സാലറി ചലഞ്ചും ബല്‍റാം – ഐസക് സംവാദവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

സര്‍ക്കാര്‍ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ സാലറി ചലഞ്ച് പ്രളയകാലത്തെപോലെയില്ലെങ്കിലും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കൃത്യമായി പറഞ്ഞില്ലെങ്കിലും ഒരു മാസത്തെ വേതനം തന്നെ വേണമെന്ന് ധനമന്ത്രി തുറന്നു തന്നെ പറഞ്ഞു. പ്രതിപക്ഷനേതാവാകട്ടെ കുറഞ്ഞ വേതനമുള്ളവരേയും കരാര്‍ ജീവനക്കാരേയുമൊക്കെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. മുഖ്യമന്ത്രി ആ നിര്‍ദ്ദേശം സ്വാഗതം ചെയ്തു. അപ്പോഴും പ്രതിപക്ഷത്തുനിന്ന് പലരും സാലറി ചലഞ്ചിനെതിരെ രംഗത്തുവന്നു. ഏറ്റവും രൂക്ഷമായി സര്‍ക്കാരിനെതിരെ രംഗത്തുവന്നത് വി ടി ബല്‍റാം എംഎല്‍എയാണ്. മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ഇരുവരും ത്മമല്‍ നടന്ന സംവാദത്തില്‍ വി ടി ബല്‍റാം കൃത്യമായ ചില വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പലതിനും ധനമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. അപ്പോഴും ധനമന്ത്രി പറയുന്ന ചിലവാദങ്ങള്‍ തള്ളികളയാവുന്നതല്ല. അവസാനം നിബന്ധനകളോടെ ധനമന്ത്രിയെ പിന്തുണക്കാന്‍ ബല്‍റാം തയ്യാറാകുന്നുണ്ടുതാനും. പരസ്പരം ശകാരിക്കലല്ലാതെ ആരോഗ്യകരമായ സംവാദം രാഷ്ട്രീയത്തില്‍ സാധ്യമാകുമെന്നതിനു ഉദാഹരണം കൂടിയാണ് ഇവരുടെ വാഗ്വാദം.

വാസ്തവത്തില്‍ സാലറി ചലഞ്ചൊന്നും ഇല്ലാതെ തന്നെ ഒരു മാസത്തെ വേതനം കൊവിഡ് പ്രതിരോധത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരുമൊക്കെ ബാധ്യസ്ഥരാണ്. നിലവിലെ സാഹചര്യം വരുമാനത്തെ ബാധിക്കാത്ത ഏകവിഭാഗമാണവര്‍. അവരില്‍ ബഹുഭൂരിഭാഗവും വീട്ടിലിരുന്നു തന്നെയാണ് വേതനം വാങ്ങുന്നത്. ഓരോ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ നാട്ടില്‍ ജീവിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എന്നാല്‍ ക്ലിപ്ത വരുമാനക്കാരായ ഒരു വലിയ വിഭാഗത്തിന്റെ വാങ്ങല്‍ ശേഷി ഇല്ലാതാക്കിയാല്‍ അത് വിപണിയിലുണ്ടാക്കുന്ന ആഘാതം കൂടുതല്‍ രൂക്ഷമാകുമെന്നും ലോക്ക് ഡൗണിന് ശേഷമുള്ള നമ്മുടെ സാമ്പത്തിക തിരിച്ചു വരവിനെ അത് മന്ദീഭവിപ്പിക്കുമെന്നുമാണ് ബല്‍റാം പറയുന്നത്. അതൊരു ചോദ്യമാണെങ്കിലും ഇപ്പോളതനിക്കാള്‍ പ്രാധാന്യം ഏതാണ്ട് എല്ലാ വരുമാനമാര്‍ഗ്ഗങ്ങളുമടഞ്ഞ സര്‍ക്കാരിന്റെ കയ്യില്‍ കുറച്ചു പണമെത്തുക എന്നതുതന്നെയാണ്.

പ്രളയ ദുരിതവും കൊറോണ ദുരിതവും ഒരുപോലെയല്ലെന്നും ആദ്യ പ്രളയത്തില്‍ മാത്രം 20,000 ഓളം വീടുകള്‍ തകര്‍ന്നുപോയെന്നും നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നെന്നും സ്‌ക്കൂളുകളും ആശുപത്രികളും അംഗന്‍വാടികളും കനാലുകളുമടക്കം നിരവധി പൊതുമുതല്‍ നശിച്ചുപോയയെന്നും അവ് മുഴുവന്‍ പുനര്‍നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് കോടി രൂപ് സര്‍ക്കാരിന് ഒറ്റയടിക്ക് ആവശ്യമായി വന്നെന്നുമാണ് ബല്‍റാമിന്റെ വാദം. ഇരകള്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയുമുണ്ടായി. എന്നാല്‍ കൊറോണ ദുരിതകാലത്ത് കേരള സര്‍ക്കാരിന് ആ നിലയിലുള്ള ഒരു സാമ്പത്തിക അധികച്ചെലവ് ഉണ്ടാകുന്നില്ലെന്നും ബല്‍റാം പറയുന്നു. പരിമിതമായ സൗജന്യ റേഷനും സപ്ലൈക്കോ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണവുമാണ് പ്രധാന ചിലവ്. അതിന്റെ ചെലവ് 350 കോടിയോളമാണ് കണക്കാക്കുന്നത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കുന്നത് അധിക ചിലവായി കാണാനാകില്ല. അത് നേരത്തേ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നതാണ്. കോണ്‍ട്രാക്ടര്‍മാരുടെ കുടിശ്ശികയും തൊഴിലുറപ്പുമടക്കം 20,000 കോടിയുടെ പാക്കേജിന്റെ പുറകിലെ പൊള്ളത്തരം നേരത്തേത്തന്നെ എല്ലാവര്‍ക്കും ബോധ്യമായിട്ടുള്ളതാണെന്നും ബല്‍റാം പറയുന്നു. സര്‍ക്കാരിന് കോവിഡ് ദുരിതാശ്വാസം മൂലം അധികമായി വേണ്ടിവരുന്നത് വെറും 400 കോടിയോളം രൂപയാണെന്നും സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്താല്‍ സര്‍ക്കാരിന് ലാഭം 3200 കോടിയാണെന്നും ബല്‍റാം വാദിക്കുന്നു.

വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യവും ബല്‍റാം പറയുന്നുണ്ട്്. 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപന സമയത്ത് ധനമന്ത്രി അവകാശപ്പെട്ടിരുന്നത് ജനങ്ങളുടെ കയ്യില്‍ എത്രയും വേഗം പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, എന്നാല്‍ മാത്രമേ മാര്‍ക്കറ്റിനെ ചലനാത്മകമാക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു, എന്നാല്‍ ജനങ്ങള്‍ക്ക് പണമെത്തിക്കാനുള്ള ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, അതിന് വിപരീതമായി പണം ജനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും തിരിച്ച് പിടിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

ആരോഗ്യമേഖലയില്‍ വരുന്ന അധികചിലവാണ് ധനമന്ത്രി പ്രധാനമായും ചൂണ്ടികാട്ടുന്നത്. ഒരു കോവിഡ് രോഗിയെ ചികില്‍സിക്കണമെങ്കില്‍ ചുരുങ്ങിയത് 25000 രൂപ ചെലവ് ആണ്. അമേരിക്കയിലും യൂറോപ്പിലും മറ്റും ഉള്ളത് പോലെ സാമൂഹ്യ വ്യാപനത്തിലേക്ക് നീങ്ങിയാല്‍ അതിനെ പ്രതിരോധിക്കുന്നതിന് ഇപ്പോഴേ തയ്യാറെടുപ്പുകള്‍ വേണം. അതിലേക്ക് നീങ്ങാതിരിക്കാന്‍ വേണ്ടി നമ്മുടെ ടെസ്റ്റിങ് തോത് ഇനിയും ഗണ്യമായി ഉയര്‍ത്തണം . ഇന്നിപ്പോള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിയാത്ത പല വിധ നിയന്ത്രണങ്ങള്‍ ഇനിയും വേണ്ടി വരും .കൂടാതെ ധനവന്ത്രി മറ്റനവധി കണക്കുകളും പറയുന്നു. 4200 കോടി ക്ഷേമ പെന്‍ഷനുകള്‍ക്ക് അനുവദിച്ചു വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 800 കോടി രൂപയുടെ അരി , പലവ്യഞ്ജന കിറ്റിന്റെ വിതരണവും ആരംഭിച്ചു. ഇപ്പോള്‍ വിവിധ ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് 600 കോടി രൂപ വിതരണം ചെയ്യുകയാണ്. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ 500 കോടി രൂപ വരും. വിവിധ മേഖലകള്‍ക്കുള്ള ഉത്തേജക പരിപാടികള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍. പ്രളയസമയത്ത് പ്രളയ മേഖലയിലെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുന്നു എങ്കില്‍ കോവിഡ് പ്രത്യാഘാതം സംസ്ഥാനം മുഴുവനില്‍ നിന്നുള്ള വരുമാനം പൊടുന്നനെ ഇല്ലാതാവുന്നു. കിട്ടുന്ന വരുമാനം ശമ്പളത്തിന് പോലും തികയില്ല ഇത് പറഞ്ഞാണ് കോണ്ഗ്രസ്സ് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ജീവനക്കാരുടെ ശമ്പളം തന്നെ വെട്ടിക്കുറച്ചത്. ഈ മാതൃക പിന്തുടരാന്‍ കേരളം ആഗ്രഹിക്കുന്നില്ല . അവിടെയാണ് സാലറി ചലഞ്ചിന്റെ പ്രസക്തി. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാല്‍ ‘ഒരു കോവിഡ് രോഗിയെ ചികില്‍സിക്കണമെങ്കില്‍ ചുരുങ്ങിയത് 25000 രൂപ ചിലവ് എന്ന കണക്കിനെ ബര്‍റാം ചോദ്യം ചെയ്യുന്നു. ആറ് മാസം പെന്‍ഷന്‍ കുടിശ്ശിക വരുത്തിയത് കൊണ്ടല്ലേ ഇത്ര ഭീമമായ തുക ഒരുമിച്ച് കൊടുക്കേണ്ടി വന്നതെന്ന ബല്‍റാമിന്റെ ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. ”വിവിധ മേഖലകള്‍ക്കുള്ള ഉത്തേജക പരിപാടികള്‍ തയ്യാറാക്കി കൊണ്ട് ‘വരൂ. അതിന്റെ ഫിനാന്‍സിംഗിന് സര്‍ക്കാരിന്റെ മുമ്പിലുള്ള വിവിധ ധനാഗമ മാര്‍ഗങ്ങളേക്കുറിച്ചും ജനങ്ങളോടും അവരുടെ പ്രതിനിധികളോടും ചര്‍ച്ച ചെയ്യൂ. സര്‍ക്കാരിന്റെ പാഴ്‌ച്ചെലവുകളും ധൂര്‍ത്തും നിയന്ത്രിക്കാന്‍ വേണ്ടി എടുക്കുന്ന നടപടികളും ജനങ്ങള്‍ക്ക് മുന്‍പില്‍ വക്കൂ. അതൊക്കെ വസ്തുനിഷ്ഠമായി പരിശോധിച്ച് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ശമ്പള പിടിച്ചുപറിയേക്കുറിച്ചും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാം.’ എന്നു പറഞ്ഞാണ് ബല്‍റാം ചര്‍ച്ച അസാനിപ്പിക്കുന്നത്.

ഇരുവരും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ മറ്റൊരു കാര്യം വിസ്മരിച്ചു. സസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും എന്നാണ് പഴയതിന്റെ അടുത്തെങ്കിലും വരുമാനമുണ്ടാകു എന്നതാണത്. അതിനാല്‍ തന്നെ ഇനിയും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ആ സാഹചര്യത്തില്‍ എത്ര തുക കിട്ടിയാലും അധികമാകില്ല എന്നതാണത്. ഇപ്പോളത്തെ പ്രഖ്യാപങ്ങള്‍ കൊണ്ടൊന്നും അതിജീവിക്കാവുന്ന അവസ്ഥയല്ല ഭൂരിപക്ഷത്തിന്റേയും. പണം ജനങ്ങളിലെത്തിക്കുമെന്ന വാക്ക് ധനമന്ത്രി പാലിക്കണം. അതുകൊണ്ടുതന്നെ ഒരു മാസത്തെ സാലറി ചലഞ്ച് എന്നത് അനൗചിത്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply