കേന്ദ്രസര്‍ക്കാരും രാജ്യദ്രോഹവും യുഎപിഎയും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

uapaരാഷ്ട്രമെന്നാല്‍ തങ്ങളാണെന്നും തങ്ങളെയും തങ്ങളുടെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹികള്‍ക്കെതിരെ യു എ പി എ പോലുള്ള ഏതു കരിനിയമവും പ്രയോഗിക്കാമെന്നുമുള്ള തീരുമാനത്തിലാണല്ലോ കോന്ദ്ര സര്‍ക്കാര്‍. ഏതു ഫാസിസ്റ്റുകളും ഏതു കാലത്തും ചെയ്യുന്ന തന്ത്രം തന്നെയാണ് ഇവിടേയും പ്രയോഗിക്കുന്നത്.
രാജ്യദ്രോഹകുറ്റമാരോപിച്ച് ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്തതിലൂടേയും കണ്ണൂരില്‍ പി ജയരാജനെതിരെ യു എ പി എ പ്രയോഗിച്ചതിലൂടേയും ഒരിക്കല്‍ കൂടി തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്   കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ക്യാമ്പസ് ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രാജ്യമെങ്ങും കനത്ത  പ്രതിഷേധമുയര്‍ന്നിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. രണ്ടു നിലപാടില്‍ നിന്നായിരുന്നു പ്രധാനമായും പ്രതിഷേധമുയര്‍ന്നത്. ഒന്ന് ആധുനികകാലത്തിന് അനുയോജ്യമല്ലാത്തതും മിക്ക രാഷ്ട്രങ്ങളും നിരോധിച്ചതും യു എന്‍ തന്നെ നയം പ്രഖ്യാപിച്ചതുമായ കൊലക്കു കൊല എന്ന പ്രതികാരചിന്തയിലധിഷ്ഠിതമായ വധശിക്ഷ അവസാനിപ്പിക്കുക എന്ന നിലപാടുള്ളവര്‍. രണ്ടാമതായി അക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെ കുറിച്ചുതന്നെ സംശയമുള്ളവര്‍. പൊതുജനവികാരത്തെ മാനിച്ചാണ് വധശിക്ഷ നല്‍കുന്നതെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നല്ലോ. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പ്രതികരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതിനെയാണ് രാജ്യദ്രോഹമായി എളുപ്പത്തില്‍ ആരോപിക്കുന്നത്. ജെ.എന്‍.യു കാമ്പസില്‍ നടത്തിയ പരിപാടിക്കെതിരെ ദേശദ്രോഹത്തിന് കേസ് എടുത്തിരുന്നു. ബി.ജെ.പി എം.പി മഹേഷ് ഗിരിയും വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയും നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റത്തിനു പുറമെ കുറ്റകരമായ ഗൂഢാലോചനയും ചുമത്തിയാണ്  കേസ് എടുത്തത്. പരിപാടിയുടെ വിഡിയോ ഫൂട്ടേജ് പരിശോധിച്ച് കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍ ഗീലാനിക്കെതിരെയും രാജ്യ ദ്രോഹ കുറ്റത്തിന് കേസെടുത്തു. ഗിലാനിയുടെ ഈമെയിലില്‍ നിന്നാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യുവാനുള്ള അപേക്ഷ നല്‍കിയത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ നേരത്തെ ഒമ്പത് വര്‍ഷത്തെ തടവിന് ശേഷം കുറ്റകാരനല്ലെന്ന് കണ്ട് വിട്ടയച്ചയാളാണ് ഗിലാനി എന്നോര്‍ക്കണം. .സര്‍ക്കാര്‍ ഒരിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്ങ് പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യമാണ് ഇവിടെ ദേശദ്രോഹപ്രവര്‍ത്തനം !!
ജയരാജന്റെ അറസ്റ്റ് വ്യത്യസ്ഥമായ സാഹചര്യമാണെങ്കിലും യു എ പി എ ചുമത്തിയത് അംഗീകരിക്കാനാവില്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തില്‍ ബിജെപിക്കു തുല്ല്യമായ പങ്കുതന്നെയാണ് സിപിഎമ്മിനുമുള്ളതെന്നതില്‍ സംശയമില്ല. എത്രയോ ദശകങ്ങളായി ആരംഭിച്ച കൊലപാതകപരമ്പരയാണ് ഇപ്പോഴും തുടരുന്നത്. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുമ്പോഴും നിഷ്പ*മതികളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടര്‍ക്കും തുല്ല്യഉത്തരവാദിത്തമാണ്. ഒരു ഘട്ടത്തില്‍ തങ്ങള്‍ കൊന്നവരുടെ പേരുകള്‍ എഴുതി സ്‌കോര്‍ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലും തലശ്ശേരിയിലുണ്ടായി. കണ്ണൂരിലാണ് റോഡരികുകളില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ നിലനില്‍ക്കുന്നത്. അതില്‍ വലിയൊരുഭാഗം സ്വന്തം പാളയത്തില്‍തന്നെ ബോംബുപൊട്ടി മരിച്ചവരാണെന്ന വസ്തുതയുമുണ്ട്. പോലീസും നിയമസംവിധാനവുമൊക്കെ പലപ്പോഴും നിസ്സഹായരാണ്. പാര്‍ട്ടികള്‍ എഴുതികൊടുക്കുന്നവരെയാണ് പ്രതികളാക്കാറുള്ളത്. അങ്ങനെ നിരവധി കുറ്റവാളികള്‍ പുറത്തും നിരപരാധികള്‍ അകത്തുമുണ്ട്.
പാര്‍ട്ടികളുടെ ഈ ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി ഗ്രാമങ്ങള്‍. അവിടെ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. അതിനാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പോള്‍ തലപോകും. അല്ലെങ്കില്‍ ഊരുവിലക്ക്. ഇലയനങ്ങണമെങ്കില്‍ പാര്‍്ട്ടിയുടെ അനുമതി വേണം. ഈ സാഹചര്യത്തില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ ഗൂഢാലോചന നടത്തുന്ന നേതാക്കള്‍ക്കടക്കമുള്ളവര്‍ക്കെതിരെ നടപടികള്‍ ആവശ്യവുമാണ്. എന്നാല്‍ രാജ്യദ്രോഹികള്‍ക്കും ഭീകരര്‍ക്കുമെതിരെ പ്രയോഗിക്കാനെന്നവകാശപ്പെടുന്ന യു എ പി എ എപോലുള്ള കരിനിയമമുപയോഗിക്കുന്നതില്‍ ന്യായീകരണവുമില്ല. ആരേയും രാജ്യദ്രോഹിയാക്കാനും തുറുങ്കിലടക്കാനും കഴിയുന്ന ഈ കരിനിയമം പിന്‍വലിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സിപിഎം ആവശ്യപ്പെടുന്നത് ജയരാജനെതിരെ പ്രയോഗിക്കരുതെന്നു മാത്രമാണെന്നത് മറ്റൊരു തമാശ. ഭരണഘടന അനുവദിക്കുന്ന ജനാധിപത്യാവകാങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ഓരോ കാലത്തും ഭരണകൂടങ്ങള്‍ ഇത്തരം കരിനിയമങ്ങള്‍ കൊണ്ടുവരുന്നത്. ഇന്ന് ആ പ്രവണത ഏറ്റവും ശക്തമായിരിക്കുന്നു എന്നതാണ് ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply