കായല്‍ സമ്മേളനവും ദേശാഭിമാനിയും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

maxresdefault

കരയില്‍ യോഗം ചേരാന്‍ അവകാശമില്ലാതിരുന്ന കീഴാളര്‍ കായലില്‍ യോഗം ചേര്‍ന്നതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ പോരാട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞുകള്‍ രംഗത്ത്. കീഴാളര്‍ക്ക് അത്തരമൊരവസ്ഥയുണ്ടാകാന്‍ കാരണക്കാരായ സവര്‍ണ്ണ മേധാവിത്വത്തിന്റെ ഇന്നത്തെ പ്രതീകമായ നരേന്ദ്രമോഡിയെ പോലുള്ളവര്‍ ഒരു ഭാഗത്തും കീഴാള മുന്നേറ്റത്തെ തങ്ങളുടെ പ്രസ്ഥാനത്തിന്റെ മൂലധനമാക്കി ഉപയോഗിച്ച് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ കെട്ടിയ ഇടതുപക്ഷം മറുവശത്തുമായി മഹത്തായ ആ പോരാട്ടത്തിന്റെ പൈതൃകം ഏറ്റെടുക്കാനുള്ള ശ്രമമാണ് കേരളം കാണുന്നത്. നേരത്തെ കെപഎംഎസ് ഒരു വിഭാഗത്തിന്റെ സമ്മേളനത്തില്‍ സോണിയാഗാന്ധിയും പങ്കെടുത്തിരുന്നു.
കായല്‍ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി നടത്തിയ പ്രസംഗം എത്രയോ ബാലിശമായിരുന്നു. മോദി പങ്കെടു#്തതതിനെ കുറിച്ചും മോദിയുടെ പ്രസംഗത്തെ കുറിച്ചും ഏറെ വിമര്‍ശനങ്ങള്‍ വന്നു കഴിഞ്ഞു. അതേസമയം അതുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ് രസകരമായിരിക്കുന്നത്.
തീര്‍ച്ചായും മുഖപ്രസംഗത്തിലെ ആദ്യഭാഗങ്ങള്‍ തികച്ചും സത്യമാണ്. കൊച്ചികായല്‍ സമ്മേളന ശതാബ്ദിസംഗമത്തില്‍ പങ്കെടുത്ത മോഡിക്ക്, ഒരു നൂറ്റാണ്ടുമുമ്പ് കായല്‍സമ്മേളനം നടന്നത് ഏത് സാഹചര്യത്തിലാണെന്നോ, ആരുടെ നേതൃത്വത്തിലാണെന്നോ അറിയാമോ? മോഡി ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാറിന്റെ മുഷിഞ്ഞ് ജീര്‍ണിച്ച ചാതുര്‍വര്‍ണ്യസംസ്‌കാരം സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ മൃഗത്തിന്റേതിനേക്കാള്‍ താഴത്തെ തലത്തിലേക്ക് അവജ്ഞയോടെ ചവിട്ടിത്താഴ്ത്തിയിരുന്ന ഒരു കാലമായിരുന്നു അത്. കരയില്‍ ഒരുമിച്ചുചേരാന്‍ അനുവാദമില്ലാത്തവര്‍ കായലില്‍ ഒത്തുചേര്‍ന്നു. ക്ഷേത്രത്തിനടുത്തുകൂടെ വഴി നടക്കാന്‍പോലും അനുവാദമില്ലാതിരുന്നവരാണവര്‍; തീണ്ടാപ്പാടകലേക്ക് അയിത്താചാരണത്താല്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നവരാണവര്‍. അവരാണ് കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ ഒന്നുചേര്‍ന്നത്. കരയില്‍ ഒത്തുചേരാന്‍ അവരെ അനുവദിക്കാതിരുന്നത് ആരാണ്? മോഡിയുടെ പൂര്‍വികര്‍. ബ്രാഹ്മണനെ ഏറ്റവും മുകളിലെ തട്ടിലും ശൂദ്രനെ ഏറ്റവും താഴത്തെ തട്ടിലും ദളിതരെ ആ സാമൂഹ്യക്രമത്തിന്റെ താഴത്തെ തട്ടുപോലും നല്‍കാതെ ആ ഘടനയ്ക്കുതന്നെ പുറത്തും നിര്‍ത്തിയവര്‍. ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ എന്നാണ് ഭഗവദ്ഗീതയില്‍ പറയുന്നത്. ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണെന്നു കൃഷ്ണന്‍ പറയുന്നു. ആ ഗീതാശ്ലോകത്തെ നരേന്ദ്രമോഡിയുടെ പൂര്‍വികര്‍ ഉയര്‍ത്തിപ്പിടിച്ചു. അതുകൊണ്ടുകൂടിയാണ് കായലില്‍ സമ്മേളനം ചേരേണ്ടിവന്നത്. ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്നതിനെ തള്ളിപ്പറയാന്‍ നരേന്ദ്രമോഡി തയ്യാറാവില്ല എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നിട്ടും ആ മോഡിയെത്തന്നെ വിളിച്ചു, കായല്‍ സംഗമത്തിന്. ചരിത്രത്തെ കൊഞ്ഞനംകാട്ടുന്നതിനു തുല്യമായി അത്.
ഇത്രയും ശരിയെന്ന് ചരിത്രത്തെ കീഴാളചക്ഷത്തുനിന്ന് നിരീക്ഷിക്കുന്ന ആരും സമ്മതിക്കും. എന്നാല്‍ ഇനി പറയുന്നതോ? അന്ന് പ്രതിഷേധത്തിന്റെ കനലുപുകയുന്ന ആ കായല്‍ സമ്മേളനത്തിന്റെ പൈതൃകം സത്യത്തില്‍ ആര്‍ക്കവകാശപ്പെട്ടതാണെന്നുകൂടി നോക്കണം. പി കെ ചാത്തന്‍മാസ്റ്ററെപ്പോലുള്ള ധീരരാണ് അന്നതിന് നേതൃത്വം നല്‍കിയത്. ചാത്തന്‍ മാസ്റ്റര്‍ പിന്നീട് ഇ എം എസ് മന്ത്രിസഭയില്‍ അംഗമായിരുന്നയാളാണ് എന്നതുകൂടി ഓര്‍മിക്കണം. കായല്‍ സമ്മേളനത്തിനു ശേഷമുള്ള ഘട്ടത്തില്‍ ഭൂമി മണ്ണില്‍ പണിയെടുക്കുന്നവന് അവകാശമാക്കി മാറ്റിയത് കമ്യൂണിസ്റ്റുകാരാണ്. കുടികിടപ്പില്‍ നിന്ന് പറിച്ചെറിയാത്ത നിലയുണ്ടാക്കിയത് അവരുടെ പോരാട്ടപരമ്പരകളും നിയമനിര്‍മാണങ്ങളുമാണ്. അത് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതറിയുന്ന കേരളീയര്‍ക്കുമുമ്പില്‍, അതിനെയൊക്കെ അന്ന് നഖശിഖാന്തം എതിര്‍ത്ത ജാതിശക്തികളുടെ ഇന്നത്തെ പുതുതലമുറക്കാരന്‍ കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്നു. ഇത് ഒരര്‍ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവരെ ആക്ഷേപിക്കല്‍കൂടിയാണ്. കായലിലല്ലാതെ, അധഃസ്ഥിതര്‍ എന്ന് മുദ്രയടിക്കപ്പെട്ടവര്‍ക്ക് കരയില്‍തന്നെ സമ്മേളനം ചേരാവുന്ന നിലയുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരാണ്.
ദളിതരോട് കമ്യൂണിസ്റ്റുകാര്‍ ചെയ്തതെന്തെന്ന് ഇന്ന് നമുക്കറിയാം. അവരുടെ സ്വത്വബോധത്തെ തകര്‍ക്കുകയും നാലുസെന്റിലൊതുക്കുകയും ഭൂപരിഷ്‌കരണനിയമത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്ത വഞ്ചന ഇന്ന് ദളിതരിലെ ചിന്തിക്കുന്ന വിഭാഗങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പഠനങ്ങളും സമരങ്ങളും നടക്കുന്നുണ്ടാതാനും.
ദേശാഭിമാനിയുടെ അവകാശവാദം നോക്കുക. സമരത്തിന് നേതൃത്വം കൊടുത്തത് പികെ ചാത്തന്‍ മാഷാണെന്ന്. കൃഷ്ണാതി ആശാനും പണ്ഡിറ്റ് കറുപ്പനുമാനാണ് സത്യത്തില്‍ സമ്മേളനത്തിനു നേതൃത്വം നല്‍കിയത്. കായല്‍ സമ്മേളനം നടന്നത് 1913ല്‍. ചാത്തന്‍ മാഷ് ജനിച്ചത് 1920ല്‍. കൂടുതല്‍ പറയേണ്ടതില്ലല്ലോ. ചാത്തന്‍ മാഷ് തീര്‍ച്ചയായും കീഴാളര്‍ക്കുവേണ്ടിയാണ് ജീവിച്ചത്. എന്നാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യുതമേനോനും പികെ വാസുദേവന്‍ നായരും എന് ഗോവിന്ദന്‍ നായരും ഗോവിന്ദപ്പിള്ളയുമൊക്കെ പേരിനു പുറകെ ജാതിപേരുവെച്ചുമ്പോള്‍ അവരോടൊപ്പമുണ്ടായിരുന്ന ചാത്തന്‍ മാഷക്കത് കഴിഞ്ഞോ എന്നു മാത്രം ആലോചിച്ചാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടും.

വാല്‍ക്കഷ്ണം : ഗുരുവായൂര്‍ സത്യാഗ്രഹത്തിന് കമ്യൂണിസ്റ്റായ എകെജി നേതൃത്വം കൊടുത്തതായി പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. സത്യാഗ്രഹം നടന്നത് 1931ലും പാര്‍ട്ടി രൂപീകരിച്ചത് അതിനുശേഷവും.. സത്യാഗ്രഹം നടക്കുമ്പോള്‍ എകെജി കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply