പുത്രജീവക് ബീജ് – നാമത് അര്‍ഹിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

puthra

ആണ്‍ കുട്ടികളെ ലഭിക്കുമെന്ന വാഗ്ദാനവുമായി ബാബ രാംദേവിന്റെ ‘പുത്രജീവക് ബീജ്’ എന്ന ആയുര്‍വേദ ഉത്പന്നം പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണല്ലോ. എന്തിനാണ് ഈ വിവാദമെന്ന് മനസ്സിലാകുന്നില്ല. സത്യത്തില്‍ ഇന്ത്യന്‍ ജനതയെ തിരിച്ചറിഞ്ഞാണ് അത്തരമൊരു ഉല്‍പ്പന്നം തയ്യാറാക്കാന്‍ രാംദേവ് ധൈര്യം കാണിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്കായി ‘ബേടി ബജാവോ, ബേടി പഠാവോ’ ക്യാംപെയിന്‍ നടക്കുന്നതിനിടെയാണ് രാം ദേവിന്റെ ദിവ്യ ഫാര്‍മസി പുത്രജീവക് ബീജ് പുറത്തിറക്കിയിരിക്കുന്നത് എന്നതു ശരിതന്നെ. ഇതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായ രാംദേവിന്റെ ഈ മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ഇടപെടല്‍. ഉത്പന്നം വില്‍കുന്നതിനുള്ള വാഗ്ദാനം ഭരണഘടന വിരുദ്ധവും അനധികൃതവുമാണെന്നും അതുകൊണ്ട് ഇത് നിരോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം പോലുംനിയമ വിരുദ്ധമായി സാഹചര്യത്തില്‍ ഇതും നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, പക്ഷെ ചെയറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിച്ച സാഹചര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയം ഇത് പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നല്‍കി.
ഇത്തരമൊരു ഉല്‍പ്പന്നം ഭരണഘടനാ വിരുദ്ധമായിരിക്കാം. എന്നാല്‍ നമുക്കുചുറ്റും കാണുന്ന പച്ചയായ യാഥാര്‍ത്ഥ്യമെന്താണ്? കഴിഞ്ഞ ദിവസത്തെ തന്നെ മറ്റെു ചില വാര്‍ത്തകള്‍ ഇതിനു മറുപടി നല്‍കും. ജീവിതപങ്കാളിയെത്തേടി ചെറുപ്പക്കാര്‍ അലയുന്നകാലമാണു വരുന്നതെന്ന വാര്‍ത്തയാണ് ഒന്ന്. സ്ത്രീപുരുഷ അനുപാതത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ അന്തരമാണ് അതിനു കാരണം. നിലവിലുള്ള സ്ഥിതിതുടര്‍ന്നാല്‍ 50 വര്‍ഷത്തിനകം ഇന്ത്യയില്‍ 100 സ്ത്രീകള്‍ക്ക് 191 പുരുഷന്‍മാരുണ്ടാകും. ജനസംഖ്യാവളര്‍ച്ചയെക്കുറിച്ചു പഠിക്കുന്ന ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ച് എന്ന ഗവേഷണസ്ഥാപനമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 200 പുരുഷന്‍മാരില്‍ 91 പേര്‍ക്കും പങ്കാളിയുണ്ടാകില്ല. 2010-15 കാലഘട്ടത്തില്‍ ജനിച്ച കുട്ടികളുടെ കണക്കെടുത്താല്‍ 100 പെണ്‍കുട്ടികള്‍ക്ക് 111 ആണ്‍കുട്ടികളാണുള്ളത്. ജനസംഖ്യാനിയന്ത്രണത്തെ തുടര്‍ന്ന് ലിംഗനിര്‍ണ്ണയവംു ഗര്‍ഭഛിദ്രവും നടത്തുന്നതാണ് ഇതിനു കാരണം. 2012ല്‍ യു.എന്‍. പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയില്‍ പുരുഷന്‍മാരെക്കാള്‍ 4.3 കോടി സ്ത്രീകളുടെ കുറവുണ്ട്. (ചൈനയിലെ സ്ഥിതി ഇതിനേക്കാള്‍ ഭിതിദമാണ. അവിടെ 6.6 കോടി സ്ത്രീകളാണ് കുറവ്.). കേരളത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലും പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. 2011ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികളാണുള്ളത്. ഇവിടേയും പെണ്‍ഭ്രൂണഹത്യ നടക്കുന്നു എന്നു സാരം. എങ്കില്‍ പിന്നെ അതിനേക്കാള്‍ ഭേദം ആയുര്‍വേദ ഉല്‍പ്പന്നമല്ലേ?
കഴിഞ്ഞ ദിവസത്തെ മറ്റൊരു വാര്‍ത്ത നോക്കൂ. സ്ത്രീധനം വാങ്ങുന്നതോ കൊടുക്കുന്നതോ ആയി ബന്ധപ്പെട്ടുള്ള മരണങ്ങളില്ലാതെ നാലു സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടത്രെ. ഗോവ, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ കൊച്ചു സംസ്ഥാനങ്ങള്‍. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായ ഒരു രാജ്യത്താണ് ഇതു അത്ഭുതകരമായ വാര്‍ത്തയാകുന്നത്. പ്രബുദ്ധമായ കേരളം സ്ത്രീധനവുമായി ബന്ധപ്പെട്ട മരണത്തില്‍ പതിനൊന്നാം സ്ഥാനത്താണ്. 2014ല്‍ 19 മരണം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരണത്തിലത്താത്ത പീഡനങ്ങള്‍ നിരവധിയും.

മൂന്നാമത്തെ വാര്‍ത്ത ഭാര്യയെ ഭര്‍ത്താവ് ബലാല്‍സംഗം ചെയ്യുന്നതില്‍ തെറ്റില്ല എന്ന കോടതിയുടെ നിരീക്ഷണമാണ്. കാരണം കുടുംബബന്ധം പവിത്രമാണത്രെ. പിന്നത്തെ വാര്‍ത്ത നിര്‍ഭയകള്‍ ആവര്‍ത്തിക്കുന്നതുതന്നെ. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ വേണ്ട എന്നു മാതാപിതാക്കള്‍ തീരുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താമോ? പുത്രജീവക് ബീജം തന്നെയാണ് നാം അര്‍ഹിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply