കണ്ടങ്കാളി : ജനകീയപോരാട്ടത്തിന്റെ വിജയം

കണ്ടങ്കാളിയില്‍ കായലിനും പുഴക്കും കണ്ടലിനും നെല്‍വയലുകള്‍ക്കും നടുവിലാണ് നൂറേക്കറോളം സ്ഥലത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് പെട്രോളിയം സംഭരണശാല നിര്‍മ്മിക്കാനായി ശ്രമം നടത്തിയത്. അതീവ ദുര്‍ബലമായ പാരിസ്ഥിതികമേഖലകളില്‍ പെടുന്ന പ്രദേശമാണിത്. കവ്വായിക്കായലിനും പെരുമ്പപ്പുഴയ്ക്കുമിടയില്‍ കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായ, നെല്‍വയലും തണ്ണീര്‍ത്തടവുമായ ഒരു പ്രദേശം. ജലത്തില്‍ വൈവിധ്യമാര്‍ന്ന മത്സ്യങ്ങളും ആകാശത്ത് വൈവിധ്യമാര്‍ന്ന പറവകളും. ആയിരകണക്കിനു ജനങ്ങളും നിരവധി ജൈവവൈവിധ്യത്തിന്റേയും ആവാസകേന്ദ്രം. അത്തരമൊരു സഥലമാണ് ഒരു വന്‍കിട പദ്ധതിക്കുവേണ്ടി എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നത്

സംഘടിത പ്രസ്ഥാനങ്ങളുടെ കാര്യമായ പിന്തുണയില്ലെങ്കിലും ഒരു ജനകീയസമരം കൂടി വിജയിച്ചത് സംസ്ഥാനത്തെ സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ്. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ തലോത്ത് വയലില്‍ 86 ഏക്കര്‍ നെല്‍വയല്‍ നികത്തി 7 കോടി ലിറ്റര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിക്കെതിരായി മൂന്നു വര്‍ഷമായി നടന്നിരുന്ന ജനകീയസമരമാണ് വിജയിച്ചത്. ‘ഇവര്‍ക്കെന്താ വാഹനമില്ലെ? അതിന് പെടോളിയം വേണ്ടെ? രാജ്യത്ത് വികസനം വേണ്ടെ’ എന്ന പതിവു മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു സമരത്തിനെതിരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കുമതീതമായ ജനശക്തിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. സത്യാഗ്രഹ സമരത്തിന്റെ 88-ാം ദിവസമായിരുന്ന ജനുവരി 27ന് മുഖ്യമന്ത്രി തന്നെ പദ്ധതി നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കണ്ടങ്കാളിയില്‍ കായലിനും പുഴക്കും കണ്ടലിനും നെല്‍വയലുകള്‍ക്കും നടുവിലാണ് നൂറേക്കറോളം സ്ഥലത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് പെട്രോളിയം സംഭരണശാല നിര്‍മ്മിക്കാനായി ശ്രമം നടത്തിയത്. അതീവ ദുര്‍ബലമായ പാരിസ്ഥിതികമേഖലകളില്‍ പെടുന്ന പ്രദേശമാണിത്. കവ്വായിക്കായലിനും പെരുമ്പപ്പുഴയ്ക്കുമിടയില്‍ കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായ, നെല്‍വയലും തണ്ണീര്‍ത്തടവുമായ ഒരു പ്രദേശം. ജലത്തില്‍ വൈവിധ്യമാര്‍ന്ന മത്സ്യങ്ങളും ആകാശത്ത് വൈവിധ്യമാര്‍ന്ന പറവകളും. ആയിരകണക്കിനു ജനങ്ങളും നിരവധി ജൈവവൈവിധ്യത്തിന്റേയും ആവാസകേന്ദ്രം. അത്തരമൊരു സഥലമാണ് ഒരു വന്‍കിട പദ്ധതിക്കുവേണ്ടി എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നത്. അതാകട്ടെ ഗ്രാമസഭ പോലും അറിയാതെ. 20 കൂറ്റന്‍ ടാങ്കുകളിലായി 7 കോടി ലിറ്റര്‍ എണ്ണ (പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ) സംഭരിക്കാനാവുന്ന സംഭരണശാലയായിരുന്നു ലക്ഷ്യം. 250 കോടി നിര്‍മ്മാണച്ചെലവാണ് പ്രതീക്ഷിച്ചത്. കൊച്ചിയിലേയും മംഗലാപുരത്തേയും റിഫൈനറികളില്‍നിന്ന് റെയില്‍ മാര്‍ഗ്ഗം പെട്രോളിയം എത്തിച്ച് ഇവിടെ സംഭരിക്കുകയും കാസര്‍ഗോഡ് തൊട്ട് എറണാകുളം വരെയുള്ള വടക്കന്‍ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിലേക്ക് ടാങ്കറുകളിലൂടെ എത്തിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന എണ്ണസംഭരണശാലകളെല്ലാം അടച്ചു പൂട്ടി പയ്യന്നൂരില്‍ മാത്രമായി വന്‍കിട എണ്ണസംഭരണശാല ആണ് വിഭാവനം ചെയ്തത്. ദിനംപ്രതി 400-500 ടാങ്കര്‍ ലോറികള്‍ ഇന്ധനവുമായി ഇവിടെയെത്തും. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഇന്ധനവും ഇവിടെയാകും സംഭരിക്കുക. 72 ഏക്കറുള്ള താലോത്ത് വയലിലാണ് ടാങ്കുകള്‍ നിര്‍മ്മിക്കുക. 30 മീറ്റര്‍ വീതിയിലുള്ള അപ്രോച്ച് റോഡിനും അനുബന്ധ സൗകര്യങ്ങള്‍ ക്കുമായാണ് ബാക്കി സ്ഥലം ഉപയോഗിക്കുക. സി.ആര്‍.സെഡ്. പരിധി യിലുള്ള പ്രദേശം കൂടി ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടുന്നുണ്ട്. 36 കുടുംബങ്ങളെ പൂര്‍ണ്ണമായും 80 ലധികം വീടുകളെ ഭാഗികമായും ബാധിക്കുമായിരുന്ന പദ്ധതി. 1500-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്നായിരിക്കും ഇന്ധന ടാങ്കറുകള്‍ ഓടുകയെന്നതും നാട്ടുകാരെ ആശങ്കപ്പെടുത്തി.
മഴക്കാലത്ത് മുട്ടോളം വെള്ളം നില്‍ക്കുന്ന വയലില്‍ നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മൂന്നു മീറ്ററിലധികം ഉയരത്തില്‍ മണ്ണിട്ട് നികത്തിയുള്ള നിര്‍മ്മാണം. അതിനായി എത്രയോ കുന്നുകള്‍ ഇടിച്ചുനിരത്തണം. ഇവിടത്തെ കവ്വായിക്കായല്‍ കല്ലുമ്മക്കായുടെ കേന്ദ്രവുമാണ്. നിരവധി മത്സ്യതൊഴിലാളികളുടെ ജീവിതമാര്‍ഗം. 20 ഓളം പഞ്ചായത്തുകളിലെ ജനജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ് കവ്വായി കായല്‍. ഈ മേഖലയിലെ കുടിവെള്ളം പോലും ഇല്ലാതാകുമെന്ന് നാട്ടുകാര്‍ ഭയപ്പെട്ടത് സ്വാഭാവികം. ടാങ്കറുകള്‍ വൃത്തിയാക്കുമ്പോഴും സംഭരിക്കുമ്പോഴുമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആശങ്കപ്പെട്ടു. പൊട്ടിത്തെറി, തീപിടുത്തം പോലുള്ള അപകടസാധ്യതകള്‍ വേറെ. തീപിടുത്തം നേരിടാന്‍ ഒരു കോടി ലിറ്റര്‍ വെള്ളം കരുതണമെന്ന് പദ്ധതി രേഖയില്‍ തന്നെയുണ്ട്. 350 ല്‍ അധികം ഏക്കര്‍ വിസ്തൃതമായ ഒരു വയലില്‍ 130 ഏക്കറോളം എടുത്ത് ഇങ്ങനെ നികത്തിയാല്‍ ബാക്കി സ്ഥലം കൃഷിക്ക് അനുയോജ്യമല്ലാതായി മാറും . മണ്ണിന്റെ ഘടന അപ്പാടെ മാറിയും വെള്ളം കയറിയും ഒപ്പം എണ്ണപ്പാട കയറിയും ഭക്ഷ്യസുരക്ഷയ്ക്ക് അത്യാവശ്യമായ വയല്‍ പൂര്‍ണ്ണമായും നശിക്കും. സ്വാഭാവികമായും പദ്ധതിക്കെതിരെ നാട്ടുകാര്‍ സംഘടിച്ചു. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ജനരക്ഷാ സമിതിയും സമരങ്ങളുമായി രംഗത്തെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ തെളിവെടുപ്പില്‍ ആയിരക്കണക്കിനുപേരാണ് ആശങ്ക രേഖപ്പെടുത്തിയത്. 2030 ആകുമ്പോഴേക്കും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ എല്ലാം നിരോധിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം മാത്രം പ്രവര്‍ത്തനസാധ്യതയുള്ള, ഈ പദ്ധതി പ്രളയാ നന്തരകേരളത്തിന് ആവശ്യമാണോ എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. മാത്രമല്ല, എണ്ണ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ ആഗോളകാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2030 ആവുമ്പോഴേക്കും വേണ്ടെന്നുവെക്കുമെന്നും പകരം ഇലക്ട്രിക്വാഹനങ്ങള്‍ വ്യാപകമാക്കു െമന്നും.പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ പദ്ധതിയുടെ പ്രസക്തി എന്താണ്? നശിപ്പിച്ചുകഴിഞ്ഞാല്‍ ഒരിക്കലും പുനഃസ്ഥാപിക്കാന്‍ കഴിയാത്ത അമൂല്യമായ പാരിസ്ഥിതിക സമ്പത്താണ് ഈ പദ്ധതി നടപ്പിലാക്കിയാല്‍ പയ്യന്നൂരില്‍ എന്നെന്നേക്കുമായി ഇല്ലാതാവുക. ഈ ബോധമാണ് ഇതിനെതിരെയുള്ള ജനകീയ ചെറുത്തുനില്പിനു് പ്രേരണയായത്.
എണ്ണ സംഭരണശാല നിര്‍മ്മിക്കാനുളള നീക്കത്തിനെതിരെ വിവിധ പരിസ്ഥിതി സംഘടനകള്‍ ചേര്‍ന്ന് ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്താണ് സമരങ്ങള്‍ ആരംഭിച്ചത്. നീക്കത്തിനെതിരേ കണ്ടങ്കാളി തലോത്തു വയലില്‍ നിന്നു പയ്യന്നൂര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ജനകീയമാര്‍ച്ച് നടത്തി. പദ്ധതിക്കായി വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടാണു കണ്ടങ്കാളി പെട്രോളിയം വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എന്‍ഡോസള്‍ഫാന്‍ സമരനായിക മുനീസ അമ്പലത്തറയാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് അഖിലേന്ത്യാതലത്തില്‍തന്നെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്തുണയുമായി സ്ഥലത്തെത്തി.
2018 ഡിസംബര്‍ 15 മുതല്‍ 17 വരെ കണ്ണൂര്‍ കലക്റ്ററേറ്റിലേക്ക് ഒരു ജനകീയ വയല്‍ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചു. കണ്ടങ്കാളി താലോത്ത് വയല്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ, പരി യാരം, തളിപ്പറമ്പ്, കല്യാശേരി, പാപ്പിനിശേരി, വളപട്ടണം, പുതിയതെരു, പള്ളിക്കുന്ന് പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നിലെത്തിയത്. തുടര്‍ന്ന് 2018 ഫെബ്രുവരി 17ന് പെരുമ്പപ്പുഴയില്‍ ജല സത്യഗ്രഹം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് പ്രകടനമായാണ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും പെരുമ്പപ്പുഴയോരത്ത് എത്തിയത്. പ്രകടനത്തോടൊപ്പം , വികസനത്തിന്റെ നോക്കുകുത്തിയാകുന്ന സാധാരണ മനുഷ്യനെ സൂചിപ്പിക്കുന്ന പ്രതീകാത്മക നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. കണ്ടങ്കാളിയിലെ വിദ്യാര്‍ഥിനിയായ നന്ദന വിനോദ് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. പിന്നീട് 2020 ജനുവരിയില്‍ മുഖ്യമന്ത്രിക്ക് 1000 കത്തുകളയക്കുന്ന സമരപരിപാടി സംഘടിപ്പിച്ചു. ഈ പോരാട്ടങ്ങളുടെയെല്ലാം വിജയമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രഖ്യാപനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply