
കൊവിഡ് കാലത്ത് രാഷ്ട്രീയതടവുകാരെ വിട്ടയക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ലോകം മുഴുവന്‍ അറിയപ്പെടുന്ന കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനും വന്ദ്യവയോധികനുമായ വരവരറാവുവും അംബേദ്കറുടെ ബന്ധുകൂടിയായആനന്ദ് തെല്‍തുംബേയുമടക്കം എത്രയോ പേരാണ് കൊവിഡ് കാലത്തുപോലും ജയിലില്‍ കഴിയുന്നത്. . ജീവിതത്തില്‍ മുപ്പതിലധികം തവണ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കിടന്ന വരവരറാവുവിന് ഇതൊരു പുതുമയല്ലായിരിക്കാം. പക്ഷെ ഇപ്പോഴദ്ദേഹത്തിന് ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, കൊവിഡ് കാലത്ത് ജയിലുകളൊന്നും സുരക്ഷിതമല്ല എന്ന് മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും അംഗീകരിക്കുന്നു. എന്നിട്ടും രാഷ്ട്രീയതടവുകാരെ വിട്ടയക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് എത്രമാത്രം ഭീകരവല്‍ക്കരിക്കപ്പെട്ടു നമ്മുടെ ഭരണകൂടം എന്നതിന് തെളിവാണ്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഭീമ – കൊറെഗാവ് സംഭവങ്ങളെ ഗൂഢാലോചനയായി വ്യാഖ്യാനിച്ചും നിരവധി ചിന്തകരേയും എഴുത്തുകാരേയും രാഷ്ട്രീയപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും അഭിഭാഷകരേയും തുറുങ്കിലടച്ചിട്ടുണ്ട്. ആനന്ദ് തെല്‍തുംബേ, ജി. എന്‍. സായിബാബ, സുധ ഭരധ്വജ്, റോണാ വില്‍സണ്‍, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, വെര്‍ണന്‍ ഗോണ്‍സാല്‍വേസ്, മഹേഷ് റൗത്, അരുണ്‍ ഫെറേയ്‌റ, സുധിര്‍ ധവാലെ, എന്നിങ്ങനെ അറസ്റ്റിലായവരുടെ പട്ടിക നീളുന്നു. പതിവുപോലെ ഇവരെയെല്ലാം മാവോയിസ്റ്റുകളാായാണ് മുദ്രയടിച്ചിരിക്കുന്നത്. ആനന്ദിനെപോലുള്ളവര്‍ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റ് വിമര്‍ശകരുമാണെന്നതാണ് വാസ്തവം. ഭീമ കൊറെഗാവ് അനുസ്മരണയോഗം തന്നെ ഒരു അംബേദ്കറൈറ്റ് പരിപാടിയായിരുന്നു. അംബേദ്കറൈറ്റുകളും മാവോയിസ്റ്റുകളും തമ്മില്‍ അതിരൂക്ഷമായ ആശയസമരം നടക്കുന്ന കാലഘട്ടം കൂടിയാണിത്. അംബേദ്കറൈറ്റുകള്‍ സായുധസമരത്തെ തള്ളിക്കളയുന്നവരുമാണ്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന എന്ന കള്ളക്കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും ആളിപടര്‍ന്ന കാലത്താണല്ലോ കൊവിഡ് പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് രാജ്യമെമ്പാടും സമരങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ അത്തരമൊരു സമീപനമല്ല ഭരണകൂടത്തില്‍ നിന്നുണ്ടായത്. സമരത്തിനു നേതൃത്വം കൊടുത്തവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഷാഹിന്‍ബാഗിലെയും ജാമിയ സര്‍വ്വകലാശാലയിലേയും ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയാണ് പ്രധാനമായും തുറുങ്കിലടച്ചിരിക്കുന്നത്. ഗര്‍ഭിണികളെ പോലും തുറുങ്കിലടച്ച സംഭവമുണ്ടായി. ജാമ്യമടക്കമുള്ള അവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കുന്നു. കൊവിഡ് കാലത്ത് രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശം പോലും പാലിക്കപ്പെടുന്നില്ല.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളികള്‍ നെഞ്ചിലേറ്റുന്ന എന്‍ ഐ എയിയലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ വംശീയ അജണ്ട നടപ്പിലാക്കുന്നത്. എന്നും അതങ്ങനെയായിരുന്നു. കുപ്രസിദ്ധമായ ഗുജറാത്ത് വംശീയകൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കുറ്റവാളികളെ രക്ഷപ്പെടുത്താനും നിരപരാധികളെ ശിക്ഷിക്കാനുമായി ഉപയോഗിച്ച്ത് എന്‍ ഐ എയെയായിരുന്നു. കേരളമടക്കം എത്രയോ സംസ്ഥാനങ്ങളില്‍ എത്രയോ പേര്‍ എന്‍ ഐ എയുടെ ഗൂഢാലോചന വഴി ജയിലില്‍ കിടക്കുന്നു. എത്രയോ പേര്‍ വര്‍ഷങ്ങളുടെ ജയില്‍ വാസത്തിനു ശേഷം നിരപരാധികളെന്നു തെളിഞ്ഞ് പുറത്തുവന്നിരിക്കുന്നു. ആ ചരിത്രം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ഇടക്കാലത്ത് വിയോജിപ്പുകള്‍ വിളിച്ചു പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകരെ കൊന്നുകളഞ്ഞ സംഭവങ്ങള്‍ ഉണ്ടായി. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നയം മാറ്റി തുറുങ്കിലടക്കുക എന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച പോലെ യു എ പി എ എന്ന ഭീകരനിയമമാണ് ഇതെല്ലാം നടപ്പാക്കാന്‍ പ്രയോഗിക്കുന്നത്. കുറ്റം ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കണമെന്നതടക്കം കേട്ടുകേള്‍വിയില്ലാത്ത ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതുമായ വകുപ്പുകളാണ് ഇതിലുള്ളത്. കേരളത്തില്‍ നിരവധി നിരപരാധികള്‍ക്കെതിരെ ഈ നിയമം പ്രയോഗിച്ചിട്ടുണ്ടെങ്കിലും വ്യാപക ചര്‍ച്ചയായത് അലന്‍ – താഹ സംഭവത്തോടെയാണല്ലോ. ഇപ്പോഴും ചെയ്ത കുറ്റമെന്താണെന്നവര്‍ക്കറിയില്ല. യുഎപിഎ തങ്ങളുടെ നയമല്ലെന്ന് പറയുമ്പോഴും ഇരുവരേയും യുഎപിഎ ചുമത്തി എന്‍ ഐ എക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അവരടക്കം നിരവധി പേര്‍ ഇത്തരത്തില്‍ കേരളത്തിലും ജയിലിലുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ജയിലുകളിലെ രാഷ്ട്രീയതടവുകാരെയെല്ലാം വിട്ടയക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ അതു നടപ്പാക്കാന്‍ ശ്രമിക്കുമോ എന്നവര്‍ വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് കാലത്ത് പ്രക്ഷോഭങ്ങളും സംഘം ചേരലുമെല്ലാം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. അതു ന്യായവുമാണ്. എന്നാല്‍ മനസ്സിലാകാത്തത് ഇക്കാലത്തും സാമൂഹ്യപ്രവര്‍ത്തകരെ കള്‌ലക്കേസുകളില്‍ കുടുക്കി തുറുങ്കിലടക്കുന്നതാണ്. ഇത്തരത്തിലുള്ള ജനവിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കാനും ഇപ്പോള്‍ രാജ്യമെങ്ങും ജയിലിലുള്ള രാഷ്ട്രീയത്തടവുകാരെയെങ്കിലും വിട്ടയക്കാനും സര്‍്കകാരുകള്‍ തയ്യാറാകണം. ജയിലുകളില്‍ കൊവിഡ് വ്യാപനം വന്നാല്‍ നിയന്ത്രണാതീതമായിരിക്കുമെന്നാര്‍ക്കാണ് അറിയാത്തത്. അതുപോലെ ചെറിയ കുറ്റങ്ങള്‍ ചെയ്തവരെയും വിട്ടയക്കുന്നതും പരിഗണിക്കണം. ജയിലുകളിലെ സൗകര്യങ്ങള്‍ കൂട്ടണം. കൊവിഡിനെതിരായാണ്, സാമൂഹ്യപ്രവര്‍ക്കെതിരെയല്ല ജനകീയ ഭരണകൂടങ്ങള്‍ ക്വാറന്റൈന്‍ പ്രഖ്യാപിക്കേണ്ടതെന്നു സാരം.