
ദില്ലിയിലെ ചോര നമ്മുടെ വീട്ടു പടിയ്ക്കലേക്കാണ് ഒഴുകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഗുജറാത്തിലെന്നപോലെ ദില്ലിയിലും കലാപം ആസൂത്രിതമാണ്. തീവ്രവംശീയത അതിജീവന കൗശലങ്ങള്‍ മെനയുകയാണ്. രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗുകള്‍ മുളച്ചുപൊന്തുകയും ജനങ്ങള്‍ ഭരണഘടന മാത്രം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമ്പോള്‍ മോദി അമിത്ഷാ ഭരണകൂടം നേരിട്ട പ്രതിസന്ധി ചെറുതല്ല. സ്തംഭിച്ചു നില്‍ക്കുന്ന സര്‍ക്കാറിനെ തുണയ്ക്കാന്‍ സംഘപരിവാരം ഗുജറാത്തു മാതൃകയില്‍ വംശഹത്യ നടപ്പാക്കുകയാണ് ദില്ലിയില്‍.
തെരുവു തോറും സമരത്തിനിറങ്ങിയവരെ ഭയപ്പെടുത്താനും രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിലേക്ക് മാറിയ അജണ്ട ഉറപ്പിച്ചു നിര്‍ത്താനും ആര്‍ എസ് എസ് നേതൃത്വത്തില്‍ നടക്കുന്ന ശ്രമമാണിത്. പൗരത്വ ഭേദഗതി നിയമത്തിലെ മതവൈരം തെരുവിലാടുകയാണവര്‍. ദേശീയ പൗരത്വ രജിസ്റ്ററില്‍ വേണ്ടാത്തവരുടെ ഉന്മൂലനമാണ് സവര്‍ക്കറിന്റെ സന്തതികള്‍ നടത്തുന്നത്. ഭീകരതയുടെ അഴിഞ്ഞാട്ടമാണ് ദില്ലിയില്‍. ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യക്കുമേല്‍ ആര്‍ എസ് എസ്സിന്റെ യുദ്ധം മുറുകുകയാണ്. വംശഹത്യ ജാതിഹിന്ദുത്വ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടമാണ്. ദില്ലിയില്‍ അതൊടുങ്ങില്ല. വംശശുദ്ധിയുടെ മനുഘോഷങ്ങള്‍ പടരും. ജനങ്ങളില്‍ ഭ്രാന്ത് കുത്തിവെക്കുന്ന മതരാഷ്ട്രവാദ ഭീകരതക്ക് നാമെന്നേ കീഴ്‌പ്പെട്ടതാണ്. ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്ക് ദില്ലിയിലെ എന്നല്ല രാജ്യത്തെ ഒരു പള്ളിയും പൊളിക്കുക പ്രയാസമല്ല. ഞങ്ങളല്ലാത്ത ആരെയും കൊന്നു തള്ളാനുമാവും. അതു പക്ഷെ, നമ്മുടെ ജനാധിപത്യത്തിന്റെ പഴുതുകളിലൂടെയാവുന്നു എന്നത് ദുഖകരമാണ്.
വോട്ടു ചെയ്തവരുടെ മുപ്പത്തിയഞ്ചു ശതമാനം ഇന്ത്യന്‍ പൗരജനതയുടെ ഭൂരിപക്ഷമല്ല. ജര്‍മനിയില്‍ മുമ്പ് ഹിറ്റ്‌ലറുടെയും ജനപിന്തുണയതായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരിമിതിയാണത്. സഭയിലെ ഭൂരിപക്ഷം മതിയാവില്ല താന്തോന്നിത്തം കാണിക്കാന്‍. സഭയിലെ ഭൂരിപക്ഷംകൊണ്ട് പൗരത്വ ഭേദഗതി നിയമം. പുറത്തെ ഗുണ്ടാശക്തികൊണ്ട് വംശീയ അപരത്വങ്ങളുടെ ഉന്മൂലനം. ഈ ദ്വിമുഖ പദ്ധതിയെ തള്ളിക്കളയാന്‍ ജനാധിപത്യ ശക്തികള്‍ ഐക്യപ്പെടണം.
ഗുജറാത്തില്‍ മോദി ചെയ്തതേ ദില്ലിയിലും ചെയ്തുള്ളു. ഗുജറാത്തില്‍ ചെയ്തതിനുള്ള നാഗ്പൂരിന്റെ പാരിതോഷികമാണല്ലോ മോദിക്കു ദില്ലി സിംഹാസനം. അതിനാല്‍ വംശഹത്യ ഒരു രാഷ്ട്രീയായുധമായി മാറിയെന്നു നാം മനസ്സിലാക്കണം. ലോകം കണ്ട ഏറ്റവും വലിയ ഭീകരപ്രസ്ഥാനങ്ങളില്‍ ഒന്നാണ് ആര്‍ എസ് എസ്. അതിപ്പോള്‍ രണ്ടു മുഖങ്ങളിലാണ് ഇന്ത്യയെ അക്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ മുഖമാണൊന്ന്. രണ്ടാമത്തേത് സംഘപരിവാര വംശഹത്യാ സേനയുടേത്. നിരോധിക്കപ്പെടണം ഈ ഭീകരപ്രസ്ഥാനം.
സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ സമരത്തിന്റെ അടിയന്തര പ്രാധാന്യം നാം തിരിച്ചറിയണം. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ മുഖ്യമുഖം ഇന്ത്യയില്‍ ഈ മനുവാദ സംഘപരിവാരങ്ങളെ നേരിടുന്നതാവണം. ഇവയ്ക്ക് തീറ്റ കൊടുക്കുന്ന ട്രമ്പ് തെഹന്യാവു വലതു സാമ്രാജ്യത്വ സഖ്യങ്ങളെ എതിര്‍ത്തു ലോകത്തുണ്ടാകുന്ന പുതുജനാധിപത്യ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുകയും വേണം.
ദില്ലിയിലെ ചോര നമ്മുടെ വീട്ടു പടിയ്ക്കലേക്കാണ് ഒഴുകുന്നത്. ആയുധങ്ങളുടെ കിലുക്കവും ജയ്ശ്രീറാം അട്ടഹാസങ്ങളുടെ മുഴക്കവും അടുത്തടുത്തു വരികയാണ്.
(ഫേസ് ബുക്ക് പോസ്റ്റ്)