അക്രമരാഷ്ട്രീയം അവസാനിപ്പിച്ചേ പറ്റൂ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

jjj

ആര്‍.എസ്.എസ് നേതാവ് കിഴക്കേ കതിരൂര്‍ ഇളംതോടത്ത് മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതി ചേര്‍ത്ത് സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ച സംഭവം രാഷ്ട്രീയവിവാദത്തിന് തുടക്കം കിറിച്ചിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പ്ടുത്ത വേളയില്‍ കോണ്‍ഗ്രസ്സും ബിജെപിയുമായുള്ള ഗൂഢാലോചനയാണ് സംഭവം എന്ന് സ്വാഭാവികമായും സിപിഎം ആരോപിക്കുന്നു. ലാവ്‌ലിന്‍ കംഭകോണത്തില്‍ പിണറായിക്കെതിരെ സര്‍ക്കാര്‍ നീങ്ങുന്നതും അതുകൊണ്ടാണെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇപ്പോഴിതാ ടിപി വധകേസിലെ ഘൂഢാലോചന സിബിഐയെ കൊണ്ട് അന്വഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രചരണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം. മറുവശത്ത് ബാറും സോളാറുമെല്ലാം യുഡിഎഫിനും ഭീഷണിയായി തുടരുന്നു.
കതിരൂര്‍ കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി യു.എ.പി.എ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ ,സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം കിട്ടാന്‍ പോലും എളുപ്പമാകില്ല.
നേരത്തെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. പകരം തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ കോടതി നിരസിച്ചു. പ്രതിയല്ലാത്ത ഒരാള്‍ക്കെന്തിനാണ് ജാമ്യം എന്നായിരുന്നു കോടതിയുടെ ചോദ്യം. അതിനു രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് സിബിഐ നടപടി. വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയില്‍ പോകാനാണ് ജയരാജന്റെ തീരുമാനം.
ജനാധിപത്യസംവിധാനത്തിനു ഏറ്റവും വലിയ ഭീഷണികളാണ് ഇന്ന് അക്രമവും അഴിമതിയും. അഴിമതി എല്ലായിടത്തുമുണ്ടെന്നു പറയുമ്പോഴും കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയ അക്രമങ്ങള്‍ പ്രധാനമായും നടക്കുന്നത് കേരളത്തിലാണ്. അതിലാകട്ടെ പ്രധാനമായും രണ്ടുകൂട്ടരാണ് പ്രതികള്‍. സിപിഎമ്മും ബിജെപിയും തന്നെ. എത്രയോ ദശകങ്ങളായി ആരംഭിച്ച കൊലപാതകപരമ്പരയാണ് ഇപ്പോഴും തുടരുന്നത്. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുമ്പോഴും നിഷ്പ*മതികളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടര്‍ക്കും തുല്ല്യഉത്തരവാദിത്തമാണ്. ഒരു ഘട്ടത്തില്‍ തങ്ങള്‍ കൊന്നവരുടെ പേരുകള്‍ എഴുതി സ്‌കോര്‍ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലും തലശ്ശേരിയിലുണ്ടായി. കണ്ണൂരിലാണ് റോഡരുകുകളില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ നിലനില്‍ക്കുന്നത്. അതില്‍ വലിയൊരുഭാഗം സ്വന്തം പാളയ.ത്തില്‍തന്നെ ബോംബുപൊട്ടി മരിച്ചവരാണെന്ന വസ്തുതയുമുണ്ട്. പോലീസും നിയമസംവിധാനവുമൊക്കെ പലപ്പോഴും നിസ്സഹായരാണ്. പാര്‍ട്ടികള്‍ എഴുതികൊടുക്കുന്നവരെയാണ് പ്രതികളാക്കാറുള്ളത്. അങ്ങനെ നിരവധി കുറ്റവാളികള്‍ പുറത്തും നിരപരാധികള്‍ അകത്തുമുണ്ട്. കൊല്ലപ്പെട്ടവരുടേയും ജയിലില്‍ കഴിയുന്നവരുടേയും കുടുംബകാര്യങ്ങളില്‍ ഇരുപ്രസ്ഥാനങ്ങളും ശ്രദ്ധിക്കാറുണ്ടെന്നത് ശരിയാണ്. അതുകൊണ്ടെന്തു കാര്യം..?
പാര്‍ട്ടികളുടെ ഈ ഗുണ്ടായിസത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി ഗ്രാമങ്ങള്‍. അവിടെ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. അതിനാരെങ്കിലും ശ്രമിച്ചാല്‍ ചിലപ്പോള്‍ തലപോകും. അല്ലെങ്കില്‍ ഊരുവിലക്ക്. ഇലയനങ്ങണമെങ്കില്‍ പാര്‍്ട്ടിയുടെ അനുമതി വേണം. തമാശയെന്തെന്നുവെച്ചാല്‍ ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറുന്നു. ഇത്രവ്യത്യസമേ ഇവര്‍ തമ്മിലുള്ളു എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍വെച്ചുപോകും. മാത്രമല്ല മറ്റുപാര്‍്ട്ടികളും അക്രമത്തിന്റെ പാത സ്വീകരിക്കുകയും ചെയ്തു.
സത്യത്തില്‍ ജയരാജന്‍മാര്‍ക്കെതിരായ അക്രമവും ജയകൃഷ്ണന്‍ മാഷുടെ കൊലക്കും ശേഷം കണ്ണൂരില്‍ കുറെ കാലം സമാധാനം നിലനിന്നു. നേതാക്കളുടെ ജീവനുഭീഷണിയാകുമ്പോള്‍ അതു സ്വാഭാവികമാണല്ലോ. നേതാക്കളാകട്ടെ തങ്ങളുടെ മക്കളെ അന്യനാടുകളില്‍ സുരക്ഷിതരാക്കിയിരിക്കുകയാണ്. എന്നാല്‍ സമീപകാലത്തെ സംഘപരിവാറിന്റെ അസഹിഷ്ണുതയും അതിനോട് അതേ രീതിയിലുള്ള സിപിഎം പ്രതികരണവും പ്രശ്‌നത്തെ വീണ്ടും വഷളാക്കിയിരിക്കുകയാണ്. ടിപി വധത്തെ തുടര്‍ന്ന് രാഷ്ട്രീയകൊലകള്‍ക്കറുതി വരുമെന്നു കരുതിയവര്‍ക്കുതെറ്റി. അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍തന്നെ ഗൂഢോലോചനകളില്‍ പ്രതികളായി. അങ്ങനെയാണ് ഇപ്പോള്‍ പി ജയരാജന്‍ വെട്ടിലായിരിക്കുന്നത്. ഭരണം തിരിച്ചുപിടിക്കാന്‍ നവകേരള മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രചാരണപരിപാടികളുമായി മുന്നോട്ടുപോകുന്ന സി.പി.എമ്മിനു ലാവ്‌ലിനു പുറമേ കതിരൂര്‍ മനോജ് വധക്കേസും ഊരാക്കുരുക്കാകുകയാണ്. അക്രമങ്ങള്‍ക്കു കുറവുവരാന്‍ ഈ സംഭവം സഹായിച്ചാല്‍ നന്ന്. എന്നാല്‍ അക്രമത്തിലൂടെയാണ് ഇതിനെ നേരിടാന്‍ നീക്കമെങ്കില്‍ അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയോ ഉള്ളു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കോല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. കോടതി ജയരാജനു മുന്‍കൂര്‍ജാമ്യം അനുവദിച്ചാലും യു.എ.പി.എ. വകുപ്പുപ്രകാരം വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. ഈ വകുപ്പുപ്രകാരം, കുറ്റപത്രം നല്‍കുന്നതിനു മുമ്പ് ആറുമാസംവരെ ജാമ്യമില്ലാതെ തടവില്‍വയ്ക്കാം. കേസില്‍ നേരത്തേ അറസ്റ്റിലായവരെ ഇങ്ങനെ തടവില്‍വച്ചിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ജയരാജന്‍ പ്രതിയാണ്. മനോജ് വധക്കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കുമേല്‍ ചുമത്തിയ എല്ലാ വകുപ്പുകളും ജയരാജനു ബാധകമാണ്. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തപ്പെട്ടിരിക്കുന്നത്. ഇനിയെങ്കിലും ഒരു പുനര്‍ചിന്തക്ക് ഇരുപാര്‍ട്ടികളും തയ്യാറായാല്‍ അത് കേരളത്തിലുണ്ടാക്കുന്ന രാഷ്ട്രീയസാഹചര്യം വളരെ ഗുണാത്മകമായിരിക്കും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply