മത്സ്യത്തൊഴിലാളികളുടെ ജീവിതം കടലെടുക്കുമ്പോള്‍

സവിശേഷ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ് കേരളത്തിലെ തീരജനത.കേരളത്തിന്റെ തെക്ക് അറ്റം മുതല്‍ വടക്കറ്റം വരെ,അതീവ പരിസ്ഥിതിലോല മേഖലയില്‍, കടലിനും കായലിനും ഇടയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും വളരെയേറെ സ്വാധീനിക്കുന്നു. വന്‍കിട മനുഷ്യ നിര്‍മ്മിതികള്‍ അതിന്റെ ആക്കം കൂട്ടുന്നു – ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം.

മുതലപ്പൊഴിയില്‍ സംഭവിക്കുന്നത്

തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഒരിക്കല്‍ കൂടി മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു നാല് മത്സ്യത്തൊഴിലാളികളെ കാണാനതായിരിക്കുന്നു. അതില്‍ ഒരാളുടെ മൃതദേഹം ലഭിക്കുക.യും ചെയ്തു. മുതലപൊഴിയില്‍ തിരമാലയില്‍പ്പെട്ട് വള്ളങ്ങള്‍ മറിയുന്നതും, മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നതും ആദ്യത്തെ സംഭവമല്ല, അവസാനത്തേത് ആയിരിക്കുമോ എന്ന് ആര്‍ക്കും പറയാനും കഴിയില്ല. അശാസ്ത്രീയമായ നിര്‍മ്മിതികളില്‍ എത്ര മനുഷ്യജീവനുകള്‍ കടലില്‍ പൊലിഞ്ഞുപോയെന്നതിന് ഒരു കണക്കുമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മത്സ്യബന്ധനത്തിന് പോകുമ്പോഴോ, മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴോ അപകടത്തില്‍പെട്ട് മുതലപ്പൊഴിയില്‍ മാത്രം 64 ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മുതലപൊഴിയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകാന്‍ കാരണം അവിടത്തെ ഫിഷിങ് ഹാര്‍ബര്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാലാണ്.അവിടത്തെ കടലിന്റെയും തിരകളുടെയും പ്രത്യേകതയോ, നീരൊഴിക്കിന്റെ പ്രത്യേകതയോ ഒന്നും പരിഗണിക്കാതെയും തദ്ദേശവാസികളുടെ നിര്‍ദേശങ്ങള്‍ അപ്പാടെ അവഗണിച്ചുമാണ് ഹാര്‍ബറിന് വേണ്ടി പുലിമുട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

കായല്‍ കടലില്‍ പതിക്കുന്ന സ്ഥലമാണ് അഴിമുഖം. തിരകള്‍ കായലിലേക്ക് അടിച്ചുകയറാതെ ഇരിക്കുന്നതിന് വേണ്ടി തിരകളെ അഴിമുഖത്തിന് പുറത്ത് കടലില്‍ വെച്ചുതന്നെ തടയേണ്ടതുണ്ട്. അഴിമുഖത്തിനകത്ത് തിരകള്‍ ഒടിയാതെ നിശ്ചലമായി കിടന്നാല്‍ മാത്രമേ കായല്‍ വഴി വരുന്ന മത്സ്യബന്ധന ഉരുക്കള്‍ക്ക് അഴിമുഖത്തിലൂടെ സുരക്ഷിതമായി മത്സ്യബന്ധനു പോകാനും തിരികെവരാനും കഴിയുകയുള്ളൂ. തെക്കന്‍ കടലാണ് തീരത്തേക്ക് മണല്‍ നിക്ഷേപിക്കുന്നത് എന്നതുകൊണ്ടുതന്നെ,സാധാരണ രീതിയില്‍ അഴിമുഖത്ത് പുലിമുട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അഴിയ്ക്ക് ഇരുവശത്തും നിര്‍മ്മിക്കുന്ന പുലിമുട്ടുകള്‍ സമാന്തരമായല്ല നിര്‍മ്മിക്കുന്നത്. തീരത്ത് നിന്ന് പുലിമുട്ടുകള്‍ തുടങ്ങുമ്പോള്‍ അകലം കൂടിയിരിക്കുകയും,കടലില്‍ എത്തുമ്പോള്‍ പുലിമുട്ടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞുമിരിക്കും. സാധാരണയായി തെക്കേ പുലിമുട്ട് വടക്ക് പടിഞ്ഞാറോട്ട് ചായിച്ചാണ് ഇടുന്നത്. തെക്കന്‍കടല്‍ തിരികെ കൊണ്ടുവരുന്ന മണല്‍ അഴിമുഖത്തിനകത്ത് വീണ് അഴിമുഖത്തിന്റെ ആഴം കുറയാതിരിക്കാണ് ഇങ്ങനെ പുലിമുട്ട് ഇടുന്നത്. കടലിന്റെ ആഴം, നീരൊഴുക്കിന്റെ ശക്തി, തിരമാല ഒടിഞ്ഞുമടങ്ങാനുള്ള സാധ്യത, ചുഴിയുടെ സ്വഭാവം എന്നിവയെല്ലാം കണക്കിലെടുത്താണ് പുലിമുട്ടുകളുടെ നീളവും, തെക്കേ പുലിമുട്ട് എത്രമാത്രം ചരിച്ചു ഇടണമെന്നും നിശ്ചയിക്കുന്നത്.

അഴിമുഖത്തില്‍, ആഴം കുറഞ്ഞ പ്രദേശത്ത് തിരമാലകള്‍ ഒടിയാനുള്ള സാധ്യത ഒഴിവാക്കാനും അതുവഴി അപകടരഹിതമായി വള്ളങ്ങള്‍ക്ക് പോകാനും വരാനുമുള്ള സാഹചര്യം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് തെക്കേ പുലിമുട്ട് ഇങ്ങനെ വടക്ക് പടിഞ്ഞാറോട്ട് ഇടുന്ന രീതിയില്‍ രൂപകല്പന ചെയ്യുന്നത്. എന്നാല്‍ മുതലപ്പൊഴിയില്‍ മേല്പറഞ്ഞ ഘടകങ്ങളെ യാതൊന്നും പരിഗണിക്കാതെയാണ് ഹാര്‍ബര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കരയ്ക്ക് ലംബമായും, പരസ്പരം സമാന്തരമായുമാണ് ഇവിടെ പുലിമുട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാത്രവുമല്ല,അഞ്ചുതെങ്ങു ഭാഗത്തുള്ള വടക്കേപുലിമുട്ട് ആദ്യം തെക്ക് പടിഞ്ഞാറോട്ട് ചരിച്ചുമാണ് ഇട്ടിരുന്നത്. ജനങ്ങളുടെ നിരന്തരമായ മുറവിളിക്കൊടുവില്‍ തെക്ക് പടിഞ്ഞാറോട്ടുള്ള ചരിവ് പൊളിച്ചു മാറ്റി കരയ്ക്ക് ലംബമായി പുലിമുട്ട് മാറ്റി സ്ഥാപിക്കുകയുണ്ടായി .ഇപ്പോഴും തെക്കന്‍ കടല്‍ വഹിച്ചുകൊണ്ട് വരുന്ന മണല്‍ അഴിക്ക് അകത്ത് വീഴുകയും അവിടെ ആഴം കുറഞ്ഞു തിരമാലകള്‍ ഒടിയുകയും ചെയ്യുന്നുണ്ട്. കടലില്‍ രണ്ട് പുലിമുട്ടുകളും തമ്മിലുള്ള അകലം താരതമ്യേന കുറഞ്ഞുമാണിരിക്കുന്നത്. അതിനാല്‍ അഴിമുഖത്ത് ഒടിയുന്ന തിരമാലകളുടെ ശക്തി വളരെ കൂടുതലുമായിരിക്കും. തിരമാലകൂടി ഓടിവരുന്ന വള്ളം പുലിമുട്ടിലെ പാറകളില്‍ തട്ടി തകരുകയും വെള്ളത്തിലേക്ക് തെറിച്ചു വീഴുന്ന മത്സ്യത്തൊഴിലാളികളെ അടുത്ത തിരവന്നടിച്ചു കരിങ്കല്ലുകളുടെ വിടവിലേക്ക് കയറ്റി വെക്കുകയും ചെയ്യുന്നു. ഇങ്ങനെ കരിങ്കല്ലിലിടിച്ചാണ് കൂടുതലും മരണങ്ങള്‍ ഇവിടെ സംഭവിക്കുന്നത്. ശക്തിയായ തിരമാല കരിങ്കല്ലിന്റെ ഇടയിലേക്ക് അടിച്ചു കയറ്റുന്ന മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടുകിട്ടുന്നത് പോലും പലദിവസങ്ങളും കഴിഞ്ഞാണ്. മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കെന്ന് പറഞ്ഞു കൊണ്ടിട്ട കരിങ്കല്ലുകള്‍ മത്സ്യത്തൊഴിലാളികളുടെ അന്തകരാകുന്ന കാഴ്ചയാണ് മുതലപ്പൊഴിയില്‍ നിന്ന് ഓരോ തവണയും കാണാന്‍ കഴിയുന്നത്.

അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനും, കാണാതാകുന്നവരെ കണ്ടെത്താനുമുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. മുതലപ്പൊഴിയില്‍ വെളുപ്പിന് നാല് മണിക്ക് അപകടം ഉണ്ടായിട്ടും സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് പത്ത് മണിയ്ക്ക് ശേഷം മാത്രമാണ്. അതില്‍ പ്രതിഷേധിച്ചവരെയാണ് ഷോ കാണിക്കുന്നു എന്ന് മന്ത്രിമാര്‍ ആരോപിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനും, കാണാതാകുന്നവരെ കണ്ടെത്തുന്നതിനുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ മറ്റ് മത്സ്യത്തൊഴിലാളികള്‍ തന്നെ നടത്തേണ്ടുന്ന ഗതികേടാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ളത്.

ഇവര്‍ നാറ്റത്തൊഴിലുകാരോ….?

സവിശേഷ സാഹചര്യത്തില്‍ ജീവിക്കുന്നവരാണ് കേരളത്തിലെ തീരജനത.കേരളത്തിന്റെ തെക്ക് അറ്റം മുതല്‍ വടക്കറ്റം വരെ,അതീവ പരിസ്ഥിതിലോല മേഖലയില്‍, കടലിനും കായലിനും ഇടയില്‍ താമസിക്കുന്ന ഇവരുടെ ജീവിതത്തെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും വളരെയേറെ സ്വാധീനിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വളരെചെറിയ മാറ്റങ്ങള്‍ പോലും,മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ തൊഴില്‍ മേഖലയേയും വാസസ്ഥലങ്ങളേയും ഏറെപ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ 222 തീരദേശഗ്രാമങ്ങളിലും 113 കായല്‍-നദീതട ഗ്രാമങ്ങളിലുമായി 12ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. തീരദേശത്ത് രണ്ടും മൂന്നും സെന്റ് സ്ഥലത്ത്, ഒരേവീട്ടില്‍ പലകുടുംബങ്ങളായാണ് ഇക്കൂട്ടര്‍ താമസിക്കുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10%(3979 ച.കി.മീ.)മാത്രം വരുന്ന ഈ പ്രദേശത്തെ ജനസാന്ദ്രത കേരളത്തിന്റെ ജനസാന്ദ്രതയുടെ രണ്ടരഇരട്ടിയിലധികമാണ്.കേരളത്തിന്റെ ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 810ആയിരിക്കുമ്പോള്‍ തീരപ്രദേശത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2168 ആണ്. തിരുവനന്തപുരം ജില്ലയിലെ കരകുളം, വിഴിഞ്ഞം,എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിന്‍ എന്നീ പ്രദേശങ്ങളിലെ ജനസാന്ദ്രത ഇതിലും വളരെയധികമാണ്. Even very small changes in climate can have a major negative impact on the livelihoods of fishermen.

രാജ്യത്തിന് വലിയ തോതില്‍ വിദേശ നാണ്യം നേടിത്തരുന്നവരും, ഏറ്റവും കുറഞ്ഞ ചെലവില്‍, ഏറ്റവും കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണം പൊതുസമൂഹത്തിനു പ്രദാനംചെയ്യുന്നവരുമാണിവര്‍. എം. പി. ഇ. ഡി. എ. യുടെ കണക്കനുസരിച്ച് 57586.5കോടി രൂപയ്ക്ക് തുല്യമായ 1369264 മെട്രിക് ടണ്‍ മത്സ്യം 2021-2022 സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ വിഹിതം യഥാക്രമം 6396.2 കോടി രൂപയും,180315 മെട്രിക്ടണ്ണുമാണ്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ രാപകല്‍ ഭേദമന്യേ ജോലിചെയ്യുന്ന ഇവര്‍ രാജ്യസുരക്ഷയ്ക്കും വലിയ സംഭാവന ചെയ്യുന്നുണ്ട്. ഈ രംഗത്തുള്ള ഇവരുടെ സേവനം നേവി, കോസ്റ്റ്ഗാര്‍ഡ് എന്നിവയെക്കാളൊക്കെ മികച്ചതാണെന്ന് നമ്മുടെ ഭരണാധികാരികള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.ഇങ്ങനെ രാജ്യത്തിന്റേയും, സംസ്ഥാനത്തിന്റേയും അതിര്‍ത്തികാക്കുകയും,സാമ്പത്തിക-ഭക്ഷ്യസുരക്ഷ രംഗങ്ങളില്‍ വലിയ സംഭാവന നല്‍കുകയും ചെയ്യുന്ന തീരദേശ ജനവിഭാഗത്തെ ‘നാറ്റത്തൊഴിലുകാര്‍’ എന്ന് വിളിച്ചു പൊതുസമൂഹം അതിന്റെ പിന്നമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കുകയാണ് ചെയ്തിട്ടുള്ളത്. പൊതുവിഭവങ്ങളുടെ നീതിപൂര്‍വ്വമായ വിതരണം എന്ന ജനാധിപത്യസങ്കല്‍പം ഇവരുടെ കാര്യംവരുമ്പോള്‍ ബോധപൂര്‍വമായി നിഷേധിക്കപ്പെടുന്നതായാണ് നമ്മുടെ ആസൂത്രണ-വികസന നടപടികള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്.ഇവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പദ്ധതികള്‍ വികസനതന്ത്രത്തിന്റെ ഭാഗമാക്കാത്ത അധികാരികള്‍ നടപ്പിലാക്കുന്ന ചില ‘വമ്പന്‍ പദ്ധതികളുടെ’ഭാഗമായി നിലവിലുള്ള വാസസ്ഥലവും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിര ശക്തിയായോന്ന് അടിച്ചു കയറിയാല്‍ നമ്മുടെ തീരദേശവും, തീരജനതയുടെ വാസ സ്ഥലങ്ങളും മുഴുവന്‍ കടലിലൊലിച്ചു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

എന്തുകൊണ്ട് തീരശോഷണം?

എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യം സംജാതമാകുന്നുവെന്ന് അറിയണമെങ്കില്‍, കടല്‍, തിര,കടല്‍പരിസ്ഥിതി, തീരം എന്നിവയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കാറ്റ് മൂലമോ, ഭൂകമ്പം മൂലമോ, ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗമാണ് തിര. സമുദ്രങ്ങള്‍, നദികള്‍ തുടങ്ങി തുറസ്സായ ഉപരിതലമുള്ള ജലാശയങ്ങളില്‍ മുഖ്യമായും വായു പ്രവാഹം മൂലമാണ് ജലതരംഗങ്ങള്‍ രൂപം പ്രാപിക്കുന്നത്. ജലനിരപ്പിന്റെ പ്രതലവിസ്തീര്‍ണ്ണവും വായൂ പ്രവാഹത്തിന്റെ സ്വാധീനവും കൂടുന്നതിനനുസരിച്ച് തിരകളുടെ എണ്ണവും നീളവും വര്‍ദ്ധിക്കുന്നു. നമ്മള്‍ ഇപ്പോള്‍ കാണുന്ന ഒരുതിര അനേക കിലോമീറ്ററുകള്‍ സഞ്ചരിക്കായിരിക്കും തീരത്തിലെത്തി ഒടിഞ്ഞു മടങ്ങുന്നത്. നദികള്‍ ഒഴുക്കികൊണ്ടുവന്ന് പൊഴിമുഖങ്ങള്‍ വഴി കടലിലെത്തുന്ന മണലും, നീരൊഴുക്ക്, സമുദ്രജലപ്രവഹങ്ങള്‍ എന്നിവ ഒഴുക്കികൊണ്ടുവരുന്ന മണലും, തിരമാലയിലൂടെ തീരത്തടിഞ്ഞാണ് തീരം അഥവാ കര വെക്കുന്നത്.ഓരോ തവണയും ഇങ്ങനെ മണ്ണ് അടിഞ്ഞുകൂടി കട്ടിയായി ഉറച്ച മണ്‍തിട്ട രൂപംകൊള്ളുന്നു.കടല്‍ കരയിലേക്ക് അടിച്ചു കയറാതെ സംരക്ഷിക്കുന്നത് ഈ മണ്‍തിട്ടയായ കടല്‍ത്തീരമാണ്. കടല്‍തിരമാലകളുടെയും, കടല്‍ തീരത്തിന്റെയും പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് തീരംവെക്കുന്നതും തീരം ശോഷിക്കുന്നതും.

ഓരോ തീരഭാഗത്തിനും തനതായ സ്വഭാവമുണ്ടെന്നും, കടപ്പുറത്തെ മണ്ണിന്റെ പരുവം, മണ്‍തരികളുടെ വലുപ്പം, കക്ക,ഞണ്ട്,ശംഖ്, ഉള്‍പ്പെടെയുള്ള ജീവികളുടെ തരം തീരത്തിന്റെ മൊത്തം സ്വഭാവം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് കടലും, കരയും അന്തരീക്ഷവും ഒന്നിച്ചാണെന്നും പ്രമുഖ സമുദ്രഗവേഷകനായ ഡോക്ടര്‍. ജി. നാരായണസ്വാമി പറയുന്നു.

തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും കര കടലിലേക്ക് കയറി കയറി കിടക്കുന്ന,കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതമൂലം കേരളതീരം,അതിന്റെ ചരിഞ്ഞ മുഖം കൊണ്ടാണ് തിരമാലയെ കരയിലേക്ക് കയറാതെ തടഞ്ഞുനിര്‍ത്തുന്നതെന്ന് കാണാം. (കേരള തീരം നേരേ തെക്ക് വടക്കായിട്ടല്ല കിടക്കുന്നത്.മറിച്ച്, തെക്ക് കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് കടലിലേക്ക് കയറി ചരിഞ്ഞാണ് കിടക്കുന്നത്.) തിരമാല തീരത്ത് ഒരുവശംചേര്‍ന്ന് വന്നടിക്കുമ്പോള്‍, തിരക്കൊപ്പം വരുന്ന മണല്‍ തീരത്ത് നിക്ഷേപിക്കപ്പെടുകയും, കടല്‍വെള്ളം തിരികെ കടലിലേക്ക് ഒഴുകിപോകുമ്പോള്‍ ചെറിയ മണല്‍തരികള്‍ കടലിലേക്ക് ഒഴുകി പോകുകയും ചെയ്യുന്നു. തിരമാല കരയിലേക്ക് അടിക്കുന്നതിന്റേയും,തിരികെ ഒഴുകിപോകുന്നതിന്റേയും ശക്തി കുറവാണെങ്കില്‍ കടലിലേക്ക് മണല്‍ ഒഴുകിപോകുന്നതിന്റെ അളവ് കുറവായിരിക്കും.തിര ലംബമായി ശക്തിയായി വന്ന് കരയിലേക്ക് അടിക്കുമ്പോള്‍ തിരയുടെ ശക്തിക്കനുസരിച്ചു മണല്‍ തീരത്ത് അടിയുകയും, മണല്‍ ഒഴുകി പോകുകയും ചെയ്യും. മണ്ണ് വന്നടിഞ്ഞു തീരം വെയ്ക്കുന്നതിനെ തീര പോഷണമെന്നും, മണ്ണെടുത്തു പോയി തീരം നഷ്ടമാകുന്നതിനെ തീരശോഷണമെന്നും പറയുന്നു. സമുദ്രജല പ്രവാഹങ്ങള്‍, കാറ്റ്, കടലിലെ നീരൊഴുക്ക്,തീരത്തേക്ക് വന്നടിക്കുന്ന തിരമാലകളുടെ ശക്തി എന്നിവയൊക്കെ തീരപോഷണത്തിനേയും തീരശോഷണത്തിനേയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വടക്കന്‍ കടല്‍ (മണ്‍സൂണ്‍ കാലം) എന്ന് വിളിക്കുന്ന തിരമാലകള്‍ അടിക്കുന്ന സമയത്ത് കര എടുത്തുപോകുകയും, തെക്കന്‍കടല്‍ (തുലാവര്‍ഷ കാലം) എന്ന് വിളിക്കുന്ന തിരമാലകള്‍ അടിക്കുന്ന സമയത്ത് കരവെക്കുകയും ചെയ്യുകയാണ് സാധാരണയായി സംഭവിക്കുന്നതെന്ന് കടല്‍ തീരത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കന്‍ കഴിയും. ഒരു തീരത്ത്‌നിന്നും ഒരു സീസണില്‍ (വടക്കന്‍ കടല്‍ സമയത്ത്)മണ്ണെടുത്ത് പോകുന്നതിനു തുല്യമായ അളവില്‍ അടുത്തസീസണില്‍ (തെക്കന്‍ കടല്‍ സമയത്ത്) മണല്‍ നിക്ഷേപിക്കപെട്ട് കരവെയ്ക്കുകയാന്നെങ്കില്‍ ആ തീരത്തെ ഉറച്ചതീരം എന്ന് പറയാം. ഒരു സീസണില്‍ എടുത്തു പോകുന്ന മണലിനു തുല്യമായ അളവില്‍ മണല്‍ അടുത്ത സീസണില്‍ അതേ സ്ഥാനത്ത് നിക്ഷേപിക്കുന്നില്ലെങ്കില്‍ ആ തീരത്തിനെ ദുര്‍ബലതീരം (ശോഷണം സംഭവിക്കുന്ന)എന്ന് പറയാം. ഒരു സീസണില്‍ തീരത്ത്‌നിന്ന് പോകുന്ന മണലിനെ അപേക്ഷിച്ചു കൂടുതല്‍ മണല്‍ അടുത്ത സീസണില്‍ ആ തീരത്ത് വെയ്ക്കുന്നുവെങ്കില്‍ അവിടെ കൃത്രിമതീരം വെയ്പ് അഥവാ തീരപോഷണം നടക്കുന്നുവെന്ന് പറയാം. ചുരുക്കത്തില്‍ ഉറച്ച തീരമുള്ളിടത്തും,തീരപോഷണം നടക്കുന്നിടത്തും തിരമാല കരയിലേക്ക് കയറാതെ മണല്‍ തിട്ടകള്‍ തടയുന്നു. മറിച്ചു തീരശോഷണം നടക്കുന്നിടത്ത് തിരമാല കരയിലേക്ക് കയറി ഒഴുകുന്നു. ഇതാണ് കേരള തീരത്ത് നടന്നുകൊണ്ടിരിക്കുന്നത്.കേരളത്തിലെ ബഹുഭൂരിപക്ഷം തീരങ്ങളും ദുര്‍ബലതീരങ്ങളാണെന്നും, വലിയ തോതില്‍ തീരശോഷണംനടക്കുന്ന തീരങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളത്തിന്റെ 590 കിലോമീറ്റര്‍ തീരദേശത്തില്‍ 37% തീരം മാത്രമാണ് തീരശോഷണത്തിനു വിധേയമാകാത്തത് എന്നുപറയാനേ കഴിയൂവെന്നും ഇതില്‍ 24%വും കായലുകളോട് അതിര്‍ത്തി പങ്കിടുന്നവയാണെന്നും, യഥാര്‍ത്ഥത്തില്‍ തീരദേശത്തിന്റെ 8% മാത്രമാണ് തീരശോഷണത്തിനു വിധേയമാകാത്തതായുള്ളൂവെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌ററയിനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റിെന്റ (എന്‍.സി.എസ്.സി.എം.) പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

തീരത്ത് നിന്ന് ഒരു സീസണില്‍ മണലെടുത്ത് പോകുന്നതും, മറ്റൊരു സീസണില്‍ മണല്‍ അടിഞ്ഞു തീരം വെക്കുന്നതും കുറേ നാളുകള്‍ക്ക് മുന്‍പ് വരെ കേരളത്തില്‍ ഒരു സ്വാഭാവികപ്രക്രിയ മാത്രമായിരുന്നു.അന്ന് തീരത്ത് താമസിച്ചിരുന്നവര്‍ക്ക് ഇതുപോലുള്ള ദുരിതവുമുണ്ടായിരുന്നില്ല. കേരളത്തില്‍ ദുര്‍ബലതീരങ്ങള്‍ അഥവാ തീരശോഷണംകൂടുതലായുള്ള തീരങ്ങളും രൂപപ്പെടാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമായി പഠിക്കേണ്ടിയിരിക്കുന്നു. അതീവ പരിസ്ഥിതിദുര്‍ബല മേഖലയായ കടലിലും, തീരത്തും നടത്തുന്ന വന്‍കിട’പദ്ധതികള്‍’ തീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചു. സ്വാഭാവിക കടലൊഴുക്കിലുണ്ടാകുന്ന ഏതൊരു ചെറിയ തടസ്സം പോലും ആ തടസ്സത്തിന്റെ വടക്ക് ഭാഗത്ത് തീരശോഷണത്തിന് കാരണമാകുന്നു.

തീരശോഷണവും വന്‍കിട നിര്‍മ്മിതികളും

കടലിലും കടല്‍തീരത്തും നടത്തിയ വന്‍കിടനിര്‍മ്മിതികള്‍, പുലിമുട്ടുകള്‍, ഹാര്‍ബറുകള്‍ എന്നിവയുടെ വടക്ക്ഭാഗങ്ങളിലെല്ലാം ഇതുപോലെ കര എടുത്ത് പോയിട്ടുള്ളതായി കാണാം. വിഴിഞ്ഞം തുറമുഖത്തിനായി ഡ്രഡ്ജ്ജ് ചെയ്തതിന്റേയും, പുലിമുട്ടിട്ടതിന്റേയും വടക്ക് ഭാഗങ്ങള്‍, ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്തില്‍ സീ വാഷിങ്ങിലൂടെ മണല്‍ ഖനനം നടത്തുന്നതിന്റെ ഫലമായി അതിന്റെ വടക്ക്ഭാഗങ്ങള്‍, വലിയഅഴീക്കല്‍ മത്സ്യബന്ധനതുറമുഖത്തിനായി ഇട്ട പുലിമുട്ടിന്റെ വടക്ക് ഭാഗത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഭാഗങ്ങള്‍, തോട്ടപ്പള്ളിയില്‍ മണല്‍ ഖനനം നടത്തുന്നതിന്റെ വടക്കുഭാഗത്തുള്ള പുറക്കാട് പഞ്ചായത്തിന്റെ ഭാഗങ്ങള്‍, ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ വടക്കുള്ള ഭാഗങ്ങള്‍, കൊച്ചി തുറമുഖത്ത് നടത്തുന്ന ട്രഡ്ജിങ്ങിന്റെ ഭാഗമായി വടക്കുവശത്തുള്ള വൈപ്പിന്‍ പ്രദേശങ്ങള്‍ എന്നിവയൊക്കെയാണ് കേരളത്തില്‍ കൂടുതലായും തീരശോഷണം നടക്കുന്ന തീരപ്രദേശങ്ങള്‍. വടക്കന്‍ കടലിന്റെ സീസണില്‍ തെക്കോട്ട് ഒഴുക്കി കൊണ്ടുപോകുന്ന മണല്‍, തെക്കന്‍ കടലിന്റെ സീസണില്‍ വടക്കോട്ട് വന്ന് സ്വാഭാവികമായി അടിയുന്നതിന് ഈ പറഞ്ഞ വിവേകരഹിതമായ നിര്‍മ്മിതികളും, പ്രവര്‍ത്തികളും വിഘാതം സൃഷ്ടിക്കുന്നതാണ് ഇവിടങ്ങളില്‍ വലിയതോതില്‍ തീരശോഷണത്തിന് കാരണമാകുന്നത്.

കിഴക്കന്‍ മലനിരകളില്‍ നിന്ന് ആരംഭിച്ചു, ഒഴുകുന്ന വഴികളില്‍ നിന്നൊക്കെ ശേഖരിച്ചു അഴിമുഖങ്ങളിലൂടെ തീരക്കടലിലെത്തിക്കുന്ന എക്കലും, മണലും നീരൊഴുക്കിലൂടെ വന്ന് വിവിധ കരകളില്‍ അടിഞ്ഞിരുന്നായിരുന്നു നമ്മുടെ തീരങ്ങളെ കടല്‍കയറ്റത്തില്‍ നിന്നും രക്ഷിച്ചിരുന്നത്. പുഴകളില്‍നിന്ന്,അനിയന്ത്രിമായി മണല്‍ വാരുകയും , ആശാസ്ത്രീയമായ രീതിയില്‍ അണക്കെട്ടുകളും, തടയിണകളും നിര്‍മ്മിക്കുകയും, വലിയ കെട്ടിടങ്ങളുടെ നിര്‍മ്മിതികള്‍ക്കായി പുഴ, കായലുകള്‍ എന്നിവയുടെ തീരങ്ങള്‍ നികത്തുകയും ചെയ്തതോടെ നമ്മുടെ പുഴകളും കായലുകളും ശോഷിച്ചു.പുഴ, കായലുകള്‍ എന്നിവ വഹിച്ചുകൊണ്ടുവന്ന് കടലില്‍ നിക്ഷേപിക്കുകയും, കടല്‍ നീരൊഴുക്കില്‍ തീരങ്ങളില്‍ അടിഞ്ഞു തീരപോഷണത്തെ സഹായിക്കുകയും ചെയ്തിരുന്ന പ്രക്രിയയും അങ്ങനെ നടക്കാതെയായി.ചുരുക്കത്തില്‍ ഒരു സീസണില്‍ കരയെടുത്ത് പോകുകയും, അടുത്ത സീസണില്‍ അതേ കരയില്‍ ഒഴുക്കികൊണ്ടുപോയ മണലിനെ തിരികെ കൊണ്ടുവന്ന് വെയ്ക്കുകയും ചെയ്തിരുന്ന സ്വാഭാവിക തീരംവെയ്പ്പിനുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കി.

ഇങ്ങനെ ‘പദ്ധതികള്‍’, ‘വികസനം’ എന്നൊക്കെപറഞ്ഞു കൊട്ടിഘോഷിച്ചുകൊണ്ട് വിവേചന രഹിതമായി കടലിലും, കടല്‍ തീരത്തും നടത്തിയ ഇടപെടലുകളാണ് ഇന്ന് കാണുന്ന കടല്‍കയറ്റത്തിന്റെയും തീരശോഷണത്തിന്റെയും മൂലകാരണമെന്ന് വ്യക്തമാകും. ഇക്കാര്യങ്ങളെക്കുറിച്ച് തീരദേശവാസികളുടെ തനത് അറിവുകളേയും, അവരുടെ അനുഭവങ്ങളേയും, അഭിപ്രായങ്ങളേയും സര്‍ക്കാരുകളും,’ശാസ്ത്രജ്ഞന്മാര്‍’, ‘സാങ്കേതികവിദഗ്ദ്ധര്‍’ ‘ആസൂത്രണവിദഗ്ദ്ധര്‍’ എന്നീ വിളിപ്പേരുള്ളവരുമൊക്കെ പുച്ഛിച്ചു തള്ളിക്കളയുകയാണ് ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ ഗൗരവ്വതരമായി പഠിക്കുകയും, ഇവയ്ക്ക് ശാസ്ത്രീയ പരിഹാരം വേണമെന്ന് വാദിക്കുകയും ചെയ്യുന്ന ചുരുക്കം ചില ശാസ്ത്രജ്ഞന്മാരും, സാങ്കേതികവിദഗ്ദ്ധരുമേ നമുക്കുള്ളൂ എന്നത് ഖേദകരമായ വസ്തുതയാണ്.

1961 മുതല്‍ 2003 വരെയുള്ള കണക്കനുസരിച്ച്,കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്ര ജലനിരപ്പ് വര്‍ഷം തോറും 1.8 മില്ലിമീറ്റര്‍ വീതം ഉയരുന്നുണ്ടെന്ന് ഐ.പി.സി.സി. യുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും വര്‍ദ്ധിച്ചതോതില്‍ ചുഴലികൊടുങ്കാറ്റ് രൂപം കൊള്ളാനുള്ള സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ രൂപം കൊള്ളനിടയുള്ള ചുഴലികൊടുങ്കാറ്റ്,ശക്തമായ മഴക്കും, വലിയ തിരമാലകള്‍ക്കും കാരണമായേക്കാം. വലിയ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുമ്പോള്‍ ഉള്ള തീരംകൂടി നഷ്ടപ്പെടാനുള്ള സാഹചര്യവും ഉണ്ടാകും. അങ്ങനെ, കടലിലും,കടല്‍ തീരത്തും നടത്തുന്ന മനുഷ്യന്റെ വിവേക രഹിതമായ പ്രവര്‍ത്തനങ്ങളും, നിര്‍മ്മിതികളും, കാലാവസ്ഥാവ്യതിയാനവും തീരദേശനിവാസികള്‍ക്ക് കൂടുതല്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമായ ദിനങ്ങളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നിനും അവരാരും കാരണക്കാരല്ല എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി.

എന്താണ് പ്രതിവിധി?

ഇതിനെല്ലാമുള്ള പ്രതിവിധിയായി സര്‍ക്കാര്‍ കാണുന്നത്, കടലില്‍ കല്ലിട്ട് കടല്‍ ഭിത്തി, പുലിമുട്ട് എന്നിവ നിര്‍മ്മിക്കുകയും കടലില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ടുവന്ന് അടുക്കുക എന്നതുമാണ്. അല്ലെങ്കില്‍, മത്സ്യത്തൊഴിലാളികള്‍ അവരുടെ വാസ സ്ഥലവും,തൊഴിലും, ഉപേക്ഷിച്ചു കുടിയിറങ്ങുക എന്നതാണ്. യഥാര്‍ത്ഥത്തില്‍ കടലിലും കടല്‍തീരത്തും നടത്തുന്ന വിവേചന രഹിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും, മണല്‍ ഖനനവും താത്കാലികമായി നിര്‍ത്തിവെച്ച്, ഇവ തീരദേശത്തു സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ചു, തീരദേശവാസികളെകൂടി ഉള്‍പ്പെടുത്തി പഠിക്കുകയും, അവരെ കേള്‍ക്കുകയും, അവരുടെ നിര്‍ദ്ദേശങ്ങളെ വിലമതിക്കുകയും, അതിനനുസരിച്ചുള്ള നടപടികള്‍ കൈകൊള്ളുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്ലൂ ഇക്കണോമിനയം നിലവിലുള്ള തീരത്തെകൂടി നശിപ്പിച്ച് കടലും കടല്‍തീരവും പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് ഖനനം ചെയ്യാനും, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനുമുള്ള സാഹചര്യം തുറന്നുകൊടുക്കുന്നതാണ്. ആസൂത്രണ-വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതേ പാതതന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. മത്സ്യത്തൊഴിലാളികളെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയോഴുപ്പിച്ചു കൊണ്ട് വന്‍കിടതുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതും, തീരം ഖനനം ചെയ്യുന്നതുമാണ് വികസനത്തിനും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള മാര്‍ഗ്ഗമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും കൈകൊള്ളുന്നത്.കടലിനേയും കടല്‍തീരത്തേയും, മത്സ്യത്തൊഴിലികളുടെ ജീവനോപാധികളുടെയും, അവരുടെ ആവാസ വ്യവസ്ഥയുടേയും അടിസ്ഥാനമായി കാണാതെ ടൂറിസം വികസനത്തിനുള്ള ഉപാധിയായി കാണുന്ന നയമാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളുടെ പരിസ്ഥിതിലോല സവിശേഷത കണക്കിലെടുക്കാതെ അവിടങ്ങളില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു വലിയ റിസോര്‍ട്ടുകളും, ഹോട്ടല്‍ സമുചയങ്ങളും, ഷോപ്പിംഗ് മാളുകളും നിര്‍മ്മിക്കുന്നതിനു അനുമതി നല്‍കുന്നു. അതേയവസരത്തില്‍ തന്നെ, മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുകയോ, പുതുക്കി പണിയാനോ, ഇതേ നിയമങ്ങളുടേയും നിയന്ത്രങ്ങളുടേയും പേരില്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്നു.

തീരദേശഹൈവേ

ഇതിനൊക്കെപുറമേയാണ് ഇപ്പോള്‍ ‘തീരദേശ ഹൈവേ’എന്ന പുതിയ ‘പദ്ധതി’ക്ക് വേണ്ടി തീരദേശജനതയെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.തീരദേശ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതും, ശാസ്ത്രീയവുമായ പരിഹാരം കാണാതെ, ഇതിനെല്ലാം ഒറ്റമൂലിയായി മത്സ്യതൊഴിലാളികളെ അവരുടെ വാസസ്ഥലത്ത് നിന്നും കുടിയൊഴിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.കുടിയൊഴിഞ്ഞു പോകുന്നവര്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ദൂരെ സ്ഥലങ്ങളില്‍ ഫ്‌ലാറ്റിലേക്ക് മാറി താമസിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.അല്ലെങ്കില്‍ 10ലക്ഷം രൂപാ പ്രതിഫലം നല്‍കുന്ന മറ്റൊരു സ്‌കീമാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത് .തിരുവനന്തപുരത്ത് മുട്ടത്തറയില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത താമസക്കാര്‍ തന്നെ പുറത്തുപറഞ്ഞു തുടങ്ങി. ഓരോ പ്രദേശത്തും അവിടത്തെ സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ഇക്കൂട്ടരെ ഫ്‌ലാറ്റിലേക്ക് മാറ്റുന്നത്, മീനിനെ പിടിച്ചു കരയ്ക്കിടുന്നതിനു തുല്യമാണ്. ശ്വാസംകിട്ടാതെ മീനുകള്‍ പിടഞ്ഞുമരിക്കുന്നതുപോലെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ അവര്‍ വീര്‍പ്പുമുട്ടി ചാകും. സുനാമിപുനരധിവാസ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളെ,നിലവിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ നിന്ന് ദൂരേക്ക് മാറ്റി താമസിപ്പിച്ചപ്പോഴുണ്ടായ അവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്.മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനത്തിന് കടലില്‍ പോയേ പറ്റൂ. അതിന് കടലിന്റെ സാമീപ്യം ആവശ്യവുമാണ്. മത്സ്യബന്ധനോപകരണങ്ങളായ വള്ളങ്ങള്‍,വലകള്‍,എന്‍ഞ്ചിനുകള്‍ എന്നിവ കയറ്റിവെയ്ക്കാനും,സൂക്ഷിക്കാനും,അവയുടെ കേട്പാടുകള്‍ തീര്‍ക്കാനും, അവയെ പരിപാലിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍തീരം കൂടിയേതീരു.ദൂരെ സ്ഥലങ്ങളിലെ ഫ്‌ലാറ്റുകളില്‍ താമസമാക്കിയിട്ട്, ദിവസേന രണ്ടും മൂന്നും തവണ തീരത്ത് വന്ന്, മത്സ്യബന്ധന ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും,മത്സ്യബന്ധനോപകരണങ്ങളെ പരിപാലിക്കാനും, കടലില്‍ മത്സ്യബന്ധനത്തിനു പോകാനും സാധ്യമില്ലാതെ വരുന്നു.10ലക്ഷം രൂപാകൊണ്ട് 3സെന്റില്‍ കുറയാത്ത സ്ഥലം വാങ്ങി അവിടെ വീട് വെയ്ക്കാന്‍ ഇന്നത്തെ വിലനിലവാരത്തില്‍ കേരളത്തില്‍ എവിടെയാണ് സാധിക്കുന്നത്?

ദേശീയപാതയ്ക്ക് സ്ഥലമെടുപ്പ് നടത്തിയപ്പോഴും, തീരദേശപാതയ്ക്ക് സ്ഥലമെടുക്കുമ്പോഴും രണ്ടിടത്തും രണ്ട് രീതിയിലുള്ള നഷ്ടപരിഹാരസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശീയപാതയ്ക്ക് സ്ഥലമെടുത്തപ്പോള്‍, സ്ഥലത്തിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ഇരട്ടിതുകയും, അവിടെയുള്ള വൃക്ഷങ്ങള്‍ക്കും, സസ്യങ്ങള്‍ക്കും,തെങ്ങ്,വാഴ,കപ്പ,കമുക്, കുരുമുളക്,എന്നിവയ്ക്ക് പ്രത്യേകംവിലയും, വീടിനും മറ്റ് കെട്ടിടങ്ങള്‍ക്കും അനുപാതികമായ ഉയര്‍ന്ന തുകയും മുന്‍കൂര്‍ നല്‍കിയാണ് സ്ഥലമേറ്റെടുത്തത്. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയത് നിലവില്‍ ദേശീയപാതയ്ക്ക് ഇരുവശത്തും താമസക്കാരായ ഇടത്തട്ടുകാരായിരുന്നു. അവരുടെ താല്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും മത്സരിച്ചു മുന്നില്‍ നിന്നു.കാരണം, അവര്‍ ഇവിടത്തെ അധികാരരാഷ്ട്രീയത്തില്‍ സ്വാധീനംചെലത്തുവാന്‍ കഴിവുള്ളവരായിരുന്നു.

അതേസമയം തീരദേശപാതയ്ക്ക് സ്ഥലമെടുക്കുമ്പോള്‍ എന്ത് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീരദേശജനങ്ങളുമായോ, അവരുടെ വിവിധ സാമൂഹ്യ സംഘടനകളുമായോ, തീരദേശത്തെ ജനപ്രതിനിധികളുമായോ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനോ, നഷ്ടപരിഹാരപാക്കേജ് എന്തെന്ന് വ്യക്തമാക്കാനോ സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല.കാരണം തീരദേശ ജനതഅധികാര രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരല്ല. തീരദേശപാത നിര്‍മ്മിക്കുന്നതിനുവേണ്ടി അവരുടെ ഭൂമി ബലമായി പിടിച്ചെടുക്കാനുള്ള നടപടികളുടെ ഭാഗമായി തീരദേശത്താകെ, ഏകപക്ഷീയമായി മഞ്ഞകുറ്റികള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ കുറ്റികളിലധികവും ഇപ്പോഴത്തെ കടല്‍കയറ്റത്തില്‍ ഒലിച്ചുപോയി എന്നതാണ് കൗതകകരമായ കാര്യം.

നാടിന് വിദേശനാണ്യവും, നാട്ടാര്‍ക്ക് പോഷകമൂല്യവുമുള്ള ആഹാരവും പ്രദാനം ചെയ്യുന്ന ഒരു ജനതയെ തലതിരിഞ്ഞ വികസനനയങ്ങളുടെ പേരിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും കടലില്‍മുക്കി കൊല്ലണമോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ന്നു വരുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply