എല്ലാവരും സുരക്ഷിതരായിരിക്കുന്ന ഒരു ലോകത്തിന് വേണ്ടി സംസാരിക്കാന്‍ അവരെ അനുവദിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

hhh

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പ്രസ്താവന

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മാര്‍ച്ച് 22ന് ഡോ: അപ്പാ റാവു വൈസ് ചാന്‍സലറായി തിരിച്ചു വന്നത് ഞങ്ങളെ ഭയപ്പെടുത്തി. ക്യാമ്പസിനകത്തെ പോലീസ് ഭീകരതയ്ക്ക് കാരണമായ ഈ പ്രകോപനത്തെ ആദ്യമേ ഞങ്ങള്‍ അപലപിക്കുന്നു. അതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അടച്ചു പൂട്ടിയത് അസ്വീകാര്യവും, നിയമവിരുദ്ധവുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ മികച്ച 500 യൂണിവേഴ്‌സിറ്റി വിഭാഗങ്ങളില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെട്ട ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഈ യൂണിവേഴ്‌സിറ്റില്‍ നിന്ന് ഞങ്ങള്‍ നേടിയ വിദ്യാഭ്യാസം തൊഴിലിനെ രൂപപ്പെടുത്തുക മാത്രമല്ല ചെയ്തത്. മറിച്ച് സമത്വം, സാഹോദര്യം, സാമൂഹ്യനീതി എന്നിങ്ങനെയുള്ള ആശയങ്ങളെ ചോദ്യം ചെയ്യാനും, വിമര്‍ശിക്കാനും, വിലയിരുത്താനുമുള്ള കഴിവ് കൂടി നല്‍കിയിരുന്നു. ഇത്രയും വിശാലമായ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയപ്പോള്‍ ഈ രാജ്യത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയിലെ മറ്റേതൊരു കേന്ദ്ര സര്‍വ്വകലാശാലയേക്കാളും, നിരവധി ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, മതങ്ങളുടെ, ദേശങ്ങളുടെ മിശ്രിതമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി. എന്തൊക്കെയായാലും, രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തേയും പോലെ ഈ യൂണിവേഴ്‌സിറ്റി ക്യാമ്പസും വ്യവസ്ഥാനുസൃതമായി ദുസ്സഹമായ ജാതിഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്നതും, നിയമാനുസൃതമായതുമാണ്. യൂണിവേഴ്‌സിറ്റിയിലെ സമീപകാല സന്ദര്‍ഭങ്ങളില്‍ സമാധാനപരമായി സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചതും, അവരെ പോലീസിന്റെയും ഭരണകൂടത്തിന്റെയും കൈകള്‍ക്ക് വിട്ടുകൊടുത്തതും ഞങ്ങളെ നിരാശാഭരിതരും ക്രുദ്ധരുമാക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി 17ന് ദളിത് സ്‌കോളറും സോഷ്യല്‍ ആക്ടീസ്റ്റുമായ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍, രാജ്യത്താകെ ഇത്തരം സംഭവങ്ങള്‍ തുടരുന്നതിനാല്‍ ഈ സംഭവം ദേശവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളായി മാറി. രോഹിതിന്റെ ആത്മഹത്യാ കുറിപ്പ് അയാള്‍ മനുഷ്യാവസ്ഥയുടെ സൂക്ഷ്മനിരീക്ഷകനായിരുന്നുവെന്ന വ്യതിരിക്തമായ സൂചനകള്‍ തരുന്നു. അയാള്‍ ആര്‍ക്ക് വേണ്ടിയാണോ അക്ഷീണം പൊരുതിയിരുന്നത് അവര്‍ക്ക് അയാളുടെ പുരോഗമനാത്മക ആശയങ്ങള്‍ പ്രതീക്ഷയേകി, പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക്. ഒരു തുന്നല്‍ മെഷീനുകൊണ്ട് ജീവിച്ചിരുന്ന ദളിതയായ അമ്മയുടെ മകന്‍, ആ അമ്മയുടെ വ്യക്തിത്വം അഭിമാനത്തോടെ വെളിപ്പെടുത്തുന്ന മകന്‍ പോരാടിയത് ജാതിക്കും, വര്‍ഗ്ഗത്തിനും, ലിംഗഭേദങ്ങള്‍ക്കുമെല്ലാം അതീതമായി എല്ലാത്തരം മനുഷ്യര്‍ക്കും വേണ്ടിയായിരുന്നു. 200 മില്യണോളം വരുന്ന ജനസംഖ്യയില്‍ ചരിത്രപരമായി തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ചലനാത്മകത നേടാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ അവസ്ഥയെക്കുറിച്ചായിരുന്നു അവന്‍ എപ്പോഴും സംസാരിച്ചിരുന്നത്. സര്‍വ്വകലാശാലാ അധികാരികള്‍ക്ക് അവനെ രക്ഷിക്കാന്‍ കഴിയാത്തത് ക്ഷമിക്കാനാവാത്ത കാര്യം തന്നെയാണ്. ഗൗരവകരമായ മറ്റൊന്ന് കൂടിയുണ്ട്. മര്‍ച്ച് 22ന് രോഹിത്തിന്റെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും സസ്‌പെന്‍ഷനിലേക്ക് നയിച്ച തീരുമാനം കൃത്യമായി കൈകാര്യം ചെയ്യാത്തതിനാല്‍ രോഹിത്തിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട അപ്പ റാവു രണ്ട് മാസത്തെ അവധിക്ക് ശേഷം തിരിച്ചെത്തി. എസ്.സി/എസ്.ടി പീഢന നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചാര്‍ത്തപ്പെട്ട അദ്ദേഹം, ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്ന സമയത്ത വീണ്ടും ചാര്‍ജ്ജെടുത്തത് തീര്‍ത്തും ഔചിത്യപൂര്‍വ്വമല്ലാത്ത തീരുമാനമായിരുന്നു. റാവു മടങ്ങിയെത്തിയ അന്ന് കാലത്ത് തന്നെ അഭൂതപൂര്‍വ്വമായ അക്രമങ്ങളാണ് കാമ്പസില്‍ ഉണ്ടായത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വിദ്യാര്‍ത്ഥികള്‍ കല്ലെറീഞ്ഞെന്നും, വി.സിയുടെ കാബിന്‍ തകര്‍ത്തു എന്നുമായിരുന്നു. എന്നാല്‍, മറ്റിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പ്രത്യേകിച്ച് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികളില്‍, അനദ്ധ്യാപകരില്‍, അദ്ധ്യാപകരില്‍ നിന്നും, മാധ്യമങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമെല്ലാം പോലീസ് വിദ്യാര്‍ത്ഥികളെ മൃഗീയമായി മര്‍ദ്ദിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചില പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനകളെ ബലാത്സംഗം ചെയ്യും എന്നുവരെ ഭീഷണിപ്പെടുത്തി, അദ്ധ്യാപകരെ പോലും അവര്‍ വെറൂതെ വിട്ടില്ല. ഈ സംഭവത്തിന് ശേഷം, പതിനാല് മെസ്സുകള്‍ അടച്ചുപൂട്ടി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണവിതരണം നിര്‍ത്തി വെച്ചു. കുടിവെള്ളവും, വൈദ്യുതിയും, ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചു. ഈ കത്തെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധിപ്പിച്ച അവരുടെ എ ടി എം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കി അവരുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കി. വിശന്ന് പൊരിഞ്ഞ സഹപാഠികള്‍ക്ക് ഭക്ഷണമുണ്ടാക്കിയപ്പോള്‍ പോലീസ് മൃഗീയമായി അവരെ മര്‍ദ്ദിക്കുകയും, പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്തതിന് കേസെടുക്കുകയും ചെയ്തു. അങ്ങനെ ഭരണാധികാരികള്‍ ഇന്ത്യയിലെ ഒരു വലിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാക്കിയെടുത്തു. ഇന്ന് അവര്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയും സംസ്ഥാന ഭരണകൂടവും അവരുടെ സ്വന്തം വിദ്യാര്‍ത്ഥികളെ പട്ടിണിക്കിടുമ്പോള്‍ അവരുടെ വിശപ്പടക്കുക എന്നത് നഗരത്തിന്റെ കൂടി ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവിടെത്തെ താമസക്കാര്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയത്. ഈ സമയത്ത് രോഹിത്തിന്റെ മരണമുയര്‍ത്തിയ അസ്വസ്ഥകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാന്‍ ഞങ്ങള്‍ ഇന്നാട്ടിലെ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതീയമായ കാഴ്ചപ്പാറ്റിനെപ്പറ്റി, അന്വേഷണവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി അധികൃതരോടുള്ള സമീപനത്തിലെ ഉദാസീനത എന്നിവയെ കുറിച്ചും അവരോട് ചോദിച്ചു കൊണ്ടിരിക്കാം. നമ്മുടെ സങ്കീര്‍ണ്ണമായ സാമൂഹ്യഘടനയെക്കുറിച്ച് മനസ്സിലാക്കാനുള്ള ഇടങ്ങളാണ് സര്‍വ്വകലാശാലകള്‍. അതിനാല്‍ തന്നെ അധികാരത്തിന്റെയും ആധികാരികതയുടെയും ദുരുപയോഗത്തിനെതിരെ നാം ശബ്ദമുയര്‍ത്തുകയും, ചോദ്യം ചെയ്യുകയും വേണം. നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഢനങ്ങളില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഹൈദരാബദ് യൂണിവേഴ്‌സിറ്റി, ജെ.എന്‍.യു, എഫ്.ടി.ഐ.ഐ, ഡെല്‍ഹി യുണിവേഴ്‌സിറ്റി, ഐ.ഐ.ടി മദ്രാസ്, അലഹാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങി എല്ലാ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികളോടും, അദ്ധ്യാപകരോടും ഐക്യപ്പെടുന്നു. ജാതീയതയ്ക്കും വരേണ്യഭരണകൂടത്തിനുമെതിരെ നടത്തുന്ന രാധിക വെമുലയുടെ കരുത്തുറ്റ പോരാട്ടത്തിനോടും ഞങ്ങള്‍ ഐക്യപ്പെടുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെടുകയും, ജുഡീഷ്യല്‍ കസ്റ്റഡിയിലാവുകയും ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളെയും, അദ്ധ്യാപകരെയും എത്രയും പെട്ടെന്ന് തന്നെ വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള അക്രമത്തിലും ഭീഷണികളിലും ഭീതി പരത്തലിലും ഞങ്ങള്‍ അപലപിക്കുന്നു. ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യമാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും, പൗരന്മാരെയും സംവാദങ്ങള്‍ക്ക് അനുവദിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുന്ന ഒരു ലോകത്തിന് വേണ്ടി സംസാരിക്കാന്‍ അവരെ അനുവദിക്കുക.

കടപ്പാട് – മലയാളനാട്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply