ഇന്ത്യന്‍ പാര്‍ട്ടിയായിരുന്ന CPI എങ്ങിനെ കേരളപാര്‍ട്ടിയായ സി.പിഎമ്മിന്റെ ബി ടീമായി ?

സജീവന്‍ അന്തിക്കാട് 1964 ല്‍ ഉണ്ടായ പിളര്‍പ്പോടെയാണ് തകര്‍ച്ചയുടെ ആരംഭം. അതോടെ സി.പി.ഐ (എം) ഉണ്ടായി. തുടര്‍ന്ന് 1965 ല്‍ കേരളത്തില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ യും സി.പി.എമ്മും പലയിടത്തും ഒറ്റക്ക് മത്സരിച്ച് ആര്‍ക്കാണ് കൂടുതല്‍ ബലമെന്ന് പരിശോധിച്ചു നോക്കി. സി.പി.എം ആണ് മുന്നിലെന്ന് തെളിഞ്ഞതോടെ കേരളത്തില്‍ സി.പി.ഐക്ക് രക്ഷയില്ലാതായി. എങ്കിലും ബീഹാര്‍, ആന്ധ്ര , UP തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സി.പി.ഐ തന്നെ ചെങ്കൊടി നാട്ടി. 1967 ല്‍ അല്‍പ്പം താഴ്ന്നു കൊടുത്തീട്ടാണെങ്കിലും സി.പി […]

cpi
സജീവന്‍ അന്തിക്കാട്

1964 ല്‍ ഉണ്ടായ പിളര്‍പ്പോടെയാണ് തകര്‍ച്ചയുടെ ആരംഭം. അതോടെ സി.പി.ഐ (എം) ഉണ്ടായി.
തുടര്‍ന്ന് 1965 ല്‍ കേരളത്തില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ യും സി.പി.എമ്മും പലയിടത്തും ഒറ്റക്ക് മത്സരിച്ച് ആര്‍ക്കാണ് കൂടുതല്‍ ബലമെന്ന് പരിശോധിച്ചു നോക്കി.
സി.പി.എം ആണ് മുന്നിലെന്ന് തെളിഞ്ഞതോടെ കേരളത്തില്‍ സി.പി.ഐക്ക് രക്ഷയില്ലാതായി.
എങ്കിലും ബീഹാര്‍, ആന്ധ്ര , UP തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സി.പി.ഐ തന്നെ ചെങ്കൊടി നാട്ടി.
1967 ല്‍ അല്‍പ്പം താഴ്ന്നു കൊടുത്തീട്ടാണെങ്കിലും സി.പി എമ്മിന്റെ നേതൃത്വം സി.പി.ഐ കേരളത്തില്‍ അംഗീകരിച്ചു.
തുടര്‍ന്ന് ഇ എം എസ്സ് മന്ത്രിസഭയില്‍ അംഗമായി.
പക്ഷെ രണ്ടു വര്‍ഷം തികച്ചില്ല . മന്ത്രിസഭ വീണു.
1 ) ഈ സമയത്താണ് ഇടതു നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഇന്ദിരാഗാന്ധി സി.പി.ഐയെ ആകര്‍ഷിക്കുന്നത്. രാജഗോപാലചാരിയുടെ വലതുപക്ഷ സ്വതന്ത്ര പാര്‍ട്ടിയെയും ജനസംഘത്തെയും വെല്ലുവിളിച്ചുകൊണ്ട് ഇന്ദിരാഗാന്ധി 1969 ജൂലൈ 19 ന് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
രാജകുടുംബങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം നല്‍കികൊണ്ടിരുന്ന പ്രിവിപേഴ്‌സെന്ന കപ്പം നിര്‍ത്തല്‍ ചെയ്തു.
പൊതുമേഖലയെ ശക്തിപ്പെടുത്തി പത്തിന പരിപാടിയുമായുള്ള ഇന്ദിരാഗാന്ധിയുടെ ജൈത്രയാത്ര വിലയിരുത്തി കൊണ്ട് അവരെ സോവിയറ്റ് യൂണിയനടങ്ങുന്ന ലോകം ലെഫ്റ്റ് വിങ്ങ് രാഷ്ടീയക്കാരിയായി വാഴ്ത്തിയതോടെ സി.പി.ഐ വേറൊന്നും നോക്കിയില്ല.
കമ്മ്യൂണിസ്റ്റുകളുടെ ശക്തികേന്ദ്രമായ കേരളത്തില്‍ രാഷ്ട്രീയ ശത്രുക്കളായ സി.പി.എമ്മുമായി 1967ല്‍ സി.പി ഐ ഉണ്ടാക്കിയ കൂട്ടുകക്ഷി ഭരണത്തിനുണ്ടായ അതിദാരുണമായ പതനത്തിന്റെ സമയം കൂടിയായിരുന്നു അത് .
കോണ്‍ഗ്രസ്സുമായി ചേര്‍ന്ന അവര്‍ 1969 നവംബര്‍ 1 ന് ഇന്ത്യയിലാദ്യമായി സി.പി.ഐ നേതൃത്വം നല്‍കുന്ന ഒരു മന്ത്രിസഭക്ക് കേരളത്തില്‍ രൂപം കൊടുത്തു.
ഇന്ദിരാഗാന്ധിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വലതുപക്ഷം പുറത്താക്കുന്നതിനും പന്ത്രണ്ടു ദിവസം മുമ്പ് തന്നെ സി അച്ചുതമേനോന്‍ കോണ്‍ഗ്രസ്സ് പിന്തുണയാല്‍ കേരളത്തിലെ മുഖ്യ മന്ത്രിയായി കഴിഞ്ഞിരുന്നു.
2) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും സായുധവിപ്ലവവും ഭരണകൂട അട്ടിമറിയും വ്യവകലനം ചെയ്താല്‍ അതൊരു ഇടതു പാര്‍ട്ടി മാത്രമാകും.
നിവൃത്തികേടുകൊണ്ട് ബഹുകക്ഷി ജനാധിപത്യമംഗീകരിക്കുന്ന സ്ഥിതിയില്‍ നിന്ന് പുറത്തു കടന്നാല്‍ ആ കക്ഷി ഒരു ജനാധിപത്യ പാര്‍ട്ടിയായും മാറും.
ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുകയും അധികാരമുള്ളവരെ മാത്രം പിന്തുണക്കുകയും തെരഞ്ഞെടുപ്പ് ഒരു മഹോത്സവമായി ആഘോഷിക്കുകയും ചെയ്യുന്ന ജനത ഏതു വിപ്ലവ പാര്‍ട്ടിയിലും ഇടര്‍ച്ച വരുത്താന്‍ തക്ക പ്രാപ്തിയുള്ള രാഷ്ടീയ ശക്തിയാണ്.
ഇത് വേഗത്തില്‍ തിരിച്ചറിഞ്ഞ പാര്‍ട്ടിയായിരുന്നു സി.പി.ഐ.
വിപ്ലവവും വ്യവസ്ഥിതി മാറ്റലുമല്ല ഉള്ള വ്യവസ്ഥയെ മനുഷ്യര്‍ക്കുപകാരപ്പെടുമാറ് മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അവര്‍ അതിവേഗം മനസ്സിലാക്കി പ്രവര്‍ത്തിച്ചു.
1969 ലെ രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യന്‍ ഭരണകൂടം അതുവരെ പുലര്‍ത്തി പോന്നിരുന്ന ഇടത് ആഭിമുഖ്യത്തിനു വന്‍ ഭീഷണിയുയര്‍ത്തി കൊണ്ട് മത-രാഷ്ട്രീയ വലതുപക്ഷം വളര്‍ന്നു വന്ന നിര്‍ണ്ണായക സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു പിന്തുണ കൊടുക്കാന്‍ സി.പി.ഐക്കു കഴിഞ്ഞു.
3) എന്നാല്‍ സോവിയറ്റ് യൂണിയനെയും കിഴക്കന്‍ യുറോപ്പിനെയുമൊക്കെ മധുര മനോജ്ഞ കമ്മൂണിസ്റ്റ് സ്വര്‍ഗ്ഗങ്ങളായി തെറ്റിദ്ധരിച്ച അന്നത്തെ അക്കാദമിക് ഇടതുകള്‍ക്ക് സി.പി.ഐ യുടെ കോണ്‍ഗ്രസ്സ് ബന്ധത്തെ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലതു കമ്മ്യൂണിസമെന്ന ചാപ്പയടിച്ച് ആ ശരിയായ നിലപാടിനെ അവര്‍ പരമാവുധി വക്രീകരിക്കുകയും ചെയ്തു.
4) 1975 ല്‍ ഇന്ദിരാഗാന്ധി ഭരണഘടനയെ വെല്ലുവിളിക്കുകയും 1977 വരെ ഏകാധിപതിയായി ഇന്ത്യ വാഴുകയും ചെയ്തപ്പോള്‍ ‘ ഇന്ദിരയുടെ ഇടതു നയങ്ങളേക്കാള്‍ വലുതാണ് പൗര സ്വാതന്ത്ര്യമെന്ന് ‘ ഉയര്‍ന്ന് ചിന്തിക്കാന്‍ സി.പി.ഐക്കു കഴിഞ്ഞില്ല.
ഏകകക്ഷി സര്‍വ്വാധിപത്യമെന്ന കമ്മൂണിസ്റ്റ് ആശയത്തില്‍ നിന്നും ബഹുകക്ഷി ജനാധിപത്യമെന്ന ലിബറല്‍ ആശയത്തിലേക്കു വളരാന്‍ കഴിഞ്ഞ ഒരു കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് അടിയന്തിരാവസ്ഥയെ അനുകൂലിക്കാനെങ്ങിനെ കഴിഞ്ഞുവെന്നത് ഒരു രാഷ്ട്രീയ അത്ഭുതം തന്നെയാണ്.
5) ഒരു പക്ഷെ അത്തരത്തിലുള്ള ഒരു ചിന്ത സി.പിഐ ല്‍ വളര്‍ന്നു പടരാതിരിക്കുന്നതിനായി ഇന്ദിര ഗാന്ധി ആസൂത്രണം ചെയ്ത തന്ത്രപരമായ നടപടികളില്‍ ആകര്‍ഷിക്കപ്പെട്ടതു കൊണ്ടായിരിക്കുമോ?
ജെയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും മൊറാര്‍ജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വലതു പക്ഷവും ഹിന്ദുത്വ ശക്തികളായ ജനസംഘവും ഒത്തു ചേര്‍ന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമായ മതേതരത്വത്തെയും സോഷ്യലിസത്തെയും അട്ടിമറിക്കുമെന്ന് ഇന്ദിരാഗാന്ധിയോടൊപ്പം അവരും ചിന്തിച്ചു കാണുമോ?
6) എന്തായാലും അടിയന്തിരാവസ്ഥ നല്‍കുന്ന അധികാരമുപയോഗിച്ച് ഇന്ദിരാഗാന്ധി ഭരണഘടനക്ക് 42 മതൊരു ഭരണഘടന ഭേദഗതി കൊണ്ടുവരികയും അതു പ്രകാരം ‘പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ‘ മാത്രമായിരുന്ന ഇന്ത്യ ‘പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി’ മാറുകയും ചെയ്തതോടെ സി.പി.ഐക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നില്ല എന്നതായിരിക്കാം സത്യം .
7) സി.പി.ഐ യെ കൂടെ നിര്‍ത്തുകയെന്നത് ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരുന്നു.
ജനാധിപത്യ രാജ്യത്ത് അഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നടപടിയെ ഇന്ദിരാഗാന്ധി ലോകത്തിനു മുന്നില്‍ പ്രതിരോധിച്ചിരുന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണ കൂടി ഉയര്‍ത്തി കാട്ടിയായിരുന്നു.
അടിയന്തരാവസ്ഥ ക്കെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സി.പി.ഐ മുന്നണിയില്‍ നിന്നും പോകുന്നത് ലോകത്തിലെ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അപ്രീതിക്ക് കാരണമാകുമെന്ന തിരിച്ചറിവും ‘സോഷ്യലിസവും ‘ ‘മതേതരത്വവും’ ഭരണഘടനയിലിടം പിടിച്ചതിന്റെ ഒരു കാരണമായി കാണാവുന്നതാണ്.
8) തെറ്റായ നിലപാടാണെങ്കിലും 2017 ലെ രാഷ്ടീയ കാലാവസ്ഥയില്‍ നിന്നു കൊണ്ട് ചിന്തിക്കുമ്പോള്‍ സി.പി.ഐയുടെ അടിയന്തിരാവസ്ഥയിലെ കോണ്‍ഗ്രസ്സ് ബന്ധം കൊണ്ട് മതേതര ജനാധിപത്യ മനസ്സുകള്‍ക്ക് താല്‍ക്കാലികമായി ആശ്വസിക്കാറായി എന്നു പറയാം.
മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും സംഘപരിവാര്‍ ശക്തികള്‍ക്ക്
ഇന്ത്യയെ ഒറ്റയടിക്കു ഹിന്ദു രാഷ്ട്രമാക്കാന്‍ സാധിക്കാത്തത് ഭരണഘടനയുടെ ആമുഖത്തിലെഴുതി വെച്ച ‘മതേതരത്വം’ അത്ര എളുപ്പത്തില്‍ മാറ്റാന്‍ പറ്റാത്തതു കൊണ്ടു കൂടിയാണല്ലോ.
9) ഇന്ദിരാഗാന്ധി സര്‍വ്വാധികാരിണിയായി വാഴുമ്പോള്‍ പിന്തുണച്ച സി.പി.ഐ, ഇന്ദിരക്ക് അധികാരം നഷ്ടപ്പെട്ടപ്പോഴാണ് അവരെ കൈവിട്ടത്.
അടിയന്തിരാവസ്ഥക്കാലത്തുപേക്ഷിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ്സ് ബന്ധം അവര്‍ വേര്‍പ്പെടുത്തിയത് അനവസരത്തിലായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയും ജയില്‍വാസവുമൊക്കെ കഴിഞ്ഞ് ഇനിയൊരു ‘പഴയ ഇന്ദിര ‘ ഒരിക്കലുമുണ്ടാകില്ലെന്ന് ഉറപ്പായ കാലത്ത് അവരെ തള്ളിപ്പറയേണ്ട ഒരു കാര്യവും സിപിഐക്കുണ്ടായിരുന്നില്ല.
സി.പി.ഐയുടെ ആ തീരുമാനവും മറ്റൊരു വലിയ തെറ്റായിപ്പോയെന്നു ബോധ്യപ്പെടുത്തും വിധം1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തിരിച്ചു വന്നു. കോണ്‍ഗ്രസ്സ് വിരുദ്ധ ഭരണത്തെ തള്ളിക്കളഞ്ഞ ഇന്ത്യന്‍ ജനത സി പി ഐ യുടെ രാഷ്ടീയ വഞ്ചനയെയും കണക്കിന് ശിക്ഷിച്ചു.
സി പി ഐ യുടെ ലോക്‌സഭയിലെ അംഗസംഖ്യ വെറും പത്തായി ചുരുങ്ങി.
10) അവിടുന്നിങ്ങോട്ടുള്ള സി.പി.ഐയുടെ വളര്‍ച്ച കീഴോട്ടു തന്നെയായിരുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ചെറുതെങ്കിലും ഭേദപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി സാന്നിധ്യമറിയിച്ചിരുന്ന ആ പാര്‍ട്ടി ക്രമേണ പലയിടത്തും അപ്രത്യക്ഷമായി.
വേരറ്റു പോകാതെ പിടിച്ചു നിന്ന അപൂര്‍വ്വം സ്ഥലങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് )എന്ന പ്രസ്ഥാനത്തിന്റെ വെറുമൊരു ബി.ടീമായി ആ പാര്‍ട്ടി അധ:പതിച്ചു.
11) സി.പി.എമ്മിന് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളിലും എതിര്‍ പക്ഷത്തു നില്‍ക്കുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നുള്ളതായിരുന്നു സി.പി.എമ്മിന്റെ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ അടിസ്ഥാനം.
ഈ നിലപാട് സി.പി.എമ്മിന് മാത്രം ഗുണം ചെയ്യുന്നതും സി.പി.ഐയെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വന്‍ കെണിയായിരുന്നുവെന്ന് ഇന്ന് വിലയിരുത്താവുന്നതാണ് .
കേരളത്തില്‍ കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നു നിന്നാലും ലഭിക്കാനിടയുള്ള സീറ്റുകള്‍ക്കും അധികാരത്തിനും വേണ്ടി ദേശീയ തലത്തിലുള്ള സാധ്യതകള്‍ നഷ്ടപ്പെടുത്തുകയാണ് സി.പി.ഐ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കാകും.
പ്രാദേശികപാര്‍ട്ടിയെന്ന നിലയിലേക്ക് തരം താഴ്ന്നുള്ള സി .പി .ഐ എമ്മിന്റെ സങ്കുചിത കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാടു കൊണ്ട് ഇന്ത്യയിലെ ഇടതു മതേതര മൂവ്‌മെന്റിന് വന്‍ തിരിച്ചടിയാണുണ്ടാകുന്നതെന്ന് മനസ്സിലാക്കാന്‍ ഇനിയും സി.പി.ഐക്കാകുന്നില്ലെന്നത് വീഴ്ചകളില്‍ നിന്നും പഠിക്കാന്‍ വിസമ്മതിക്കുന്ന മനസ്സുകള്‍ക്ക് ആ പാര്‍ട്ടിയിലുള്ള ആധിപത്യത്തെ കുറിക്കുന്നു.
1969 ല്‍ ഇന്ദിരാഗാന്ധിയും സി.പി.ഐയും ഭയപ്പെട്ടതിനേക്കാള്‍ നൂറിരട്ടി പ്രഭാവത്തില്‍ ഇന്ത്യ പരിപൂര്‍ണ്ണമായും മതാധിഷ്ടിത വലതു പക്ഷത്തിന് കീഴില്‍ വന്നു നില്‍ക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ഒരു മതേതരജനാധിപത്യ ബദലന്വേഷിക്കാന്‍ കൂട്ടാക്കാത്തതും മറ്റൊന്നും കൊണ്ടല്ല.
വാളയാര്‍ ചെക്ക് പോസ്റ്റിനപ്പുറം കോണ്‍ഗ്രസ്സല്ലാതെ വേറൊരു ഇടതിനും സാധ്യതയില്ലെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്ന പാര്‍ട്ടിയാണ് സി.പി.ഐ.
12 ) 1951 ല്‍ രൂപീകരിക്കപ്പെട്ട ജനസംഘത്തിന് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കാന്‍ 61 വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കില്‍ പത്തുവര്‍ഷം പോലും വേണ്ടി വരില്ല ഒരിടതു മതേതര കോണ്‍ഗ്രസ്സ് സഖ്യത്തിന് ഭരണത്തില്‍ തിരിച്ചു വരാനെന്ന് മനസ്സിലാക്കാന്‍ അതീന്ദ്രിയ ജ്ഞാനമൊന്നും വേണ്ട.
അത്തരമൊരു സഖ്യത്തിന് ഏറ്റവും തടസ്സം സൃഷ്ടിക്കുക സി.പി.എമ്മായിരിക്കുമെങ്കിലും സി.പി.എം ശക്തമായിരിക്കുന്ന ഇടങ്ങളിലൊക്കെ കോണ്‍ഗ്രസിനോ കോണ്‍ഗ്രസ്സ് സ്വഭാവമുള്ള പാര്‍ട്ടികള്‍ക്കോ ശക്തമായ അടിത്തറയുള്ളതിനാല്‍ സി.പി.ഐ (എം) ഇല്ലാത്ത ഒരു ഇടതു മതേതര ബദല്‍ ഇന്ത്യയില്‍ തീര്‍ത്തും സാധ്യമാണെന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ഥ്യം .
ആ ചരിത്രപരമായ കടമ തിരിച്ചറിയുകയും അതിനായി മുന്നിട്ടിറങ്ങുകയുമാണ് അടിയന്തിരമായി സി പി ഐ ചെയ്യേണ്ടത് .
സി.പി.എമ്മിനു കീഴ്‌പ്പെടാന്‍ വേണ്ടി ദേശീയതലത്തില്‍ നഷ്ടപ്പെടുത്തിയ അടിത്തറ വീണ്ടെടുക്കാന്‍ അത്തരമൊരു നീക്കത്തിലൂടെ മാത്രമെ കഴിയൂ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply