സിപിഎം സംഘടനാ ചട്ടക്കൂട് : ഒന്നും സംഭവിക്കില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

vs-pinarayiസിപിഎം സംസ്ഥാനസമ്മേളനം ആരംഭിച്ചിരിക്കുന്നത് പൊട്ടിത്തെറിയോടെയാണല്ലോ .ു താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം വിടുന്നതോടെ വിഎസിനെ എന്നന്നേക്കുമായി നിഷ്‌കാസനം ചെയ്യണമെന്ന ലക്ഷ്യമാണ് പിണറായിയുടേതെന്ന് സ്വാഭാവികമായും തോന്നാം. കാരണം കേന്ദ്രകമ്മിറ്റിക്കയച്ച കത്ത് പുറത്തായി എന്നു കുറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയേറ്റാണ് സമ്മേളനതലേന്ന് വിഎസിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രമേയം പാസ്സാക്കിയതും സംസ്ഥാനസെക്രട്ടറി പത്രസമ്മേളനം നടത്തിയതും. സിപിഎമ്മിന്റെ സാധാരണശൈലിയിലാണെങ്കില്‍ കേന്ദ്രകമ്മിറ്റിയാണ് അക്കാര്യം പരിശോധിക്കേണ്ടത്. സ്വഭാവികമായും വിഎസും പൊട്ടിത്തെറിച്ചു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിലും മുഖ്യമന്ത്രിമോഹവുമായി വിഎസ് ഉണ്ടാകുമോ എന്ന ഭയമായിരിക്കാം ഈ നടപടികള്‍ക്കു കാരണമെന്നു കരുതുന്നതില്‍ തെറ്റില്ല.
ഒരു ജില്ലാസമ്മേളനത്തിലും തെരഞ്ഞെടുപ്പുവേണ്ടിവന്നില്ല എന്ന അവകാശവാദവുമായാണല്ലോ സിപിഎം സംസ്ഥാനസമ്മേളനം ആരംഭിക്കുന്നത്. സത്യത്തില്‍ അതുതന്നെ എത്രയോ ഭീകരമാണ്. വിഭാഗീയതയില്ലാതായി എന്ന് നേതൃത്വം പറയുമ്പോള്‍ ജനാധിപത്യവും ഇല്ലാതായി എന്നാണര്‍ത്ഥം. വിരുദ്ധാഭിപ്രായങ്ങളെല്ലാം ഏറെക്കുറെ ഇല്ലാതായി. ഇനി വിഎസ് മാത്രം. അതുകൂടി ഇല്ലാതാക്കാനാണ് നീക്കം. അങ്ങനെ ഏകശിലാഖണ്ഡമായ പാര്‍ട്ടി.. അതായത് ഫാസിസ്റ്റ് സംഘടനാ ചട്ടക്കൂടോടെയുള്ള പാര്‍ട്ടി. അതാണ് നേതൃത്വത്തിന്റെ ലക്ഷ്യം. മിക്കവാറും ഇക്കുറി അത് നേടിയെടുക്കുകയും ചെയ്യും.
വിഎസ് പറയുന്നത് ശരിയായാലും തെറ്റായാലും ജനാധിപത്യസംവിധാനത്തോടുള്ള നിലപാടുതന്നെയാണ് കാതലായ വിഷയം. വിഎസിനു മുമ്പും എത്രയോ നേതാക്കളെ പുറത്താക്കിയിരിക്കുന്നു. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നേതൃത്വത്തിന്റെ വാക്കുകള്‍ അണികള്‍ വിഴുങ്ങുകയായിരുന്നു. ജനാധിപത്യവ്യവസ്ഥയിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണല്ലോ നമ്മുടേത.് എന്നാല്‍ ആ ആര്‍ജ്ജവം നിലനിര്‍ത്താനും മുന്നോട്ടുപോകാനും അവര്‍ക്കായില്ല. അകത്തും പുറത്തും അതങ്ങനെയായിരുന്നു. ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുമ്പോഴും അണികളോട് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കുകയായിരുന്നു പാര്‍ട്ടി ചെയ്തത്. മാത്രമല്ല, സായുധസമരം തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന് ഇടക്കിടെ പറയുകയും ചെയ്തു. മറുവശത്ത് സായുധസമരത്തില്‍ വിശ്വസിച്ചിരുന്ന നക്‌സല്‍ ഗ്രൂപ്പുകളെ മുഖ്യശത്രുക്കളായി കാണുകയും ചെയ്തു.
ലോകത്തെങ്ങും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളില്‍ നിന്നും ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചില്ല. തൊഴിലാളി വര്‍ഗ്ഗ സവര്‍വ്വാധിപത്യം എന്ന പദത്തിനുള്ളില്‍തന്നെ അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. അടവ്, തന്ത്രം എന്നീ 2 വാക്കുകളില്‍ എല്ലാം ഒതുക്കി. പാര്‍ട്ടിക്കകത്താകട്ടെ ജനാധിപത്യകേന്ദ്രീകരണം എന്നപേരില്‍ ജനാധിപത്യവിരുദ്ധമായ സ്റ്റാലിനിസ്റ്റ് ചട്ടക്കൂട് ശക്തമാക്കി. വിപ്ലവതീച്ചൂളയില്‍ ലെനിനാവിഷ്‌കരിച്ച സംഘടനാരീതി ജനാധിപത്യവ്യവസ്ഥയില്‍ അനുയോജ്യമാണോ എന്നുപോലും പരിശോധിക്കപ്പെട്ടില്ല. വ്യത്യസ്ഥ അഭിപ്രായക്കാരെ പുറത്താക്കുക മാത്രമല്ല, കൊല്ലാന്‍ പോലും മടിച്ചില്ല. ട്രോട്‌സ്‌കി മുതല്‍ ടിപി വരെ… അതുതന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. ഈ ശൈലിമാറ്റുകയും അകത്തും പുറത്തും ജനാധിപത്യത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുകയും ചെയാതെ ഈ പാര്‍ട്ടി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇഎംഎസും പിണറായിയും പോലുള്ളവര്‍ മാത്രമല്ല, എംവിആറും ഗൗരിയമ്മയും  ടിപിയുമടക്കമുള്ളവര്‍ ഉത്തരവാദികള്‍തന്നെ. വൈയക്തികവിഷയങ്ങള്‍ക്കല്ലാതെ ശരിയായ ജനാധിപത്യവല്ക്കരണത്തിനായി ഇവരാരും വാദിച്ചിട്ടില്ല. ഇപ്പോള്‍ വിഎസും ചെയുന്നത് അതുതന്നെ. അതിനാല്‍തന്നെ ഈ സംഭവവികാസങ്ങളിലും അടിസ്ഥാനപരമായ ഒരു മാറ്റവും പ്രതീക്ഷിക്കാനില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply