ഈ ദുരിതത്തിന് നാമര്‍ഹരാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

bank

500, 1000 നോട്ടുനിരോധനത്തിന്റെ ഉദ്ദേശശുദ്ധിയും അതുണ്ടാക്കിയിരിക്കുന്ന ദുരിതങ്ങളുമാണ് എങ്ങും ചര്‍ച്ച. അത് ന്യായവും സ്വാഭാവികവുമാണ്. കള്ളപ്പണത്തില്‍ ഒന്നാം സ്ഥാനത്തുള്ളവര്‍ മുഖ്യമായും അവ പുറംരാജ്യങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അവരെ പിടികൂടാന്‍ ഇതുകൊണ്ടാകില്ല. രണ്ടാം സ്ഥാനത്തുള്ളവര്‍ ഭൂമിയായും സ്വര്‍ണ്ണമായുമാണ് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത്. അവരേയും ഇതുവഴി പിടികൂടാനാകില്ല. മൂന്നാമതുവരുന്ന ഒരു ചെറിയ വിഭാഗമാണ് പണമായി തന്നെ സൂക്ഷിച്ചിരിക്കുക. അവരിലൊരുഭാഗത്തെ പിടികൂടാനും ചെറിയ ഒരു ഭാഗം കള്ളപ്പണം ഇല്ലാതാക്കാനും ഇതുവഴി കഴിയുമായിരിക്കാം. എന്നാല്‍ അതിനായി എടുത്ത നടപടി അതികഠിനമാണെന്നതില്‍ സംശയമില്ല. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതിനു തുല്ല്യം തന്നെയാണത്.
500ഉം ആയിരവുമൊക്കെ ഇന്നു സാധാരണക്കാരന്റെ നോട്ടുകള്‍ തന്നെയാണ്. അവ അസാധുവായാല്‍ സ്വാഭാവികമായുണ്ടാകുന്ന, ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ദുരിതങ്ങളാണ് ചുറ്റും കാണുന്നത്. ബദല്‍ പ്രഖ്യാപനങ്ങളൊന്നും നടക്കുന്നില്ല. അല്ലെങ്കില്‍ നീണ്ടുപോകുന്നു. 500നും ആയിരത്തിനും പകരം വന്നത് 2000ത്തിന്റ നോട്ടു മാത്രമാണ്. അവകൊണ്ട് ദൈനംദിനാവശ്യങ്ങള്‍ നടക്കില്ല. ഭക്ഷണം കഴിക്കാനും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും അതുകൊണ്ട ്എളുപ്പമല്ല. ആശുപത്രികളിലും പെട്രോള്‍ ബങ്കുകളിലും കടകളിലുമെല്ലാം സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നു. എടിഎമ്മുകളില്‍ പലയിടത്തും പണമില്ല. ആഴ്ചയില്‍ 20000 രൂപ പിന്‍വലിക്കാന്‍ കഴിഞ്ഞാല്‍ വീട്ടുചിലവു നടക്കുമെന്നുറപ്പ്. എന്നാല്‍ മറ്റെന്തെങ്കിലും നടക്കുമോ? നിര്‍മ്മാണ മേഖല ഏറെക്കുറെ സ്തംഭിച്ചതിനാല്‍ ഇതരസംസ്ഥാനക്കാരടക്കം പതിനായിരങ്ങള്‍ ബുദ്ധിമുട്ടിലാണ്. ചെറുകിടകച്ചവടക്കാരും അവിടങ്ങളിലെ ജീവനക്കാരുടേയും അവസ്ഥ വ്യത്യസ്ഥമല്ല. സൊസൈറ്റികളിലെ ഇടപാടുകള്‍ സ്തംഭിച്ചതും പ്രശ്ങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇനിയിതാ വ്യാപാരികള്‍ കടപൂട്ടി സമരം ചെയ്യാന്‍ പോകുന്നു. അതോടെ ചിത്രം പൂര്‍ത്തിയാകും.
ഇത്തരം വിഷയങ്ങള്‍ എല്ലായിടത്തും ചര്‍ച്ചയാണ്. എല്ലാ മാധ്യമങ്ങളും വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അക്കാര്യം എല്ലാവരും മറച്ചുവെക്കുന്നു. അതു മറ്റൊന്നുമല്ല, സാങ്കേതികവികാസത്തോടുള്ള മുഖം തിരിക്കലാണ് ഈ വിഷയത്തെ കൂടുതല്‍ രൂക്ഷമാക്കിയതെന്നതാണത്. ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലേയും ചെറുകിട പട്ടണങ്ങളില്‍ പോലും പ്രശ്‌നം ഇത്ര സങ്കര്‍ണ്ണമല്ല എന്നാണ് റിപ്പോര്‍ട്ട്. കാരണം മറ്റൊന്നല്ല. അവിടങ്ങളില്‍ ജനങ്ങള്‍ ഏറെക്കുറെ കാലത്തിനൊത്തുമാറാന്‍ ശ്രമിക്കുന്നുണ്ട് എന്നതുതന്നെയാണത്. അതിനു തയ്യാറാവാത്തതിനാലാണ് ഇപ്പോള്‍ വ്യാപാരികള്‍ സമരം ചെയ്യാന്‍ പോകുന്നത്.
ഏറ്റവും ലളിതമായ വിഷയം ഇതാണ്. കേരളത്തില്‍ മിക്കവര്‍ക്കും ബാങ്ക് എക്കൗണ്ടുണ്ട്. എന്തായാലും ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും. അവരില്‍ മിക്കവര്‍ക്കും എ ടി എം കാര്‍ഡുമുണ്ട്. ഇല്ലാത്തവര്‍ക്കും അതു കിട്ടുക എളുപ്പമാണ്. എ ടി എം കാര്‍ഡ് പക്ഷെ നാം മിക്കവാറും പണം എടുക്കാന്‍ മാത്രമാണുപയോഗിക്കുന്നത്. കടകളില്‍ swipe ചെയ്ത് ബില്ലടക്കാന്‍ ഉപയോഗിക്കുന്നില്ല. 90 ശതമാനം കടക്കാരും അതിനുള്ള എത്രയോ നിസ്സാരമായ സജ്ജീകരണം ഉണ്ടാക്കുന്നുമില്ല. രാജ്യത്തെ പല പട്ടണങ്ങളിലും ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വാങ്ങാന്‍ സാധാരണക്കാര്‍ പോലും ഇതുപയോഗിക്കുമ്പോള്‍ കേരളത്തിലെ വന്‍നഗരങ്ങളില്‍ പോലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിംഗ് വളരെ കുറവാണ്. ആശുപത്രികളിലും പെട്രോള്‍ ബങ്കുകളിലും ബീവറേജുകളിലും എന്നുവേണ്ട എല്ലാ മേഖലകളിലും എത്രയോ ഭംഗിയായി വിനിമയം സാധ്യമാണ്. അതു വ്യാപകമായിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരിതങ്ങള്‍ മുക്കാലും ഉണ്ടാകുമായിരുന്നില്ല. നിലവിലുള്ള ഒരു ടേക്‌നോളജിക്കുനേരെ നാം മുഖം തിരിച്ചു നിന്നതാണ് പ്രശ്‌നം. നിസ്സാരചിലവില്‍ ഏതുവ്യാപാരിക്കും ഇതിനുള്ള സംവിധാനമൊരുക്കാന്‍ കഴിയും. അതുചെയ്യാതെയാണ് ചില്ലറയില്ലാത്തതിനാല്‍ കച്ചവടമില്ലെന്നു പറഞ്ഞ് അവര്‍ കടകള്‍ പൂട്ടിയിടാന്‍ പോകുന്നത്. ഡെബിറ്റ് കാര്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഈ അവസരം അനുഗ്രഹമായിമാറുന്ന വന്‍കിട സ്ഥാപനങ്ങളെ പഴിക്കുന്നത്. മാളുകളെ തെറിവിളിക്കുന്നത്. ആര്‍ക്കും ചെയ്യാവുന്ന നിസ്സാരകാര്യം ചെയ്യാതെ… ഡെബിറ്റ് കാര്‍ഡ് പോലെതന്നെയാണ് ക്രെഡിറ്റ് കാര്‍ഡിന്റേയും വിഷയം. ആര്‍ക്കും ഗുണകരമായ അവയെല്ലാം നമുക്ക് മുതലാളിത്ത തന്ത്രങ്ങളാണല്ലോ. നാമെല്ലാം വിപ്ലവകാരികളല്ലേ? ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ കാര്യം പറയാനുമില്ല.
ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല എന്നതാണ് വാസ്തവം. വിദ്യാസമ്പന്നനും പ്രബുദ്ധനെന്നുമൊക്കെ അവകാശപ്പെടുന്ന മലയാളികള്‍ എന്നുമങ്ങനെയായിരുന്നു. ട്രാക്ടറും കൊയ്ത്തുയന്ത്രവും കമ്പ്യൂട്ടറും ടിപ്പറും തുടങ്ങി എന്തുവന്നപ്പോഴും നമ്മുടെ ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ തന്നെ. പിന്നീടവയുടെ പിന്നാലെ പായും. അപ്പോഴേക്കും നാമേറെ പുറകിലായിരിക്കും. ഇപ്പോഴിതാ ഓണ്‍ലൈന്‍ വില്‍പ്പനയേയും നാം എതിര്‍ക്കുന്നു. കാലത്തിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നതിനുപകരം സ്വയം മഹാന്മാരാണെന്നവകശപ്പെട്ട്, കുറെ ഗൃഹാതുരത്വങ്ങള്‍ ഉരുവിട്ട്, മാറ്റങ്ങളെ തടയാന്‍ ശ്രമിക്കുകയും അവസാനം കുറെ പുറകിലാകുമ്പോള്‍ ഓടിയെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് ഇവിടേയും നാം പിന്തുടരുന്നത്. അതിന്റെ ദുരന്തഫലമാണ് ഇത്തരം സംഭവങ്ങളില്‍ ഏറ്റവും ദുരിതങ്ങള്‍ നേരിടുന്നവരായി നാം മാറുന്നത്.
ഇപ്പോഴത്തെ ഈ വിഷയമുയര്‍ന്നു വന്നില്ലെങ്കില്‍ തന്നെ പണം കൈയില്‍ കൊണ്ടുനടന്ന് വിനിമയം ചെയ്യുന്ന സംവിധാനം മാറുകയാണ് വേണ്ടത്. എടിഎമ്മും കോര്‍ ബാങ്കിങ്ങും ഇന്റര്‍നെറ്റ് ബാങ്കിങ്ങുമൊക്കെ വന്നപ്പോള്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അതുപോര. ദൈനംദിന കൊടുക്കല്‍ വാങ്ങലുകളിലും പണത്തിന്റെ നേരിട്ടുള്ള ഉപയോഗം പരമാവധി ഇല്ലാതാവണം. അത്തരമൊരു തീരുമാനവും ആര്‍ജ്ജവവുമുണ്ടായാല്‍ പടിപടിയായാലും വളരെ വേഗം തന്നെ ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ അതു നടപ്പിലാക്കാന്‍ കഴിയും. കേരളം ഒന്നടങ്കം ഒരു നഗരമാണെന്നാണല്ലോ നാം ഊറ്റം കൊള്ളുന്നത്. നമ്മളൊക്കെ സാക്ഷരരും പ്രബുദ്ധരുമാണെന്നും. എങ്കിലിതൊരു വിഷയമാണോ? ഉയര്‍ന്നു വരാവുന്ന പ്രശ്‌നം എടിഎമ്മിലും മറ്റും അടുത്തുണ്ടായ തട്ടിപ്പുകള്‍ പോലെ നുഴഞ്ഞുകയറ്റക്കാരുടെ അക്രമമാണ്. ലോകം മുഴുവന്‍ ആ യുദ്ധം അനന്തമായി തുടര്‍ന്നുകൊണ്ടേയിരിക്കും. ബയോമെട്രിക് സംവിധാനത്തിലൂടേയും മറ്റും അതിന പരമാവധി മറികടക്കുകയേ മാര്‍ഗ്ഗമുള്ളു. അല്ലാതെ സാങ്കേതികവികാസത്തിനു പുറം തിരിഞ്ഞുനില്‍ക്കുകയല്ല പരിഹാരം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply