മണിക് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

maniksarkarഏറെ വിവാദങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും  വഴിവെച്ച സായുധ സേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ)എന്ന കരിനിയമം  പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ത്രിപുര സര്‍ക്കാരിനെ അഭിവാദ്യം ചെയ്യണം. പ്രത്യകിച്ച്  മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ. ഒപ്പം എന്‍ ഐ എയോട് തീവ്രവാദക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിന് വിചാരണ കഴിയും വരെ താമസിക്കാന്‍ വീടും പ്രതിമാസം 6,000 രൂപയും നല്‍കണമെന്ന ഉത്തരവ് നല്‍കിയ സുപ്രിംകോടതിയേയും.
ഉള്‍ട്ടാ തീവ്രവാദികളുടെ അക്രമണങ്ങളെ തുടര്‍ന്ന്  സായുധ കലാപം നിയന്ത്രിക്കാന്‍ 18 വര്‍ഷം മുമ്പാണ് ത്രിപുരയില്‍ ‘അഫ്‌സ്പ’ നടപ്പാക്കിയത്. പൊലീസുമായും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായും ആലോചിച്ച ശേഷമാണ് പിന്‍വലിക്കല്‍ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനത്തില്‍ കുറവുവന്ന സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിച്ചാണ് നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്.
1958 സെപ്റ്റംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത് പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ് വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക് മേഖലകളില്‍ പൂര്‍ണ അധികാരം ആണ് ഈ നിയമം അനുശാസിച്ചിരുന്നത്. അന്നു കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു. അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ് റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു ഈ നിയമം നേടിക്കൊടുത്തത്. തന്മൂലം, പുറത്തറിഞ്ഞതും അറിയാത്തതുമായി നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് ആ മേഖലകളില്‍ ദിനം തോറും അരങ്ങു വാണത്. 2000 നവംബര്‍ 2 നു മാലോം പട്ടണത്തില്‍ പത്തു ചെറുപ്പക്കാര്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നാണ് മണിപ്പൂരില്‍ ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചത്. അതിപ്പോള്‍ 15 വര്‍ഷം കഴിഞ്ഞു. അവിടെ മനോരമ എന്ന എന്ന യുവതിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ സ്ത്രീകള്‍ പട്ടാള ക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്‌നസമരം ലോകം ശ്രദ്ധിച്ചിരുന്നു.  ത്രിപുരസര്‍ക്കാരിന്റെ തീരുമാനത്തിന്റെ അലയൊലി മണിപ്പൂരിലുമുണ്ടാകും. കാശ്മീരിലും നിമയം പിന്‍വലിക്കാനുള്ള ആവശ്യം ശക്തമാണ്.
ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒന്നാണ് എന്‍ ഐ എയോട് തീവ്രവാദക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിന് വിചാരണ കഴിയും വരെ താമസിക്കാന്‍ വീടും പ്രതിമാസം 6,000 രൂപയും നല്‍കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ്. . മണിപ്പൂരിലെ നിരോധിതസംഘടനയായ ഐക്യ വിമോചന മുന്നണി(യു.എന്‍.എല്‍.എഫ്)യുടെ പ്രവര്‍ത്തകന്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഓയ്‌നാം മോണിറ്റന്‍ സിന്‍ഗയ്ക്കാണ് എന്‍.ഐ.എ. ചെലവിനു നല്‍കേണ്ടത്. 2010ലാണ് സിംഗയെ എന്‍.ഐ.എ, അറസ്റ്റ് ചെയ്തത്. സായുധകലാപം നടത്താന്‍ ശ്രമം നടത്തിയെന്നായിരുന്നു ആരോപണം.
നാലരവര്‍ഷമായി ജയിലില്‍ കഴിയുന്ന സിന്‍ഗ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സിന്‍ഗ സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യത്തിനര്‍ഹനാണെന്നും എന്നാല്‍ സിന്‍ഗ ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്തയില്‍ താമസിക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍, സിന്‍ഗക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ നിബന്ധനകളോട് വിയോജിപ്പു പ്രകടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരനായ സിന്‍ഗ കൊല്‍ക്കത്തയില്‍ എങ്ങനെ താമസിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടര്‍ന്നാണ് സിന്‍ഗയ്ക്കു വീടും പ്രതിമാസം 6,000 രൂപയും നല്‍കാന്‍ എന്‍.ഐ.എക്കു കോടതി നിര്‍ദേശം നല്‍കിയത്. വിചാരണയ്ക്കായി സിന്‍ഗയെ ഗുവാഹത്തിയിലേക്കു കൊണ്ടുപോവുന്നതിന്റെ പൂര്‍ണ ചെലവും എന്‍.ഐ.എ. വഹിക്കണമെന്നും ഉത്തരവ് പറയുന്നു. തീവ്രവാദത്തിന്റെ പേരില്‍ ഭരണകൂടത്തിന് എന്തു മനുഷ്യാവകാശ ലംഘനവും നടത്താമെന്ന നിലപാടിനു തിരിച്ചടിയാണ് ഈ രണ്ടു സംഭവങ്ങളും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply