ലോകകേരളസഭയുടെ ബാക്കിപത്രം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

‘കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെത്തന്നെയും കേരളം വളരുകയാണ്. . അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുന്ന ഒരു സംസ്‌ക്കാരമായി നമ്മുടെ കേരളീയത ഇന്നു വളര്‍ന്നിരിക്കുന്നു. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും, കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.’ ലോക കേരളസഭ സമീപഭാവിയില്‍ നിയമപ്രകാരമുള്ള സഭയായി മാറുമെന്നും സഭയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും ഇതില്‍ കേന്ദ്രവുമായി ആലോചിച്ച് നടപ്പാക്കേണ്ടവ അങ്ങനെയും സംസ്ഥാനം തീരുമാനമെടുക്കേണ്ടത് അത്തരത്തിലും പരിഗണിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ഈ സ്വപ്‌നങ്ങളില്‍ എന്തെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെട്ടോ എന്നു പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത് നിരാശ മാത്രമാണ്. അതുമായി ബന്ധപ്പെട്ടു ലഭിച്ച ഒരു വിവരാവകാശ രേഖയുടെ വാര്‍ത്ത കാണുകയുണ്ടായി. യുക്രെയ്ന്‍ യുദ്ധ്തതിന്റെ സമയത്ത് അവിടെ നിന്നുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതരാക്കി കൊണ്ടുവരാന്‍ കഴിഞ്ഞു, പ്രളയ സമയത്ത് പ്രവാസികളുടെ സഹായങ്ങള്‍ ഏകീകരിക്കാന്‍ കഴിഞ്ഞു തുടങ്ങിയവയൊക്കെയാണ് നേട്ടങ്ങലായി ചൂണ്ടികാട്ടുന്നത്. സഭയില്ലെങ്കിലും നടക്കേണ്ട കാര്യങ്ങള്‍. പ്രവാസികളുടെ പണം ഉപയോഗിച്ച് സംരംഭങ്ങള്‍ ആരംഭിക്കുക, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, തിരിച്ചുവരുന്നവരുടെ ഭാവിജീവിതം സുരക്ഷിതമാക്കുക, പ്രവാസത്തിലെ പുതിയ പ്രവണതകള്‍ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുക തുടങ്ങിയ വിഷയങ്ങലെ കുറിച്ചൊന്നും വിവരാലകാശ രേഖയിലില്ലത്രെ. മുന്നു സഭകള്‍ക്കായി അഞ്ചുകോടി ചിലവാകുകയും ചെയ്തു.

നാലാം ലോകകേരളസഭയുമായി ബന്ധപ്പെട്ട് വളരെ വിപുലമായ രീതിയില്‍, മികച്ച ബാഷയില്‍ തയ്യാരാക്കിയ സമാപനരേഖ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങള്‍ ഗൗരവമായി പഠിക്കുന്ന ആര്‍ക്കും തയ്യാറാക്കാവുന്ന ഒന്ന്. എന്നാല്‍ പ്രായോഗികമായി നടന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്താന്‍ ബന്ധപ്പെട്ടവര്‍ക്കാവുന്നില്ല. മൂന്നാം ലോകകേരളസഭയില്‍ 648 നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നതായി പറയുന്നു എങ്കിലും ഏതെല്ലാം നടപ്പായി എന്നു വ്യക്തമായി പറയുന്നില്ല. പകരം വിവിധ മേഖലകളിലെ പ്രശ്‌നങ്ങളും ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞുപോകുക മാത്രമാണ് ചെയ്യുന്നത്. അതിന് ഇത്രയും ഊര്‍ജ്ജവും പണവും ചിലവഴിക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്. നിലവിലെ സംവിധാനങ്ങള്‍ തന്നെ ഉപയോഗിച്ച് അത് സാധ്യമാകും.

നാലാം കേരളസഭയിലുണ്ടായ ചര്‍ച്ചകളേയും തീരുമാനങ്ങളേയും കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ ഇതുവരേയും കണ്ടില്ല. പ്രവാസി ഇന്‍ഷ്വറന്‍സ്, പല ക്ഷേമപദ്ധതികള്‍, പ്രവാസി പോര്‍ട്ടല്‍ തുടങ്ങിയവ നടപ്പാക്കിയെന്നും ഉടനെ ആഗോള നി6പേ സംഗമം സംഘടിപ്പിക്കുമെന്നും പറയുന്നു. മുമ്പു നടന്ന അത്തരം സംഗമങ്ങളുടെ അന്തിമഫലം പരിശോധിച്ചാകും അതു ചെയ്യുക എന്നു കരുതാം. പ്രവാസികളുടെ പുനരധിവാസം, സ്വയം സഹായ സഹകരണ സംഘങ്ങള്‍, സഭക്ക് നിയമസംരക്ഷണം ഉറപ്പാക്കല്‍, വിസതട്ടിപ്പുകള്‍ക്കെതിരായ ബോധവല്‍ക്കരണം തുടങ്ങി സ്ഥിരം കുറെ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത് എന്ന വാര്‍ത്ത കണ്ടു. അതിനപ്പുറം എടുത്തുപറയാവുന്ന ഒന്നും കണ്ടില്ല. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകല്‍ നടന്നിരിക്കുമെന്നു കരുതാം.

പ്രവാസത്തിലെ പുതിയ പ്രവണതെ കുറിച്ചാണ് സത്യത്തില്‍ ലോക കേരള സഭ പ്രധ)ാനമായും ചര്‍ച്ച ചെയ്യേണ്ടത്. അതെകുറിച്ചുള്ള പരാമര്‍ശങ്ങലൊക്കെ ഉണ്ടായെങ്കിലും ഗൗരവമായ ചര്‍ച്ച നടന്നില്ലെന്നാണ് അറിയുന്നത്. എത്രയോ പതിറ്റാണ്ടുകളായി മലയാളി ആരംഭിച്ചതാണ് കുടിയേറ്റവും പ്രവാസവും. കുടിയേറുന്ന പ്രദേശങ്ങള്‍ മാറികൊണ്ടിരിക്കുന്നു എന്നു മാത്രം. മലേഷ്യ സിലോണ്‍, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് കുട്ിയേറിയവരുടെ അനന്തരതലമുറകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണാമല്ലോ. തുടര്‍ന്ന് കറാച്ചി, മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള നഗരങ്ങളിലേക്കായി കുടിയേറ്റം. പിന്നത്തെ കുടിയേറ്റം എല്ലാവര്‍ക്കുമറിയുന്നപോലെ ഗള്‍ഫിലേക്കായി. ഇതുവരെയുള്ള മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവും പ്രധാനം അതുതന്നെ. ഇക്കാലത്തുതന്നെ അമേരിക്കയിലേക്കും കനഡയിലേക്കും യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമൊക്കെ കുടിയേറ്റം ആരംഭിച്ചിരുന്നു. പ്രധാനമായും നഴ്‌സുമാര്‍ തന്നെ. പിന്നാലെ മറ്റു തൊഴില്‍ മേഖലകളിലുള്ളവരും പോകാനാരംഭിച്ചു. ബാഗ്ലൂര്‍ വഴി ഈ രാജ്യങ്ങളിലേക്ക് നിരവധി ഐടി വിദഗ്്ധര്‍ പറന്നു. ഇപ്പോഴിതാ ജോലികള്‍ക്കു മാത്രമല്ല, വിദ്യാഭ്യാസത്തിനായും ആയിരങ്ങള്‍ ഈ രാജ്യങ്ങളിലേക്കു പോകുന്നു. മുന്‍കാല കുടിയറ്റങ്ങളുടെ തുടര്‍ച്ച ഇതിനുണ്ടങ്കിലും കാതലായ ഒരു വ്യത്യാസം കൂടിയുണ്ട്. ഇത് പ്രവാസമല്ല, അക്ഷരാര്‍ത്ഥത്തില്‍ കുടിയേറ്റമാണ് എന്നതാണത്. ഈ രാജ്യങ്ങളിലേക്കു പോകുന്നവര്‍ മിക്കവാറും അവിടെതന്നെ സ്ഥിര താമസമാകുന്നു. അതിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തു വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ വീടുകള്‍ പൂട്ടിക്കിടക്കുന്നു.

കേരളം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സമാനമാണ് എന്നൊക്കെ കൊട്ടിഘോഷിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം എത്ര അകലെയാണ്. നമ്മുടെ കൗമാരക്കാരേയും ചെറുപ്പക്കാരേയും പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മളെത്ര പുറകിലാണെന്നു ബോധ്യമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. സത്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള യാത്രകള്‍ തുടങ്ങി കുറച്ച് കാലമായി. ഇപ്പോഴത് വന്‍തോതിലായി എന്നു മാത്രം. ഇപ്പോള്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ 40 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് വാര്‍ത്ത. സത്യത്തില്‍ ഇവിടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ് എന്തെങ്കിലും മികവുള്ളത് അതുപോലും എത്രമാത്രമെന്ന് സമീപകാലത്ത് ആ മേഖലയിലെ മേധാവി തന്നെ തുറന്നു പറഞ്ഞല്ലോ.

അതേസമയം ഈ ഒഴുക്കിനുള്ള കാരണം ഉന്നത വിദ്യാഭ്യാസത്തിലെ നിലവാരമില്ലായ്മ മാത്രമല്ല. ഇവിടെ നിലനില്‍ക്കുന്ന കപടസദാചാരബോധവും അമിതമായ കക്ഷിരാഷ്ട്രീയവും അഴിമതികളും തൊഴില്‍ സാധ്യതകളുടെ കുറവും നിക്ഷേപകസൗഹൃദമല്ലാത്തതും മാതാപിതാക്കളുടെ അമിതമായ നിയന്ത്രണങ്ങളും മറ്റും കുട്ടികളെ സ്ഥലം വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടും അടുത്തയിടെ പുറത്തുവന്നിരുന്നു. 20203ല്‍ മാത്രം രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളം വിട്ടതെന്നാണ് ഗുലാത്തി ഇന്‍ല്റ്റിട്യൂട്ടിന്റെ കണക്ക്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടെ ഉയര്‍ന്ന വേതനമുണ്ടെന്ന പ്രചാരണവും മിഥ്യയാണ്. ദിവസത്തൊഴിലുകാര്‍ക്ക് ഭേദപ്പെട്ട വേതനമുണ്ട്. പക്ഷെ അവരില്‍ മിക്കവര്‍ക്കും എന്നും തൊഴിലില്ല. മറ്റ് ആനുകൂല്യങ്ങളില്ല. ആ മേഖലകളില്‍ ഇപ്പോള്‍ കൂടുതല്‍ ഇതരസംസ്ഥാനക്കാരാണ്. മറിച്ച് ഇവിടത്തെ സ്വകാര്യമേഖലയിലെ മഹാഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭിക്കുന്നത് ശരാശരി മാസം 10000 രൂപയാണ്. ദിവസകൂലി 350നു താഴെ. ബംഗാളികള്‍ക്ക് അവിടെ കിട്ടുന്ന കൂലി. ചെറുകിട സംരംഭകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചില പൊതുമേഖലാ ജീവനക്കാര്‍ക്കും ചില വന്‍കിട സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമാണ് ഉയര്‍ന്ന വേതനമുള്ളത്. തുച്ഛം വേതനത്തിനായി ജീവിതം തുലക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തത് സ്വാഭാവികം മാത്രം.

മുകളില്‍ സൂചിപ്പിച്ചപോലെ ഇപ്പോഴത്തെ ഈ കുടിയേറ്റം മുന്‍ പ്രവാസങ്ങളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്് ഈ പോകുന്നവര്‍ മിക്കവാറും അവിടങ്ങളിലെ പൗരന്മാരായി മാറുമെന്നതാണ്. പഠിപ്പിനൊപ്പം ജോലിചെയ്യും. പിന്നീട് സ്ഥിരജോലി കണ്ടെത്തും. വിവാഹം കഴിക്കും. കഴിയുന്നത്ര ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ കൊണ്ടുപോകും. അവര്‍ക്കവിടെ വന്‍തുക വേനം ലഭിച്ചാലും അതിന്റെ വിഹിതമൊന്നും ഇങ്ങോട്ടുവരാന്‍ പോകുന്നില്ല. മാത്രമല്ല പഠിക്കനാവശ്യങ്ങള്‍ക്കായി വലിയ തുക അവിടങ്ങളിലേക്കൊഴുകുന്നു. ഗള്‍ഫ് പ്രവാസത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരവസ്ഥയാണ് സംജാതമാകുന്നത് എന്നര്‍ത്ഥം. മാത്രമല്ല ഇപ്പോള്‍ തന്നെ പത്തനംതിട്ടയിലും മറ്റും ജനസംഖ്യയില്‍ കുറവുവരാന്‍ കാരണം ഇതുകൂടിയാണ്.

പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. അധികം താമസിയാതെ വൃദ്ധരുടെ സ്വന്തം നാടായി കേരളം മാറും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവിടെ അവരുട ജീവിതം അരക്ഷിതമാകും. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇന്‍ഷ്വറന്‍സും മറ്റു സര്‍ക്കാര്‍ സഹായങ്ങളുമുള്ളതിനാല്‍ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവര്‍ക്ക് സഹായത്തിനു ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. അങ്ങനെയാണല്ലോ അവിടത്തെ ആശുപത്രികളിലും വൃദ്ധസദനങ്ങളിലും വീടുകളിലും ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി ജോലി ലഭിക്കുന്നത്, നമ്മുടെ അവസ്ഥ പക്ഷെ അതാകില്ലല്ലോ. മാത്രമല്ല സാമാന്യം വിദ്യാഭ്യാസമുള്ള യുവജനങ്ങളാണ് ഇവിടെനിന്നു പോകുന്നത്. വന്‍തോതിലുള്ള മനുഷ്യവിഭവശേഷിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. പകരം വിദേശത്തുനിന്നുപോയിട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടേക്ക് പഠിക്കാനോ തൊഴിലിനോ കാര്യമായി ആരുമെത്തുന്നില്ല. വരുന്നത് ബംഗാള്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ്.

മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. കുടിയേറ്റത്തിന്റെ ഈ സാധ്യതകളൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതൊക്കെ ജനവിഭാഗങ്ങള്‍ക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉദാഹരണം. മലയാളികളില്‍ വലിയൊരു വിഭാഗത്തിനു പ്രവാസവും സംരംഭകത്വവും ഉന്നതവിദ്യാഭ്യാസവും മറ്റും സാധ്യമായത്, ഇപ്പോഴും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവര്‍ എന്തു ചെയ്യും? മാത്രമല്ല ഈ പ്രവണത എത്രകാലം നിലനില്‍ക്കും എന്നും പറയാനാവില്ല. അധികകാലം തുടരില്ല എന്നാണ് പല വിദഗ്ധരും നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ മലയാളി പ്രവാസത്തിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തേണ്ടിവരും. ഇത്തരത്തില്‍ ഗൗരവമായ വിഷയങ്ങളെന്തെങ്കിലും നാലാം ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്തതായ വാര്‍ത്ത കണ്ടില്ല.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply