അക്രമരാഷ്ട്രീയം ആസൂത്രിതമല്ലാതെന്ത് ചെന്നിത്തല….?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

images

കണ്ണൂരിലും കാസര്‍ക്കോടും നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ. വെളിപാട് കേട്ടപ്പോള്‍ ചിരിവന്നു. അതറിയാത്ത ആരാണ് ഈ കേരളത്തിലുള്ളത്? അക്രമങ്ങള്‍ തടയുന്നതില്‍ താങ്കളുടെ പോലീസ് പരാജയപ്പെടുന്നു. അതിനാണ് മറുപടി പറയേണ്ടത്.
അക്രമം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. തീര്‍ച്ചയായും സാധ്യതയുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഇതിനുമപ്പുറം പ്രതീക്ഷിക്കണം. ആക്രമമുണ്ടായാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് താങ്കള്‍ പറഞ്ഞത് വിശ്വസിക്കട്ടെ. അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ചിന്തിക്കണം. ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളുടെ വരെ ആക്രമിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇരുപാര്‍ട്ടികളും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ സമകാലീക രാഷ്ട്രീയം ഇരു പാര്‍ട്ടികള്‍ക്കും അക്രമണം അനിവാര്യമാണെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എല്‍ ഡി എഫും യു ഡ്ി എഫും എന്നതില്‍ നിന്ന് വ്യത്യസ്ഥമായി ബിജെപിയും സിപിഎമ്മും തമ്മില്‍ മത്സരം എന്ന നിലയിലേക്ക് കേരളരാഷ്ട്രീയം നീങ്ങുകയാണ്. ബിജെപി അധികാരത്തിലെത്താന്‍ മത്സരിക്കുന്നു എന്നതല്ല വിവക്ഷ. ആ മത്സരം നടക്കുന്നത് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ തന്നെ. പക്ഷെ ബിജെപി പിടിക്കുന്ന ഓരോ പുതിയ വോട്ടും നഷ്ടമാകുന്നത് തങ്ങള്‍ക്കാണെന്ന് സിപിഎം ഭയപ്പെടുന്നു. നിലവിലെ സാമുദായിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ അതില്‍ കഴമ്പുണ്ട്താനും. ന്യൂനപക്ഷ വോട്ടുകളില്‍ യുഡിഎഫ് വിശ്വാസമര്‍പ്പിക്കുമ്പോള്‍ ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ഭൂരിപക്ഷവോട്ടുബാങ്ക്, ബിജെപിയിലേക്ക് ചോരുകയാണെന്ന് എല്‍ഡിഎപ് മനസ്സിലാക്കുന്നു. ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയും പിടിച്ചു നില്‍ക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നു. ഇരുകൂട്ടരുടേയും ഫ്‌സിസ്റ്റ് സംഘടനാശൈലി സ്വഭാവികമായും എത്തിക്കുക രാഷ്ട്രീയസംഘട്ടനങ്ങളിലേക്കുതന്നെ. ജനാധിപത്യത്തേക്കാള്‍ അക്രമത്തിലൂടെ എതിരാളികളെ നേരിടാനാണ് ഇരുകൂട്ടരുടേയും ശ്രമം. അതാണ് ഇപ്പോള്‍ കാണുന്നത്. കണ്ണൂരില്‍ നിന്ന് ഇത് മറ്റു ഭാഗങ്ങലിലേക്കും പടരുകയാണ്. ഇനിയും പടരാന്‍ തന്നെയാണ് സാധ്യത. ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അതുണ്ടാക്കുക.
തിരുവോണനാളില്‍ സേസ്ഥാനത്ത് രണ്ടു രക്തസാക്ഷികളുണ്ടായശേഷം നടന്ന അക്രമങ്ങളില്‍ മുപ്പതോളം വീടുകളാണ് ഇതിനകം കണ്ണൂരില്‍ തകര്‍ക്കപ്പെട്ടത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്‍രെ വീടും ഇതില്‍ പെടും. കല്യാശേരി സെന്‍ട്രല്‍ വെള്ളാഞ്ചിറ വടക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി. ര!ഞ്ജിത്തിന്റെ ബൈക്കിനു തീയിട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്. അക്രമം അങ്ങ് തെക്ക് കൊല്ലം വരെ എത്തുകയും ചെയ്തു.
കണ്ണൂരില്‍ പലയിടത്തും നിരോധനാജ്ഞയുണ്ട്. എന്നിട്ടും അക്രമം കുറയുന്നില്ല. ഒരു കമ്പനി പൊലീസ് സേന കണ്ണൂരിലെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് കൊളവയലില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്കു വെട്ടേറ്റു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹൊസ്ദുര്‍ഗ്, അമ്പലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടയം കുമരകത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കയ്യേറ്റ ശ്രമം നടന്ന സംഭവത്തില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ടു ഭയന്ന് വേമ്പനാട്ടുകായലില്‍ ചാടിയ ബിജെപി പ്രവര്‍ത്തകരില്‍ ഒരാളെ ഏറെനേരം കാണാതായത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇടുക്കിയിലെ തൊടുപുഴയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു കുത്തേല്‍ക്കുകയും സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കു ശമനമില്ല. തൊടുപുഴയും പരിസരപ്രദേശങ്ങളും കനത്ത പൊലീസ് കാവലിലാണ്. കൊല്ലം കരിപ്രയില്‍ ആര്‍എസ്എസ് – ബിജെപി സംഘടനകളുടെ കൊടിമരം മുറിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനിടെ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കും രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംസ്ഥാനത്തെ പല ഭാഗത്തും അക്രമങ്ങള്‍ തുടരുകയാണ്.
കണ്ണൂര്‍ ഒരിക്കലും ശാന്തമാകില്ല എന്നുതന്നെ കരുതാം. എത്രയോ കാലമായി ഇതു തുടങ്ങിയിട്ട്. അക്രമം ആരംഭിച്ചതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഇതാരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന് തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും പറ്റില്ല. ബൂത്ത് പിടിക്കലും പുതുമയല്ല. പാര്‍ട്ടിഗ്രാമങ്ങളില്‍ ഊരുവിലക്കുകള്‍ പോലും നടക്കുന്നു. വിവാഹങ്ങള്‍ പോലും നടക്കുന്നതിന്് പാര്‍ട്ടിയുടെ തീരുമാനം വേണം.
സാധാരണഗതിയില്‍ അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിയുമ്പോഴാണ് അല്‍പ്പം ശാന്തതയുണ്ടാകുക. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു കുറെ കാലം സമാധാനമുണ്ടായത്. ഇക്കുറി നേതാക്കള്‍ക്കെതിരെ അക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍ മോഡല്‍ കേരളമാകെ വ്യാപിപ്പിക്കാനും നീക്കമുള്ളതായും സംശയമുയര്‍ന്നിട്ടുണ്ട്. ജനാധിപത്യവിശ്വാസികളോടുളള വെല്ലുവിളിയാണിത്. അതേറ്റെടുക്കാനാണ് ജനാധിപത്യകേരളം തയ്യാറാവേണ്ടത്.
തീര്‍ച്ചയായും ആഭ്യന്തരവകുപ്പ് ഉത്തരവാദിത്തം നിര്‍വ്വഹിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ വിശ്വസിക്കുക. പക്ഷെ ഇതുവരേയും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പ്രതികളെ കുറിച്ച് വ്യക്തമായി തെളിവു കൊടുത്തിട്ടും പോലീസ് അനങ്ങുന്നില്ല എന്നാണ് പരാതി. കണ്ണൂരില്‍ പൊതുവുല്‍ പാര്‍ട്ടിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് പോലീസ് അറസ്റ്റുകള്‍ നടത്താറ്. അക്കാലം മാറിയെന്ന് ചെന്നിത്തല പറയുമ്പോഴും പോലീസില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. അതു തിരിച്ചെടുക്കുകയാണ് അടിയന്തിരമായ മറ്റൊരു കടമ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply