
പെരുമാള്‍ മുരുകന്റെ നിരാസം ശക്തമായ സമരരൂപം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
നിലവിലുള്ള വ്യവസ്ഥയെ, സൗന്ദര്യപ്രപഞ്ചത്തെ മറ്റൊരു സൗന്ദര്യബോധമെന്ന ആയുധം കൊണ്ട് മാറ്റി മറിക്കുകയാണ് കലാകാരന്‍. പെരുമാള്‍ മുരുകനും അതാണ് ചെയ്‌തത്. അതുകൊണ്ടുതന്നെ നിലവിലുള്ള സൗന്ദര്യസങ്കല്‍പ്പത്തിന്റെ കര്‍ത്താക്കള്‍ അതിനെതിരെ തിരിയുകയും ചെയ്‌തു. എന്നാല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, നാലുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കൃതിയാണ് ഇപ്പോള്‍ പ്രതിഷേധത്തിനു കാരമണായതെന്നതാണ്. അത് ഇതുവരെ പുറത്തുവരാതിരുന്ന ഒരു രാഷ്ട്രീയസാഹചര്യം സംജാതമായതിനാലാണ്. എന്നാലിത് താല്‍ക്കാലികം മാത്രം. കലാകാരന്‍ തന്നെ പുതിയൊരു സൗന്ദര്യപ്രപഞ്ചം തീര്‍ക്കും. അതിനെ മറികടക്കും. അതിന് ചരിത്രത്തില്‍ എത്രയോ സാക്ഷ്യങ്ങളുണ്ട്.
പെരുമാള്‍ മുരുകന്റേത് മഹത്തായൊരു പ്രതിഷേധമാണ്. എഴുത്തുനിര്‍ത്തുക എന്ന പ്രഖ്യാപനം ശക്തമായ ഒരു സമരരൂപമാണ്. പാര്‍ലിമെന്റില്‍ ബോംബെറിഞ്ഞ ശേഷം ഭഗത്‌സിംഗ് ഓടിപോകുകയല്ല ചെയ്‌തത്. അവിടെതന്നെ നില്‍ക്കുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് ഓടിപോകാമായിരുന്നു. ഭരണകൂടത്തിനു പിടികൊടുക്കുമ്പോള്‍ അദ്ദേഹത്തിനറിയാമായിരുന്നു താന്‍ കൊലമരത്തിലേക്കാണ് പോകുന്നതെന്ന്. രക്തസാക്ഷിത്വത്തിലേക്ക് അദ്ദേഹം നടന്നടുക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ സ്വയംഹത്യ. അതദ്ദേഹം സമരായുധമാക്കി. ആഹാരം ഉപേക്ഷിക്കുന്നത് സമരായുധമാകുന്നപോലെ.
മലയാളത്തിലെ ആദ്യനായികനടി സവര്‍ണ്ണതമ്പുരാക്കന്മാരുടെ അക്രമണം ഭയന്ന്, തന്റെ സിനിമാജീവിതം വെളിപ്പെടുത്താതെ തമിഴ്‌നാട്ടിലെവിടേയോ ജീവിച്ച് മരിച്ച കഥ നമുക്കറിയാം. എല്ലാ കാലത്തും മതം കലാകാരന്മാരെ വേട്ടയാടിയിട്ടുണ്ട്. കുറ്റവാളികളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ മതങ്ങളെല്ലാം ഐക്യത്തിലാണ്. സഹിഷ്‌ണുത, സ്‌നേഹം, കരുണ ഇവയൊക്കെ വെറും പറച്ചില്‍ മാത്രം. മതം എന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തെ എതിര്‍ത്തുവന്നു. പെരുമാള്‍ മുരുകന്റെ കാര്യത്തിലും സംഭവിച്ചതും അതുതന്നെ. പക്ഷെ അദ്ദേഹത്തോട് മാപ്പുപറയാനാവശ്യപ്പെട്ടത് ഭരണകൂടമായിരുന്നു. സെക്യുലര്‍ എന്ന് നാം വിശ്വസിക്കുന്ന ഭരണകൂടം തന്നെ. ഭരണഘടനയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നു എന്നു നാം വിശ്വസിക്കുന്ന ഭണകൂടം. ഈ നടപടി ഭരണഷടനയോടുള്ള അനാദരവു കൂടിയാണ്.
ദയാബായി എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ വസതിയില്‍ കയറിചെന്ന ഏതാനും വര്‍ഗ്ഗീയവാദികള്‍ താങ്കള്‍ ഏറ്റവംു ഇഷ്ടപ്പെടുന്ന പുസ്‌തകം കാണിക്കാമോ എന്നു ചോദിച്ചു. അവര്‍ കരുതിയത് ബൈബിള്‍ കാണിക്കുമെന്നായിരുന്നു. എന്നാല്‍ ദയാബായി കാണിച്ചത് ഇന്ത്യന്‍ ഭരണഘടനയായിരുന്നു. അത് വര്‍ഗ്ഗീയതയോടുള്ള ദയാബായിയുടെ പ്രതിഷേധം തന്നെയായിരുന്നു.
പെരുമാള്‍ മുരുകന്റെ പ്രതിഷേധം മഹത്തരമാണ്. സദാചാരഗുണ്ടായിസത്തിനെതിരെ ചുംബനസമരം പോലെയൊന്ന്. പെരുമാള്‍ മുരുകന്റേത് നിരാസ സമരരൂപമാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കുകയാണ് നാം ചെയ്യേണ്ടത്.
വനിതാസാഹിതി സംഘടിപ്പിച്ച പെരുമാള്‍ മുരുകന്റെ മാതൊരുഭാഗന്‍ പുസ്‌തക ചര്‍ച്ച ഉദ്‌ഘാടനം ചെയ്‌തു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്. തയ്യാറാക്കിയത് ഇ പി കാര്‍ത്തികേയന്‍