മനുഷ്യാവകാശപ്രവര്‍ത്തകരും മാവോയിസ്റ്റുകളും

ഏറെകാലമായി അഖിലേന്ത്യാതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രയടിക്കുന്ന വിഷയവും മറുവശത്ത് മാവോയിസ്റ്റുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കുപ്പായമണിയുന്നു എന്ന ആരോപണവും. വടയമ്പാടിയിലെ ജാതിമതിലിനെതിരായ സമരത്തിലും ഈ വിഷയം സജീവമായി ഉയര്‍ന്നുവന്നരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഫേസ് ബുക്കിലെ രണ്ടു കുറിപ്പുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. 1 സമരത്തോടൊപ്പം. എങ്കിലും ചിലത്… ഗാര്‍ഗി ഹരിതകം ‘ജാതിമതിലിനെതിരെ നടന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ, സമരത്തോടൊപ്പം. എങ്കിലും ചിലത്… ജനകീയ മനുഷ്യാവകാശ […]

jjj

ഏറെകാലമായി അഖിലേന്ത്യാതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രയടിക്കുന്ന വിഷയവും മറുവശത്ത് മാവോയിസ്റ്റുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കുപ്പായമണിയുന്നു എന്ന ആരോപണവും. വടയമ്പാടിയിലെ ജാതിമതിലിനെതിരായ സമരത്തിലും ഈ വിഷയം സജീവമായി ഉയര്‍ന്നുവന്നരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഫേസ് ബുക്കിലെ രണ്ടു കുറിപ്പുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

1 സമരത്തോടൊപ്പം. എങ്കിലും ചിലത്… ഗാര്‍ഗി ഹരിതകം

‘ജാതിമതിലിനെതിരെ നടന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ, സമരത്തോടൊപ്പം. എങ്കിലും ചിലത്… ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന പ്രസ്ഥാനത്തില്‍ മാവോവാദികള്‍ ധാരാളമാണെന്ന് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്. ഇത് അങ്ങേയറ്റം നിരുത്തരവാദിത്തപരമായ സംഭവമാണ്, രാഷ്ട്രീയ ധാരണയുടെ അഭാവമാണ്. മാവോവാദികള്‍ക്ക് മനുഷ്യാവകാശം പറഞ്ഞുകൂട എന്നല്ല. എന്നാല്‍ ഭരണകൂടത്തിനെതിരെ സായുധ വിപ്ളവം നടത്തുക എന്ന ആശയസംഹിത വച്ച് മുന്നേറുന്ന ഒരു കൂട്ടത്തിനെ ഭരണകൂടം ശത്രുവായി കാണുന്നതില്‍ എന്തല്‍ഭുതം? മനുഷ്യാവകാശം എന്ന പൊതുസമൂഹത്തിന്റെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കേണ്ട ഒരു പ്രസ്ഥാനം മാവോയിസ്റ്റുകള്‍ നയിക്കുമ്പോള്‍ അത് പറയുന്നകാര്യത്തെ മുഴുവന്‍ ‘ഇത് ഭരണകൂടത്തിനെതിരെയുള്ള’ എന്തോ ആയി വ്യാഖ്യാനിക്കാന്‍ എന്തെളുപ്പമാണ്? ലോകത്ത് നിലവിലെ മനുഷ്യാവകാശ സംഘടനകള്‍ ഓരോ രാജ്യത്തെയും ഭരണഘടനയില്‍ അനുശാസിക്കുന്ന അവകാശങ്ങളെ മുന്‍നിര്‍ത്തി അവകാശങ്ങള്‍ നഷ്ടപ്പെട്ടവരെ, അരികുവല്‍ക്കരിക്കപ്പെട്ടവരെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിയമത്തിന്റെയും അധികാരസ്ഥാപനങ്ങളുടെയും സങ്കേതങ്ങള്‍ ഉപയോഗിച്ച് അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ കേരളത്തിലെ ‘മനുഷ്യാവകാശ പ്രസ്ഥാനം’ ഭരണകൂടത്തെത്തന്നെ തള്ളിക്കളയുന്നവരുടെ കൂട്ടമാണ്. അതുകൊണ്ട് മാവോവാദികള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ എന്നറിയില്ല. പക്ഷേ പൊതുസമൂഹത്തിന്റെ, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഒക്കെ പ്രധാന വിഷയമായി വരേണ്ട മനുഷ്യാവകാശം ചില അക്രമ രാഷ്ട്രീയ ധാരകളുടെ കുത്തകയാകുമ്പോള്‍ നഷ്ടം പൊതുജനത്തിന്റേതാണ്, അരികുവല്‍ക്കരക്കപ്പെട്ടവരുടേതാണ്. മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നതുതന്നെ തീവ്രമായ എന്തോ ആണെന്ന് പൊതുധാരണയുണ്ടാക്കാന്‍ സഹായിക്കുന്നതും, അങ്ങിനെ ഈ പ്രശ്നങ്ങളെ കാണാതിരിക്കാന്‍ ഭരണകൂടത്തിനുതന്നെ സൗകര്യം ചെയ്തുകൊടുക്കുന്നതുമാണ് അക്ഷരാര്‍ത്ഥത്തില്‍ ഇവരുടെ പ്രവൃത്തികള്‍. ഈ സംഘടന ‘മനുഷ്യാവകാശങ്ങളെ’വച്ച് പുകമറയുണ്ടാക്കി മാവോയിസം കളിക്കുന്നത് എത്രയും പെട്ടന്ന് നിര്‍ത്തുക. എത്രയും പെട്ടന്ന് തങ്ങളുടെ മനുഷ്യാവകാശങ്ങളുമായും മാവോയിസവുമായും ബന്ധപ്പെട്ട നിലപാടുകള്‍ വ്യക്തമാക്കുക, തിരുത്തുക. മാവോയിസമാണ് ചെയ്യേണ്ടതെങ്കില്‍ അത് പറഞ്ഞു ചെയ്യാനുള്ള ധൈര്യം കാണിക്കുക, മനുഷ്യാവകാശത്തെ അതാവശ്യമുള്ളവര്‍ക്ക് വിട്ടുകൊടുക്കുക. അല്ലെങ്കില്‍ അനന്തുവിനെപ്പോലെയും അഭിലാഷിനെപ്പോലെയുമുള്ള ചെറുപ്പക്കാരെ ചാപ്പകുത്തുന്നതും ഭരണകൂടഭീകരതയ്ക്കിരകളാക്കുന്നതും ഇനിയും നമ്മള്‍ വെറുതേ കണ്ടുനില്‍ക്കേണ്ടി വരും..’ ഭരണകൂടം എല്ലാരേയും മാവോയിസ്റ്റ് മുദ്ര കുത്തുന്നതിനോട് യോജിപ്പില്ല

2. മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടന പങ്കെടുത്താല്‍ / പിന്തുണച്ചാല്‍ ‘മാവോയിസ്റ്റ് ‘ ആകുമോ / ആക്കുമോ എന്ന ഭയങ്ങളെ കുറിച്ച് – ഷഫീക് സുബൈദ ഹക്കിം

1. വടയമ്പാടി സമരത്തില്‍ ‘മാവോയിസ്റ്റുകള്‍’ ഇല്ല. പോലീസ് ആരോപണമാണ്.
2. മനുഷ്യാവകാശ പ്രസ്ഥാനം മാവോയിസ്റ്റ് സംഘടനയാകുന്നതെങ്ങനെ? മാവോയിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നു എന്നത് മാവോയിസ്റ്റ് സംഘടനയായി മുദ്രകുത്തുന്നതിന് മാനദണ്ഡമല്ല. മനുഷ്യാവകാശ പ്രസ്ഥാനം മനുഷ്യാവകാശത്തിന്നു വേണ്ടി നിലകൊണ്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ്. വര്‍ഷങളായി അവരോടൊന്നിച്ച് സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാവരും സുഹൃത്തുക്കളുമാണ്. സായുധവിപ്ലവ പാതയില്‍ വിശ്വസിക്കുന്നു എന്നാണെങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം തന്നെ നിലവിലെ സ്റ്റേറ്റ് വിരുദ്ധവും സായുധവിപ്ലവാത്മകവുമാണ്. അതിനോട് പ്രത്യയശാസ്ത്രപരമായോ രാഷ്ടീയപരമായോ യോജിക്കാം വിയോജിക്കാം. മാവോയിസ്റ്റു പ്രത്യയശാസ്ത്രവും അതില്‍ പരം ഒന്നുമല്ല. ‘മാവോയിസ്റ്റ്’ എന്ന് മുഖ്യധാരാ വ്യവഹാര ഭാഷ്യം എടുത്ത് പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. രഹസ്യസംഘടനയായ മാവോയിസ്റ്റ് പാര്‍ട്ടിയിലെ കേഡര്‍മാരെ വിളിക്കാനുപയോഗിക്കുന്ന വാക്കാണത്. നിലവിലെ ഭരണകൂടത്തിനെതിരെ സായുധസംഘാടനത്തില്‍ ഏര്‍പ്പെടുന്നവരെ ഭരണകൂടവും പൊതുസമൂഹത്തിലെ വലതുപക്ഷവും ഭയപ്പാടോടെ വിളിക്കുന്ന വാക്ക് ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെടുന്ന ഒരു സംഘടനയുടെ മേല്‍ അതേ അര്‍ത്ഥത്തില്‍ ചാര്‍ത്തുന്നത് ശരിയല്ല. എന്റെ ഒരു പോസ്റ്റില്‍ ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി ‘പടച്ചേരി’ മാവോയിസ്റ്റ് അല്ലേ എന്ന്. ഇവിടെ വിശദമാക്കേണ്ട ഒരു സംഗതിയുണ്ട്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുക എന്നത് കുറ്റകരമായ പ്രവര്‍ത്തിയല്ല എന്ന ‘ബൂര്‍ഷ്വാ’ കോടതിയുടെ നിലവാരമെങ്കിലും നമ്മള്‍ സൂക്ഷിക്കണം. ഭരണകൂടം ‘മാവോയിസ്റ്റ്’ എന്ന് വിളിക്കുന്നത് സായുധ സമരത്തിലും സംഘടനയിലും പ്രവര്‍ത്തിക്കുന്നവരെയാണ്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെല്ലാം ആ സംഘടനയുടെ ഭാഗമാണെന്ന് സ്ഥാപിച്ച് അവര്‍ക്കു നേരെ ഛിദ്രവധം നടത്തുന്നതില്‍ പോലീസിന് / ഭരണകൂടത്തിന് / ഭരണ ജാതി-വര്‍ഗങ്ങള്‍ക്ക് ഗുണങ്ങളേറെയാണ്. എല്ലാ സമരങ്ങളെയും ഇത്തരം ഭീതിയില്‍ നിലനിര്‍ത്താം. ഭരണത്തോടുള്ള അസംതൃപ്തികളെ ഇല്ലായ്മ ചെയ്യാം. തങ്ങളുടെ തോന്ന്യാസങ്ങളെ ന്യായീകരിക്കാം. (സാമ്പത്തിക നേട്ടവും ഉണ്ട്.) അതിനായി ഏത് സമരത്തെയും മാവോയിസ്റ്റോ തീവ്രവാദിയോ ആക്കും. സമരത്തെ മാത്രമല്ല ആരെയും. ശ്യാം ബാലകൃഷ്ണന്റെയും നദിയുടെയും കാര്യം നമുക്കൊക്കെ ഒരു പാഠപുസ്തകമാകണ്ടേ? (എനിക്ക് അവ വലിയ പാഠങ്ങളായിട്ടുണ്ട്. തിരുത്തലുകള്‍ എന്നില്‍ വരുത്തിയിട്ടുണ്ട്.) കൂടാതെ അത്തരമൊരു ആശയധാരയേ പാടില്ല എന്ന ഭരണകൂട യുക്തിക്ക് പിന്‍ബലം നല്‍കലുമാകും.
ഒരു രാഷ്ട്രീയമായി മാവോയിസം സ്വീകരിക്കുന്നതേ മാറ്റി നിര്‍ത്താനുള്ള മാനദണ്ഡമായി സ്വീകരക്കുന്നത് മനുഷ്യരോട് കാണിക്കുന്ന അനീതിയാണ്. നിലവില്‍ ഏതെങ്കിലും രഹസ്യ സംഘടനയിലെ കേഡര്‍മാരെ കുറിച്ചല്ല. അത്തരക്കാര്‍ ഇവിടങ്ങളിലില്ല. ഭരണകൂടം പറഞ്ഞ് തരുന്ന ഭയപ്പാടില്‍ നിന്നല്ല നമ്മള്‍ മനുഷ്യരെ വിലയിരുത്തേണ്ടത്. പോലീസുകാര്‍ക്ക് മാവോയിസ്റ്റ് ആക്കാന്‍ , തീവ്രവാദിയാക്കാന്‍ ഒന്നിന്റെ ആവശ്യവും ഇല്ല.
3. മനുഷ്യവകാശ പ്രസ്ഥാനത്തോട് രാഷട്രീയ പരമായ വിയോജിപ്പുകളുണ്ട്. അത് അവരോട് തന്നെ നമുക്ക് അടി കൂടാവുന്നതേയുള്ളു. അതില്‍ പരം ‘വെറുപ്പ്’ എന്തായാലും എനിക്കില്ല. എന്നാല്‍ അവര്‍ ഐക്യപ്പെടരുതെന്നോ പിന്തുണക്കു തെന്നോ പറയുന്നത് ബഹുസ്വരമല്ല. ജനാധിപത്യപരമല്ല.
4. അനന്ദു, അഭിലാഷ് പടച്ചേരി എന്നിവരെ കുറിച്ച്: അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരാണ്. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവരാണ്. അവര്‍ക്ക് മാധ്യമ പ്രവര്‍ത്തനം പോലും അരുത് എന്ന് പറയുന്ന പോലീസ് നിലപാട് നമ്മളും സ്വീകരിക്കുണോ? ഈ സമരത്തെ പൊളിക്കാന്‍ നില്‍ക്കുന്ന പോലീസ് പറയുന്ന ഭാഷ നമ്മളും ഏറ്റുപിടിക്കണോ? ദളിതര്‍ക്ക് സമരം നടത്താന്‍ കഴിവില്ല എന്ന പോലീസ് / പൊതു സമൂഹ യുക്തി നമ്മളും പിന്തുണക്കണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply