഒന്നായിരുന്നു കോഴിക്കോട് നടന്ന അമാനവസംഗമം. ജാതി വിരുദ്ധ, മത വിരുദ്ധ, ദൈവ വിരുദ്ധരായവര്‍ ഗുരുവിനെ ഇടത്തേക്ക് കൊണ്ടുപോയി. ഇപ്പോഴിതാ വെള്ളാപ്പള്ളിയിലൂടെ സവര്‍ണ്ണശക്തികള്‍ ഗുരുവിനെ കാവിവല്‍ക്കരിക്കുന്നു, വലത്തോട്ട് വലിക്കുന്നു. ഇത്തരമൊരവസ്ഥയുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ ഗുരുവില്‍ തന്നെ കാണാം. മുഖ്യമായും വൈദ്യം, കച്ചവടം, കൃഷി എന്നിവയായിരുന്നു ഈഴവരുടെ തൊഴിലുകള്‍. സ്വന്തം സമൂഹത്തോട് കുലത്തൊഴില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ ഏക ഗുരു ഒരുപക്ഷെ അദ്ദേഹമായിരിക്കാം. ഈഴവശിവനേയും കണ്ണാടിയുമെല്ലാം ഗുരു പ്രതിഷ്ഠിച്ചു എന്നത് നേര്. പക്ഷെ നാട്ടിലെമ്പാടുമുണ്ടായിരുന്ന മുത്തപ്പന്‍ ദൈവങ്ങളെല്ലാം പതുക്കെ ഇല്ലാതായി. ഈഴവപ്രസ്ഥാനത്തിനും ആര്യവല്‍ക്കരണം സംഭവിച്ചു. ഇപ്പോഴത്തെ കാവിവല്‍ക്കരണം എളുപ്പമാകാന്‍ അതായിരുന്നു പ്രധാന കാരണം.
സത്യത്തില്‍ ഗുരുവിനെ വീണ്ടെടുക്കേണ്ടത് കാവിവല്‍ക്കരണത്തില്‍ നിന്ന് മാത്രമല്ല. ചുവപ്പില്‍ നിന്നും കാവിയില്‍ നിന്നും പീതാംബരത്തെ വീണ്ടെടുക്കുകയാണ് വേണ്ടത്. നിരീശ്വരത്വത്തില്‍ നിന്നും സവര്‍ണ്ണതയില്‍ നിന്നും. നമുക്ക് വേണ്ടത് പല്‍പ്പു തൊടുന്നതിനുമുന്നുള്ള ഗുരുവാണ്. ആ വീണ്ടെടുക്കലാണ്് കേരളത്തിനുമുന്നിലുള്ള കടമ.
രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
radhakrishnan.ks
January 8, 2016 at 1:16 am
കാവിയില്‍നിന്നും പീതാംബാരത്തെ മോചിപ്പികുംഎന്ന തു അവിടെ വെച്ചാല്‍ മതി എന്ന് ചുരുക്കം.
ഇന്ത്യയില്‍ 1956 ശേഷം 20% അഹിന്ധുക്കള്‍ ആണ്. ഹിന്ദു വ്യവസ്തപിതം അല്ലാത്ത മതവും ക്രിസ്ത്യാനിയും ഇസ്ലാം ന്യൂനപക്ഷമത സംരക്ഷണം ലഭിക്കുന്ന പട്ടികയില്‍ പെടുന്ന മ തങ്ങളും ആണ്. ഭൂരിപക്ഷ മതം ആണ് ഹിന്ദുമതം. അത് വ്യവസ്ഥാപിത മതം അല്ല ന്യൂന പക്ഷ മതങ്ങള്‍ പോലെ. സംഘടിത മതവുംഅല്ല. ഹിന്ദുകോഡ് ഉണ്ട് എന്ന് പറയുന്നു. എന്നാല്‍ അത് ഭരണഘടന അല്ലാതെ വേറെ ഒന്നുംഅല്ല താനും. പിന്നെ എന്നെ ഹിന്ദു ആകുന്നതു അമ്പല കമ്മിറ്റി അല്ല ; ഹിന്ദുസ്ഥാന്‍ സര്‍ക്കാര്‍ തന്നെ ആണ്. ഇവിടെകാവിവേണ്ടഎന്ന് ഏതു തൊലിഅയ്യപന്‍ ആണ് പറയുന്നത്?