നിരാഹാരം കിടക്കേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പിന് മുന്നിലാണ്.

നമ്മുടെ പൊതുവിദ്യാഭ്യാസം ഒരു ഭാഷ പഠിപ്പിക്കുന്നതില്‍- വെറുതെ മനസിലാക്കുന്നതില്‍ പോലും- വന്‍പരാജയം ആണെന്ന് പറയാതെ പറയുകയല്ലേ ഈ മലയാളഭാഷാ വാദം ചെയുന്നത്?

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പി എസ് സി പരീക്ഷാ വിവാദം പിന്തുടരുന്നു. പല വാദങ്ങളും കേട്ടു. അവസര സമത്വത്തിന്റെയും, സാമൂഹ്യനീതിയുടെയും, ഭാഷാസ്വത്വവാദത്തിന്റെയും തലങ്ങളില്‍ നിന്നുകൊണ്ട് പറയുന്നവരെയും, എല്ലാറ്റിനും ഉപരിയായി ഇതൊരു ജീവല്‍പ്രശ്‌നവും, മനുഷ്യാവകാശ പ്രശ്‌നവും ആണെന്ന് ആവര്‍ത്തിച്ചു ഉറപ്പിക്കുന്നവരെയും വായിച്ചു. തീര്‍ച്ചയായും, മലയാളത്തില്‍ ചോദ്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷ പാസാവുന്ന ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍, ഈ ഒരൊറ്റ കാരണം കൊണ്ട് ഏതെങ്കിലും ഉദ്യോഗാര്‍ഥിക്ക് അവസരം നഷ്ടപെടുമെങ്കില്‍, അതിനുള്ള സൗകര്യം ചെയ്യണം എന്നേ അടിസ്ഥാന മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും പറയാനാവൂ.

എന്നാല്‍, ഒരു കാര്യം പറയാതെ വയ്യ. ഈ വിവാദം തുറന്നു കാണിക്കുന്നത്, ദേശിയ-അന്തര്‍ദേശിയ വേദികളില്‍ കേരളത്തിന്റെ മികവിന്റെ പര്യായമായി നാം എന്നും പരാമര്‍ശിച്ചു പോരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ നഗ്‌നമാക്കപ്പെട്ട മുഖമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മികവു ഒരു വലിയ കള്ളമാണെന്ന് ആവര്‍ത്തിച്ച് പറയുകയാണ് നമ്മള്‍ ഈ സ്വത്വ വാദത്തിലൂടെ ചെയുന്നത്. ബിരുദവും, ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് മാധ്യമമായി പഠിച്ച് ഇംഗ്ലീഷില്‍ ഉള്ള യുനിവേഴ്‌സിറ്റി ചോദ്യങ്ങള്‍ക്ക് മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് പി എസ് സി പരീക്ഷയുടെ ചോദ്യങ്ങള്‍ വായിച്ചാല്‍ മനസിലാവില്ല എന്നുള്ള വാദം മലര്‍ന്നു കിടന്നു തുപ്പലാണ്.

ശരിക്കും, നമ്മള്‍ നിരാഹാരം കിടക്കേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പിന് മുന്നിലാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ കൈകാര്യം ചെയ്ത ഒരു ഭാഷയില്‍ ഉള്ള ചോദ്യങ്ങള്‍ വായിച്ചാല്‍ കുട്ടികള്‍ക്ക് മനസിലാവുന്നില്ല എന്ന് പറയുന്നതില്‍ ഒരു വൈരുദ്ധ്യവും നമ്മള്‍ ആഗോളമലയാളിക്ക് തോന്നുന്നില്ലേ? സ്മാര്‍ട്ട് ക്ലാസുകളും, കമ്പ്യുട്ടറും, ഒന്നുമില്ലാതിരുന്ന അന്‍പതുകളിലും അറുപതുകളിലും, വെറും പത്താം ക്ലാസും ടൈപ്പ് റൈറ്റിങ്ങും കൊണ്ടാണ്, മലയാളികള്‍ ഇന്ത്യന്‍ പൊതു- സ്വകാര്യ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. മിക്കവാറും എല്ലാ വ്യവസായപ്രമുഖരുടെയും സെക്രടറിമാര്‍ മലയാളികള്‍ ആയിരുന്നു.മലയാളികളുടെ പുറംനാടുകളിലെ ഐഡന്റിറ്റി തന്നെ സ്ഥിരോല്‌സാഹികളും, പെട്ടെന്ന് ജോലിയും ഭാഷയും പഠിച്ചെടുക്കുന്നവരും എന്നുള്ളതാണ്. IT രംഗത്തും മലയാളികള്‍ മുന്നില്‍ നില്‍ക്കുന്നത് ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ടല്ലേ?

ഈയൊരു സാമൂഹ്യ പശ്ചാത്തലത്തെ പാടെ തിരസ്‌കരിക്കുന്ന,നമ്മുടെ പൊതുവിദ്യാഭ്യാസം ഒരു ഭാഷ പഠിപ്പിക്കുന്നതില്‍- വെറുതെ മനസിലാക്കുന്നതില്‍ പോലും- വന്‍പരാജയം ആണെന്ന് പറയാതെ പറയുകയല്ലേ ഈ മലയാളഭാഷാ വാദം ചെയുന്നത്? ഇനി ഉന്നതവിദ്യാഭ്യാസം കൂടി മലയാളത്തില്‍ ആകണമെന്നും കേട്ടു. നല്ല വാദം. സ്വകാര്യവല്ക്കരണത്തിന്റെയും, ഓട്ടോമേഷന്റെയും നാളുകള്‍ ആണ് വരാന്‍ പോകുന്നത്. കുട്ടികളെ ഭാവിയിലേക്ക് പ്രായോഗികമായിസജ്ജരാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഭാഷയെ രക്ഷിക്കേണ്ടത് ഇങ്ങനെ അല്ല. പി എസ് സി പരീക്ഷ മലയാളത്തില്‍ ആക്കിയാല്‍ പൊതു വിദ്യാലയങ്ങളിലെ മലയാളം മീഡിയത്തിലേക്ക് ഒഴുക്കുണ്ടാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. സംഭവിക്കാന്‍ പോകുന്നത് മറിച്ചാണ്. മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നതബിരുദം നേടിയാലും മക്കള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ പ്രാപ്തരാകുന്നില്ലെന്കില്‍ എന്തിനു മലയാളം മീഡിയത്തില്‍ പഠിപ്പിക്കണം എന്നേ രക്ഷിതാക്കള്‍ ചിന്തിക്കൂ.

കാരണം, PSC യേക്കാള്‍ ഏറെ സാധാരണക്കാരായ മലയാളികളെ രക്ഷപ്പെടുത്തിയത് ഇംഗ്ലീഷ് ഭാഷ തന്നെയാണ്. കൊളോണിയല്‍ അടിമത്തം, ജാപ്പാനീസ് ഭാഷയില്‍ കിട്ടിയ നോബല്‍ സമ്മാനങ്ങളുടെ എണ്ണം എന്നൊക്കെ വാദത്തിന് പറയാം എന്നേയുള്ളൂ. മലയാളിക്ക് സാധ്യത ഉള്ള ഇന്ത്യന്‍-ആഗോള തൊഴില്‍ വിപണിയില്‍ എന്തൊക്കെയാണ് നമ്മുടെ കുട്ടികളെ സഹായിക്കുക എന്ന് മിനിമം കുറച്ചു HR consultants നോട് എങ്കിലും ചോദിച്ചു നോക്കുക. സാമൂഹ്യനീതിയും അവസരസമത്വവും ആണ് ലക്ഷ്യമെങ്കില്‍ എവിടെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന് പിഴച്ചതെന്നു ആലോചിക്കുക.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply