വാണിജ്യത്തിന്റെ വാഴയിലയിലല്ല ഹിംസയുടെ ചരിത്രത്തെ കിടത്തേണ്ടത്

മലയാളിക്ക് ഗുജറാത്ത് വംശഹത്യ ഓര്‍ത്തെടുക്കാന്‍, സംഘപരിവാറിന്റെ ദേശസ്‌നേഹം തുളുമ്പുന്ന, ലെഫ്റ്റനന്റ് കേണല്‍ വേഷം കെട്ടിയാടുന്ന ഒരു എമ്പുരാന്‍, തന്നെ വേണ്ടിവന്നിരിക്കുന്നു. അതിന് തടസ്സങ്ങള്‍ ഏതുമില്ലാതെ വേദിയൊരുക്കിയത് സംഘപരിവാറിന്റെ തന്നെ സെന്‍സര്‍ ബോര്‍ഡ് ആണ് എന്നതാണ് ഏറ്റവും വിചിത്രം. ഗര്‍ഭസ്ഥശിശുവിനെ വയറു പിളര്‍ത്തി പുറത്തെടുത്ത് ശൂലത്തില്‍ കുത്തി കരിച്ചു കളഞ്ഞ ഒരു ബജ്രംഗിയെ കുറിച്ച് 23 വര്‍ഷത്തിനുശേഷം ഒരു കച്ചവട സിനിമയിലൂടെ കേരളം ചര്‍ച്ചചെയ്യുന്നത് മൂലധന മുതല്‍ മുടക്കിന് വന്‍ ലാഭം കൊയ്യാനുള്ള ഫെസിലിറ്റേറ്റര്‍ എന്ന നിലയിലാണ്. ഗോധ്ര ട്രെയിന്‍ കത്തിച്ച് ജനങ്ങളെ ചുട്ടു കൊന്നത് വംശീയ കൂട്ടക്കൊലയ്ക്കുള്ള ആസൂത്രണമായിരുന്നു എന്നത് ദുരൂഹമാക്കാനും സിനിമയിലൂടെ സാധിച്ചിരിക്കുന്നു.

എമ്പുരാന്‍ എന്ന മോണിറ്ററി ക്യാപ്പിറ്റലിസത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള വൈയക്തിക – വീരനായക സിനിമയെക്കുറിച്ചാണ് ഏതാനും ദിവസമായി കേരളം ചര്‍ച്ച ചെയ്യുന്നത്.

മലയാളിക്ക് ഗുജറാത്ത് വംശഹത്യ ഓര്‍ത്തെടുക്കാന്‍, സംഘപരിവാറിന്റെ ദേശസ്‌നേഹം തുളുമ്പുന്ന, ലെഫ്റ്റനന്റ് കേണല്‍ വേഷം കെട്ടിയാടുന്ന ഒരു എമ്പുരാന്‍, തന്നെ വേണ്ടിവന്നിരിക്കുന്നു. അതിന് തടസ്സങ്ങള്‍ ഏതുമില്ലാതെ വേദിയൊരുക്കിയത് സംഘപരിവാറിന്റെ തന്നെ സെന്‍സര്‍ ബോര്‍ഡ് ആണ് എന്നതാണ് ഏറ്റവും വിചിത്രം. ആര്‍എസ്എസ് പ്രതീക്ഷിച്ച പോലെ എല്ലാവരും ഗുജറാത്ത് കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മാധ്യമങ്ങളും ഫാസിസ്റ്റ് വിരുദ്ധരും എല്ലാവരും ചേര്‍ന്ന് ബഹുപാഠങ്ങള്‍ നിര്‍മ്മിക്കുന്നു. ‘ഹിന്ദുത്വ സെന്‍സറിംഗ് ‘ നടത്താതെ സിനിമ പുറത്തു വിടുമ്പോള്‍ തീര്‍ച്ചയായും ആര്‍എസ്എസിന് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. അതാണ് ഇപ്പോള്‍ നിറവേറ്റപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഗര്‍ഭസ്ഥശിശുവിനെ വയറു പിളര്‍ത്തി പുറത്തെടുത്ത് ശൂലത്തില്‍ കുത്തി കരിച്ചു കളഞ്ഞ ഒരു ബജ്രംഗിയെ കുറിച്ച് 23 വര്‍ഷത്തിനുശേഷം ഒരു കച്ചവട സിനിമയിലൂടെ കേരളം ചര്‍ച്ചചെയ്യുന്നത് മൂലധന മുതല്‍ മുടക്കിന് വന്‍ ലാഭം കൊയ്യാനുള്ള ഫെസിലിറ്റേറ്റര്‍ എന്ന നിലയിലാണ്. ഗോധ്ര ട്രെയിന്‍ കത്തിച്ച് ജനങ്ങളെ ചുട്ടു കൊന്നത് വംശീയ കൂട്ടക്കൊലയ്ക്കുള്ള ആസൂത്രണമായിരുന്നു എന്നത് ദുരൂഹമാക്കാനും സിനിമയിലൂടെ സാധിച്ചിരിക്കുന്നു. ഇന്ത്യയില്‍ നാളിതുവരെ നടന്ന അതിവിപുലമായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പൂര്‍ണ്ണമായും ഈ സിനിമ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വ ഫാസിസത്തെ നേരിടാന്‍ ഒരു രാഷ്ട്രീയ പ്രതിരോധ സംവിധാനമല്ല ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്; മറിച്ച് തികച്ചും അരാഷ്ട്രീയമായ ആക്ഷന്‍ മാതൃകകളാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗുജറാത്ത് കലാപം കേന്ദ്ര പ്രമേയമായി ആവിഷ്‌കരിച്ച ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത കഥാവശേഷന്‍ (2004), വിലാപങ്ങള്‍ക്കപ്പുറം (2008), ഭൂമിയുടെ അവകാശികള്‍ (2012) എന്നീ സിനിമകള്‍ എമ്പുരാന്‍ പോലെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതില്‍ നിന്നുതന്നെ എമ്പുരാന്‍ സിനിമയുടെ പുറകിലെ ധനകാര്യ ഔദാര്യങ്ങളും, ധനകാര്യ ക്രീഢകളും മനസ്സിലാക്കാവുന്നതേയുള്ളൂ. ധനകാര്യ ശക്തികള്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഒപ്പം നിന്ന് ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി മൂലധന ശക്തികള്‍ക്ക് കുളിക്കാനും കളിക്കാനും അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.

സിനിമയിലെ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിലൂടെ വ്യക്തിപരമായ പ്രതികാരമായിട്ടാണ് ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അവതരിപ്പിക്കുന്നത്. ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും സിനിമ നേര്‍ക്കുനേര്‍ നിര്‍ത്തുന്നില്ല. ഒരു അന്താരാഷ്ട്ര കൊള്ളസംഘത്തിന്റെ മാതൃകയാണ് (paradigm) സിനിമ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണ്യ ഹിന്ദുത്വത്തിനെതിരെ ചരിത്രത്തില്‍ പോരാടി രക്ത സാക്ഷിയായവരും തുറങ്കിലടക്കപ്പെട്ടവരും അപഹാസ്യരാക്കപ്പെടുന്നതിലാണ് ഈ കോടി ബജറ്റ് സിനിമ വിജയിക്കുന്നത്.

23 വര്‍ഷം മുമ്പ് തങ്ങളുടെ വംശത്തെ കൂട്ടക്കൊല ചെയ്തതിന് പ്രതികാരം ചെയ്യുന്ന മുസ്ലിം നായകന്‍ എന്ന പ്ലോട്ട് മുസ്ലിം സമൂഹത്തെ തന്നെ പരിഹസിക്കലാണ്. ഫാസിസത്തിനെതിരെയുള്ള മുസ്ലീങ്ങളുടെ പോരാട്ടം സെക്കുലര്‍ മണ്ഡലത്തില്‍ നിന്നുകൊണ്ട് തികച്ചും രാഷ്ട്രീയ ആശയത്തെ മുന്‍നിര്‍ത്തിയാണ് നിര്‍വ്വഹിക്കുന്നത്. അത് കേവലം പ്രതികാര വാഞ്ഛയല്ല; മറിച്ച് മുഴുവന്‍ ഇന്ത്യയുടെയും, ദളിത് കീഴാള വിഭാഗത്തിന്റെയും ഹിന്ദുത്വ ബ്രാഹ്മണ്യ ഫാസിസത്തില്‍ നിന്നുള്ള മോചനവും രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനുമാണ്. ആ ചരിത്രപരമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ആശയത്തെയാണ് സിനിമ പരിഹസിക്കുന്നതും അവഹേളിക്കുന്നതും.

ചുരുക്കത്തില്‍ ചരിത്രം പഠിപ്പിക്കുന്ന ഒരു ക്ലാസില്‍ ഒരു പിരീഡ് കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ രണ്ടു ചേരിയില്‍ ആകുന്ന അവസ്ഥ സൃഷ്ടിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞിരിക്കുന്നു. ഒപ്പം എത്ര കോടികള്‍ ഈ ‘ലിബറല്‍ സെന്‍സറിംഗി’ന് സംഘപരിവാറിനു വേണ്ടി സെന്‍സര്‍ ബോര്‍ഡ് വാങ്ങിയെന്നും പരിശോധിക്കേണ്ടതാണ്.

ഇപ്പോള്‍ സവര്‍ക്കറെ ഓര്‍മിപ്പിക്കും വിധം സംഘപരിവാറിനോട് നിര്‍ലജ്ജം മാപ്പു പറഞ്ഞുകൊണ്ട് ഹിന്ദുത്വ ഫാസിസത്തിന്റെ വിശുദ്ധ രക്തമാണ് തങ്ങളുടെ സിരകളിലും ഒഴുകുന്നത് എന്ന് എമ്പുരാന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിലൂടെ സിനിമാ മേഖലയിലെ ധനാധിപത്യത്തിന്റെ അഭിജാത വേരുകള്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന് സംഘപരിവാറിന് ഉറപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. അങ്ങിനെ ആ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ ഇവിടെ പൂര്‍ണ്ണമാവുകയാണ്.

ഗുജറാത്തില്‍ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൂട്ടക്കൊല നടക്കുമ്പോള്‍ ഇപ്പോഴത്തെ എമ്പുരാന്മാര്‍ അന്ന് ആടിയും പാടിയും ജനങ്ങളെ രസിപ്പിക്കുകയായിരുന്നു. ആര്‍ ബി ശ്രീകുമാര്‍ മുതല്‍ സഞ്ജീവ് ബട്ട് വരെ ഉള്ളവര്‍, സത്യം ലോകത്തെ അറിയിച്ചവര്‍, ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡറായും, കേരള ഫുട്‌ബോള്‍ ബ്ലാസ്റ്ററായും, AMMA ആഘോഷങ്ങളായും സംഘപരിവാറിന്റെ വിസ്മയ പരിപാടികളില്‍ പങ്കെടുത്തും മലയാളിയുടെ മഹാ ആശ്ചര്യമായി എമ്പുരാന്‍ വാഴുകയായിരുന്നു. മുതലാളിത്ത മാധ്യമങ്ങള്‍ ‘കംപ്ലീറ്റ് ആക്ടര്‍’ ആക്കുകയും, താരമൂല്യ പരിവേഷം തകര്‍ന്നുപോയപ്പോള്‍, അത് വീണ്ടെടുക്കാനുള്ള
കച്ചവട മാര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമായി എമ്പുരാനെ കണ്ടെടുക്കുകയും ചെയ്തിരിക്കുന്നത് ഭാവിയെ അപകടകരമാക്കുന്നതാണ്. ദീപം തെളിയിച്ചും പാത്രം കൊട്ടിയും നോട്ടുനിരോധനം ആഘോഷിച്ചും ഈ ലെഫ്റ്റനന്റ് കേണല്‍ വാഴുമ്പോള്‍, വല്ലപ്പോഴും മാത്രം ജയിലിലേക്ക് സ്വാഗത ഗീതം ചൊല്ലി ആനയിക്കപ്പെടുന്ന ബാബു ബജരംഗിയെ അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു കൂട്ടക്കൊല, മുസ്ലിം വംശഹത്യ ഏറ്റവും താരമൂല്യമുള്ള കച്ചവടത്തിന് വച്ചിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുപി മുതല്‍ കേരളം വരെ, ഉമര്‍ ഖാലിദ് മുതല്‍ അലന്‍ താഹവരെ വംശീയ നര വേട്ടയ്ക്ക് വിധേയമാക്കപ്പെട്ടപ്പോള്‍, ഈ ധനകാര്യ നടന വിസ്മയം ആര്‍എസ്എസ് പ്രചാരകന്റെ വീട്ടില്‍ വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇനി ഫ്യൂഡല്‍ തറവാട് തകര്‍ച്ചയില്‍ നിന്ന് നാടുവിട്ട് ബോംബെയിലോ മറ്റോ എത്തുന്ന സവര്‍ണ്ണ യുവാവിനെ ഏതെങ്കിലും മുസ്ലിം അധോലോക നായകന്‍ തന്റെ കൊള്ള സംഘത്തില്‍ ചേര്‍ത്ത് ഇബ്രാഹിം ഖുറേഷിയാക്കി എന്നായിരിക്കാം ഇനിയും വരാനിരിക്കുന്ന എമ്പുരാന്റെ പ്രതിപാദനം. അതില്‍ കൂടിയ ഫാസിസ്റ്റ് വിരുദ്ധതയൊന്നും ഈ വീരനായകത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

എന്തായാലും, ഫാസിസം എന്നും വളര്‍ന്നു പടര്‍ന്നിട്ടുള്ളത് അതിന്റെ നെഗറ്റീവ് ആസ്‌പെക്റ്റിലൂടെയാണ്. ഇന്ന് എമ്പുരാനിലൂടെ ഹിന്ദുത്വ രാഷ്ട്രീയം നിരന്തരം ചര്‍ച്ചയാകുമ്പോള്‍, ഒരു ധര്‍മ്മ യുദ്ധത്തിന്റെ നൈതിക അതിഭാവുകത്വത്തെ കൃത്രിമമായി ഉല്പാദിപ്പിക്കാന്‍ സംഘപരിവാറിന് കഴിയുന്നു എന്നതും വിസ്മരിക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വാണിജ്യത്തിന്റെ വാഴയിലയിലല്ല ഹിംസയുടെ ചരിത്രത്തെ കിടത്തേണ്ടത്

  1. കുമാരി വാസവദത്തയുടെ ചാരിത്ര്യത്തെ വർണിച്ചുകൊണ്ട് കാസനോവ ലേഖനം എഴുതിയത് പോലുണ്ട്.

Leave a Reply